
ദില്ലി: ആധാർ കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഉടൻ തന്നെ അതിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്ന് റിപ്പോര്‍ട്ട്. പുതിയ ആധാർ കാർഡ് ആളുടെ പേരും വിലാസവും അടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാര്‍ നമ്പറും ഇല്ലാത്തതും ഫോട്ടോയും ക്യുആർ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്നതുമായിരിക്കും എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് കാര്‍ഡില്‍ പരിഷ്‌കാരത്തിന് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 2025 ഡിസംബര്‍ മാസം ആധാര്‍ മാറ്റങ്ങള്‍ നിലവില്‍ വരും.
വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഓഫ്‌ലൈൻ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനുമായി ആധാര്‍ ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമുള്ള ആധാർ കാർഡുകൾ വിതരണം ചെയ്യുന്നത് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹോട്ടലുകൾ, ഇവന്‍റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന ഓഫ്‌ലൈൻ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനും വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് ആധാർ ഉപയോഗിച്ചുള്ള പരിശോധന പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി ഡിസംബറിൽ പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നതായി ഒരു കോൺഫറൻസിൽ സംസാരിച്ച യുഐഡിഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഭുവനേഷ് കുമാർ പറഞ്ഞു.
ആധാർ കാർഡിൽ ഒരു ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഭുവനേഷ് കുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പ്രിന്‍റ് ചെയ്‌താൽ ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നും അദേഹം പറഞ്ഞു. ഇതിനർഥം ആധാർ കാർഡിൽ ഇനി നിങ്ങളുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ എന്നാണ്. നിങ്ങളുടെ മറ്റെല്ലാ വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കും.
ആധാർ നിയമപ്രകാരം, ഒരു വ്യക്തിയുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓഫ്‌ലൈൻ പരിശോധനയ്ക്കായി ശേഖരിക്കാനോ ഉപയോഗിക്കാനോ സൂക്ഷിക്കാനോ കഴിയില്ല. എങ്കിലും പല സ്ഥാപനങ്ങളും ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്നു. ഇത് വഞ്ചനയ്‌ക്കോ ദുരുപയോഗത്തിനോ ഉള്ള സാധ്യത ഉണ്ടാക്കുന്നു. ഇത് തടയുന്നതിനായി, എല്ലാ ആധാർ വിവരങ്ങളും ഇപ്പോൾ രഹസ്യമാക്കി വച്ചിരിക്കുന്നു, അതിനാൽ ഓഫ്‌ലൈൻ പരിശോധന നിരോധിക്കുന്നതിലൂടെ, ആളുകളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയും.
പുതിയ നിയമം 2025 ഡിസംബർ ഒന്നിന് നടപ്പിലാക്കുന്നത് ആധാർ അതോറിറ്റി പരിഗണിക്കും. ഈ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി നിലവിലുള്ള എംആധാർ ആപ്ലിക്കേഷന് പകരം യുഐഡിഎഐ ഒരു പുതിയ ആധാർ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അപ്ഡേറ്റ് ചെയ്ത ആപ്പ്, ഫേസ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ക്യുആർ കോഡ് അധിഷ്‍ഠിത പരിശോധന പ്രാപ്‍തമാക്കും. ഇത് ഉപയോക്താക്കൾക്ക് സ്വകാര്യത നിലനിർത്തിക്കൊണ്ട് വിവരങ്ങൾ പങ്കിടാൻ അനുവദിക്കുന്നു. വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ഡിജിയാത്ര സിസ്റ്റത്തിന് സമാനമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം ഇവന്‍റ് എൻട്രികൾ, ഹോട്ടൽ ചെക്ക്-ഇന്നുകൾ, പ്രായ പരിശോധന, റെസിഡൻഷ്യൽ കോംപ്ലക്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ഉൾപ്പെടെ വിവിധ ഉപയോഗങ്ങളെ പിന്തുണയ്ക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം