
പാര്‍ലമെന്‍ററി സമിതിക്ക് മുന്‍പില്‍ ഹാജരായ ട്വിറ്റര്‍ പ്രതിനിധികളെ വിവിധ വിഷയങ്ങളില്‍ നിര്‍ത്തിപ്പൊരിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്ക് ചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍ററി സമിത് ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടി. കഴിഞ്ഞ നവംബറിലായിരുന്നു ട്വിറ്റര്‍ അമിത് ഷായുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്തത്. പകര്‍പ്പവകാശ ലംഘനമായിരുന്നു ഇതിന് കാരണമെന്നും അക്കൌണ്ട് ഉടന്‍ തന്നെ പുനസ്ഥാപിച്ചിരുന്നെന്നും ട്വിറ്റര്‍ പ്രതിനിധി സമിതിയ്ക്ക് മുന്നില്‍ വിശദമാക്കി. ഇന്ത്യയുടെ മാപ്പ് പ്രസിദ്ധപ്പെടുത്തിയതിലെ പിശകും സമിതി മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ചൂണ്ടിക്കാണിച്ചു.
പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ അംഗങ്ങളാണ് ട്വിറ്റര്‍ പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ചത്. ഫേസ്ബുക്ക് പ്രതിനിധികളുമായി സമിതി ആശയവിനിമയം നടത്തി. ഡാറ്റകളുടെ ദുരുപയോഗം ചെയ്യല്‍, ഡിജിറ്റല്‍ ഇടങ്ങളിലെ സ്ത്രീ സുരക്ഷ, പൌരന്‍റെ അവകാശസംരക്ഷണം എന്നീ വിഷയങ്ങളിലുള്ള ചോദ്യമാണ് ഫേസ്ബുക്ക് പ്രതിനിധിയോട് സമിതി ആരാഞ്ഞത്. എങ്ങനെയാണ് ഒരു രാജ്യത്തിന്‌റെ ആഭ്യന്തരമന്ത്രിയുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്യുകയെന്നതായിരുന്നു പ്രധാന ചോദ്യങ്ങളിലൊന്ന്.
ട്വിറ്ററിന്‍റെ ഫാക്ട് ചെക്കിംഗ് സംവിധാനത്തേക്കുറിച്ചും സമിതിയിലെ ബിജെപി പ്രതിനിധികള്‍ ചോദിച്ചു. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള നടപടി മാത്രമാണ് ഫാക്ട് ചെക്ക് ഫ്ലാഗിങ് എന്നാണ് ട്വിറ്റര്‍ സമിതിയോട് വിശദമാക്കിയത്. ട്വിറ്ററിന്‍റെ വിശദീകരണത്തില്‍ സമിതി അംഗങ്ങള്‍ പൂര്‍ണ തൃപ്തരല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം