
പെൻസിൽവാനിയ: എല്ലാവരോടും മാന്യമായി സംസാരിക്കാൻ നമ്മൾ പലപ്പോഴും കുട്ടികളെ ഉപദേശിക്കാറുണ്ട്. മനുഷ്യരോട് മാത്രമല്ല, അലക്‌സ, സിരി പോലുള്ള എഐ സഹായികളോട് ഇടപഴകുമ്പോഴും നമ്മൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യയുടെ ലോകത്ത് പോലും ഒരു ചാറ്റ്ബോട്ടിനോട് നിങ്ങൾ എത്രത്തോളം മാന്യമായി സംസാരിക്കുന്നുവോ അത്രയും മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് പലപ്പോഴും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇപ്പോൾ, കൃത്രിമബുദ്ധിയെക്കുറിച്ചുള്ള പുതിയ ഗവേഷണം ഈ ചിന്താഗതിയെ പൂർണ്ണമായും തകിടം മറിച്ചിരിക്കുന്നു. ഒരു എഐ ചാറ്റ്ബോട്ടിൽ നിന്ന് കൃത്യമായ ഉത്തരങ്ങൾ വേണമെങ്കിൽ, മാന്യമായ സ്വരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനുപകരം അപമാനകരമായ സ്വരത്തിൽ ചോദ്യങ്ങൾ ചോദിക്കണം എന്നാണ് പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
ചാറ്റ്‍ജിപിടിയുടെ 4 O മോഡൽ ഉപയോഗിച്ച് നടത്തിയ ഈ പഠനത്തിനായി വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന 50 യഥാർഥ ചോദ്യങ്ങൾ ഗവേഷകർ തിരഞ്ഞെടുത്തു. ഓരോ ചോദ്യവും അഞ്ച് വ്യത്യസ്‌ത ശൈലികളിൽ പുനർനിർമ്മിച്ചു. ഇതിൽ വളരെ മര്യാദയുള്ളത് മുതൽ വളരെ പരുഷമായ ചോദ്യങ്ങൾ വരെ ഉൾപ്പെട്ടിരുന്നു. വളരെ പരുഷമായ ഒരു ചോദ്യം ഇങ്ങനെയായിരുന്നു, "ഹേയ്, നിങ്ങൾക്ക് ഇത് പോലും അറിയില്ലേ? അത് പരിഹരിക്കൂ." അതേസമയം "ദയവായി ഈ പ്രശ്‌നത്തെക്കുറിച്ച് ചിന്തിച്ച് ഒരു ഉത്തരം നൽകുക." എന്നതായിരുന്നു മാന്യമായ രീതിയിലുള്ള ചോദ്യം.
ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. ഗവേഷണ പ്രബന്ധം അനുസരിച്ച്, ഏകദേശം 80.8 ശതമാനം ആയിരുന്നു വളരെ മാന്യമായ ചോദ്യങ്ങളുടെ കൃത്യത. അതേസമയം, വളരെ പരുക്കൻ ചോദ്യങ്ങളുടെ കൃത്യത 84.8 ശതമാനം ആയി ഉയർന്നു. ഏറ്റവും മാന്യമായ ഭാഷയിലുള്ള ചോദ്യങ്ങൾക്ക്, കൃത്യത 75.8 ശതമാനം മാത്രമായിരുന്നു.
ഈ ഫലം മുൻ ഗവേഷണങ്ങളിൽ നിന്ന് വ്യത്യസ്‍തം
എന്നാൽ ഈ ഗവേഷണ ഫലങ്ങൾ മുൻ ഗവേഷണങ്ങൾക്ക് വിരുദ്ധമാണ്. 2024-ൽ ജപ്പാനിലെ റൈക്കെൻ, വാസെഡ സർവകലാശാലകൾ ചേർന്ന് നടത്തിയ നടത്തിയ ഒരു പഠനത്തിൽ, പരുഷമായ ചോദ്യങ്ങൾ എഐയുടെ പ്രകടനത്തെ ദുർബലപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, പിന്തുണയ്ക്കുന്നതും പോസിറ്റീവുമായ ഭാഷ എഐയുടെ പ്രകടനം മെച്ചപ്പെടുത്തുന്നുവെന്ന് ഗൂഗിൾ ഡീപ്പ് മൈൻഡ് നടത്തിയ ഗവേഷണം കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് ഗണിതം പോലുള്ള വിഷയങ്ങളിൽ ഇത്തരം ഭാഷ ഏറെ ഫലപ്രദമാണെന്നും ഗൂഗിൾ ഡീപ്പ് മൈൻഡ് കണ്ടെത്തിയിരുന്നു.
ഒരു ചോദ്യത്തിന്‍റെ പദപ്രയോഗത്തിലെ ചെറിയ മാറ്റം പോലും എഐയുടെ ഉത്തരങ്ങളുടെ ഗുണനിലവാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കും എന്നാണ് പെൻസിൽവാനിയയിലെ ഗവേഷകർ പറയുന്നത്. ഇത് എഐയുടെ വിശ്വാസ്യതയെയും പ്രവചന ശേഷിയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. എങ്കിലും എഐ ദുരുപയോഗം ചെയ്യുന്നതിന് തങ്ങൾ ഉപദേശിക്കുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് സമൂഹത്തിൽ നമ്മുടെ ആശയവിനിമയ രീതിയെ വളച്ചൊടിക്കുമെന്നും ഇത് ഉപയോക്തൃ അനുഭവത്തെയും ഭാവി സാങ്കേതികവിദ്യയെയും പ്രതികൂലമായി ബാധിക്കുമെന്നും പെൻസിൽവാനിയ ഗവേഷകർ വിശ്വസിക്കുന്നു. യന്ത്രങ്ങൾ കമാൻഡ് അനുസരിച്ച് പ്രവർത്തിച്ചേക്കാം, പക്ഷേ നമ്മുടെ മാനുഷിക അന്തസ് നാം മറക്കരുതെന്നും അവർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam