
കൊച്ചി: ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ എത്തി. രാജ്യത്തെ രണ്ട് ലക്ഷം ഗ്രാമങ്ങളിലും 18,000 നഗരങ്ങളിലും ജിയോയുടെ സേവനം ലഭിക്കും. ജിയോയെ നേരിടാന്‍ മറ്റ് മൊബൈല്‍ സേവനദാതാക്കളും ഓഫറുകളുമായി രംഗത്തുണ്ട്. എന്നാല്‍ ജിയോയുടെ സ്വജന്യസേവനങ്ങള്‍ തട്ടിപ്പാണെന്നാണ് മറ്റ് കമ്പനികള്‍ പറയുന്നത്.
എല്ലാം സൗജന്യമെന്ന ജിയോയുടെ വാഗ്ദാനം തട്ടിപ്പാണെന്ന് അവകാശപ്പെട്ട് മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ ആരോപിക്കുന്നത്. ജിയോയുടെ പ്രവര്‍ത്തനം 4ജി എല്‍ടിഇയിലാണ്. ഇത് ഇന്റര്‍നെറ്റില്‍ അടിസ്ഥിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു മിനിറ്റ് വീഡിയോ കോളിന് ഒരു എംബി ചെലവാകും. ചുരുക്കത്തില്‍ 300 മിനിറ്റ് മാത്രമാണ് 149 രൂപയുടെ പ്ലാനില്‍ വിളിക്കാനാവുക. തുടര്‍ന്നുള്ള ഒരോ എംബിക്കും അഞ്ച് പൈസ വീതം നല്‍കണം. പൂര്‍ണ സൗജന്യം പുലര്‍ച്ചെ രണ്ട് മണി മുതല്‍ അഞ്ച് മണി വരെ മാത്രമാണെന്നും ആരോപിക്കുന്നു.
അതേ സമയം ഉപയോക്താക്കളുടെ തിരക്ക് നിമിത്തം ആവശ്യത്തിന് സിമ്മുകള്‍ നിലവില്‍ ലഭ്യമാക്കാനാകാത്ത അവസ്ഥയിലാണ് റിയലന്‍സ് ജിയോ. 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത്.
ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഒരു രൂപയ്ക്ക് ഒരു ജി ബി പ്ലാനുമെന്ന ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തി. ഒരു മാസം 300 ജി ബി ഡേറ്റ ഉപയോഗിക്കുന്ന ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ നിരക്ക്. കുറഞ്ഞ നിരക്കിലുള്ള മികച്ച പ്ലാനുകള്‍ ലഭ്യമാക്കുമെന്ന് എയര്‍ടെല്ലും വോഡാഫോണും ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. ഓഫറുകള്‍ക്ക് പുറമേ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം ശക്തമാക്കി ജിയോയെ നേരിടാണ് ഐഡിയയുടെ നീക്കം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam