
ദില്ലി: സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് തലവനായിരുന്ന സീനിയർ വൈസ് പ്രസിഡന്‍റ് രാജു ആന്‍റണി രാജിവച്ചതായി റിപ്പോർട്ടുകൾ. ഏകദേശം നാല് വർഷവും അഞ്ച് മാസവും ഈ പദവിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, കമ്പനിയോടൊപ്പം ഏകദേശം 18 വർഷത്തെ ദീർഘകാല സേവനമാണ് നിർവഹിച്ചത്. വിവിധ ഘട്ടങ്ങളിൽ കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്ന ആന്‍റണിയുടെ പിന്മാറ്റം, സാംസങ് ഇന്ത്യയിലെ മാനേജ്മെന്‍റ് മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ലിങ്ക്ഡിൻ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ രാജിവെച്ച കാര്യം രാജു ആന്‍റണി സ്ഥിരീകരിച്ചു. സാംസങ്ങുമായി 18 വർഷം നീണ്ട എന്‍റെ യാത്ര അതിശയകരമായിരുന്നു എന്നും ഗാലക്‌സി ഫോണുകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് വീടുകളിലെത്തിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമാണ് എന്നും അദ്ദേഹം കുറിച്ചു. ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും, പുതിയ അവസരങ്ങൾക്കും യാത്രയ്ക്കും താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രാജു ആന്‍റണി അറിയിച്ചു.
2022 ജനുവരിയിലാണ് രാജു ആന്‍റണി സാംസങ് ഇന്ത്യയുടെ മൊബൈൽ വിഭാഗം തലവനായി ചുമതലയേറ്റത്. അതിന് മുമ്പ് എംഎക്‌സ് ഇന്ത്യയിലെ സെയിൽസ് ഹെഡ്, സെയിൽസ് ഓപ്പറേഷൻസ് ആൻഡ് പ്ലാനിംഗ് (SOP) വിഭാഗം മേധാവി തുടങ്ങിയ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കമ്പനിയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് സമഗ്രമായ അനുഭവസമ്പത്ത് സമ്പാദിച്ച വ്യക്തിയാണ് അദേഹം.
അതേസമയം, രാജു ആന്‍റണിയുടെ പകരക്കാരനെക്കുറിച്ച് സാംസങ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. നിലവിൽ എംഎക്‌സ് വിഭാഗത്തിൽ പ്രോഡക്റ്റ് മാർക്കറ്റിംഗും ഇ-കൊമേഴ്‌സും കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡന്‍റ് ആദിത്യ ബബ്ബർ ഈ ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇത് സാംസങ്ങിന്‍റെ ഇന്ത്യയിലെ മൊബൈൽ ബിസിനസിൽ പുതിയ ദിശ നിർണ്ണയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മാർക്കറ്റ് വിശകലന റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ ബ്രാൻഡാണ് സാംസങ്. ഈ സാഹചര്യത്തിൽ നേതൃമാറ്റം കമ്പനിയുടെ ഭാവി തന്ത്രങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam