ലോകം ഹിമയുഗത്തിലേക്ക്

By Web DeskFirst Published Jul 4, 2016, 4:00 AM IST
Highlights

ന്യൂയോര്‍ക്ക്: ഭൂമിയില്‍ ഹിമയുഗം വരുമെന്ന് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്. സൂര്യന്‍റെ ഉപരിതലത്തില്‍ വരുന്ന മാറ്റങ്ങളാണ് അപൂര്‍വ പ്രതിഭാസത്തിലേക്ക് ഭൂമിയെ നയിക്കുക എന്നാണ് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നത്. പ്രശസ്ത മെറ്റീരിയോളജിസ്റ്റും സൗര നിരീക്ഷകനുമായ ഡോ. പോള്‍ ഡോരിയന്‍സും സംഘവുമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയത്. 

ഹിമയുഗത്തിന്‍റെ സൂചനകളുമായി ശാസ്ത്രസംഘം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇതാണ്

സൂര്യന്‍റെ ഉപരിതലത്തിലുള്ള അടയാളങ്ങള്‍ ഏറ്റവും കൂടിയിരിക്കുന്ന അവസ്ഥയെയാണ് സോളാര്‍ മാക്സിമം എന്ന് പറയുന്നത്. സൺ സ്പോട്ടുകള്‍ ഏറ്റവും കുറഞ്ഞ അവസ്ഥയാണ് സോളാര്‍ മിനിമം. സൺ സ്പോട്ടുകളിൽ നിന്നും വമിക്കുന്ന, ഉരുക്കിനെപ്പോലും കത്തിച്ച് ചാരമാക്കാന്‍ ശേഷിയുള്ള അഗ്നിയാണ്‌ സൗരയൂഥത്തിന് വെളിച്ചവും ഊർജ്ജവും നല്‍കുന്നത്. 

സോളാര്‍ മിനിമം എന്ന അവസ്ഥയിലേക്ക് സൂര്യന്‍ അടുക്കുകയാണ്‌. സൂര്യന്‍ ശൂന്യമാകുന്ന അവസ്ഥയിലേക്ക് സൂര്യന്‍ അടുക്കും. ഇത് ദിവസങ്ങള്‍ കഴിഞ്ഞ് പിന്നീട് ആഴ്ചകള്‍ നീണ്ടു നില്‍ക്കും. ഒടുവില്‍ മാസങ്ങളോളം ഈ അവസ്ഥ നീണ്ടുനില്‍ക്കുമെന്നും ഡോരിയന്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത സോളാര്‍ മിനിമം 2019 ലോ 2020 ലോ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സോളാര്‍ മിനിമം അവസ്ഥയില്‍ വെളിച്ചത്തിന്‌ യാതൊരു കുറവും വരില്ല. ചൂട് ഇല്ലാത്ത വെളിച്ചമായിരിക്കും സൂര്യൻ സൗരയുഥത്തിലേക്ക് അയക്കുക. ഈയിടായായി സൂര്യനില്‍ നിന്നുള്ള ചുട്ടുപഴുത്ത രശ്മികള്‍ക്ക് പഴയ ചൂടില്ലെന്നന്ന് നാസയും ശരിവയ്ക്കുന്നുണ്ട്‌.

1645 ലാണു ഇത്തരത്തിലുള്ള പ്രതിഭാസത്തിനു ലോകം സാക്ഷ്യം വഹിച്ചതായി  രേഖപ്പെടുത്തിയിട്ടുണ്ട്. 70 വര്‍ഷംവരെ നീണ്ടുനിന്ന മൗണ്ടര്‍ മിനിമം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ തെംസ് നദി വരെ അന്ന് തണുത്തുറഞ്ഞുപോയിരുന്നതായാണ് പറയുന്നത്. 

ഈ പ്രതിഭാസം ആവര്‍ത്തിച്ചാല്‍ വരും വർഷങ്ങളിൽ ലോകത്തിലേ പല നദികളും തണുത്തുറയുമെന്നും യൂറോപ്പ് ഹിമയുഗത്തിലാകുമെന്നും പറയുന്നു. 

click me!