
വ്യക്തിഗത സമ്പത്ത് നഷ്‌ടമായതിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ തീരുമാനവുമായി ട്വിറ്റർ മേധാവി എലോൺ മസ്‌ക്. വരുമാനത്തിനായി യൂസർനെയിം വിൽക്കാനാണ് ഇക്കുറി ട്വിറ്ററിന്റെ പ്ലാനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇതിന്റെ ഭാഗമായി ഓൺലൈൻ ലേലം വരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഏറെക്കാലമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകൾ വൈകാതെ ഡിലീറ്റ് ആകുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂസർനെയിമുകൾ വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
തീരുമാനവുമായി മുന്നോട്ട് പോകുമോ എന്നും പ്ലാൻ എല്ലാ ഉപയോക്തൃനാമങ്ങളെയും ബാധിക്കുമോ അതോ ഒരു ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഗിന്നസ് റെക്കോർഡിൽ കയറിയതിന് പിന്നാലെ മസ്കിന്റെ സാമ്പത്തികം ചർച്ച ചെയ്യപ്പെട്ടിരുന്നു. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 180 ബില്യൺ ഡോളർ നഷ്ടപ്പെട്ടുവെന്നാണ് ഫോർബ്‌സിന്റെ കണക്ക്. എന്നാൽ മറ്റ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ഇത് 200 ബില്യൺ ഡോളറിനടുത്താണെന്നാണ്.ദിവസങ്ങൾക്ക് മുൻപാണ് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന പരാതിയുമായി മുൻ ജീവനക്കാർ രംഗത്തെത്തിയിരുന്നു. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്കായി മസ്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേർക്കെങ്കിലും കിട്ടിയത്. മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്ക് തന്നിട്ടൂള്ളുവെന്നും മുൻജീവനക്കാർ ആരോപിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ ഇല്ലെന്ന സംഭവംനേരത്തെ ട്വിറ്റർ ജീവനക്കാർ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ജോലി ചെയ്യുന്നതിന് കൂലി കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതിനാണ് ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടതിന്റെ ബാക്കിയായിരുന്നു ഇതെന്നാണ് സൂചന.ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ട്വിറ്ററിന്റെ ഓഫീസിൽ കാവൽ, സുരക്ഷാ സേവനങ്ങൾ എന്നിവ നിലവിലില്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളുമില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധി വരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും കൃതൃമായി നീക്കം ചെയ്യാൻ ആളില്ലാത്ത് സ്ഥിതിയാണുള്ളത്.ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam