
മുംബൈ: വോഡഫോണ്‍ ഇന്ത്യയില്‍ അടച്ചുപൂട്ടില്ലെന്നും കൂടുതല്‍ കരുത്തോടെ തുടരുമെന്നും കമ്പനി സിഇഒ നിക്ക് റീഡ്. ഇന്ത്യയില്‍ തന്നെ കമ്പനി തുടരുമെന്ന് ഉറപ്പിക്കുകയും ഇക്കാര്യത്തിലുണ്ടായ അഭ്യൂഹങ്ങള്‍ക്ക് സര്‍ക്കാരിനോട് മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
മൊബൈല്‍ സ്‌പെക്ട്രം ഫീസ് നല്‍കണമെന്ന ആവശ്യത്തില്‍ കമ്പനിക്ക് സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
കമ്പനി ലിക്വിഡേഷനിലേക്ക് നീങ്ങുകയാണെന്നും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കാന്‍ നടത്തിയ മാധ്യമസമ്മേളനത്തിലാണ് അവ്യക്തമായ അഭിപ്രായം മീഡിയ വളച്ചൊടിച്ചതെന്ന് നിക്ക് റീഡ് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനും അയച്ച കത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റായി ഉദ്ധരിച്ചതിന് ക്ഷമ ചോദിച്ചതായി അദ്ദേഹം പറയുന്നു.
അതേസമയം, സര്‍ക്കാരുമായി വോഡഫോണ്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ദുഷ്‌കരമായ സമയങ്ങളില്‍ അതിജീവിക്കാന്‍ കമ്പനിക്ക് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഡിജിറ്റല്‍ കാഴ്ചപ്പാടിനോടു ചേര്‍ന്നാണ് വോഡഫോണ്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.
അതിന്റെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്ന കാര്യത്തിലുള്ള ഉത്തരാവദിത്തം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇതിനായി സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam