സ്വകാര്യനയത്തില്‍ ആശങ്ക വേണ്ടെന്നു വാട്ട്‌സ്ആപ്പ് വ്യക്തമാക്കി

By Web DeskFirst Published Sep 17, 2016, 4:35 AM IST
Highlights

ദില്ലി: പുതിയ സ്വകാര്യനയത്തില്‍ ആശങ്ക വേണ്ടെന്നു വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. പുതിയ സ്വകാര്യനയത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ദില്ലി കോടതിയിലാണ് വാട്ട്സ്ആപ്പ് നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ദിനാര സെഗാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. 

ഇന്‍സ്റ്റന്‍റ് സന്ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന്‍റെ നിര്‍ദേങ്ങളും നിയമങ്ങളു നിലവിലുണ്ടെന്നും, തങ്ങളുടെ പുതിയ സ്വകാര്യനയം ഇത് ലംഘിക്കില്ലെന്ന് വാട്ട്‌സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സിദ്ധാര്‍ഥ് ലുത്ര കോടതിയെ അറിയിച്ചു.

മെസെജുകളോ, ഫോട്ടോയോ മറ്റു ഡേറ്റയോ ഫെയ്‌സ്ബുക്കിനു കൈമാറില്ലെന്നു വാട്ട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഉപയോക്താക്കളുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പറും മാത്രമേ വാട്ട്‌സ്ആപ്പ് ഫേസ്ബുക്കിന് കൈമാറൂ. വാട്ട്‌സ്ആപ്പിലൂടെയുള്ള ഡേറ്റാ കൈമാറ്റത്തില്‍ തങ്ങള്‍ക്കു യാതൊരു നിയന്ത്രണവുമില്ല. പുതിയ സ്വകാര്യനയം അംഗീകരിക്കാന്‍ ഉപയോക്താവിന് മടിയുണ്ടെങ്കില്‍ അതിനു നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

ഉപയോക്താക്കള്‍ പുതിയ സ്വകാര്യനയം അംഗീകരിക്കുന്നതോടെ മുഴുവന്‍ വിവരങ്ങളും വാട്ട്‌സ്ആപ്പ് മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു കൈമാറുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. പ്രതിഭ എം.സിങ് വാദിച്ചു. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 20നു മുന്‍പു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി വാട്ടസ്ആപ്പിനോടു നിര്‍ദേശിച്ചു. കേസ് 21നു വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ് 25നാണു വാട്ട്‌സ്ആപ്പില്‍ പുതിയ സ്വകാര്യനയം പ്രത്യക്ഷപ്പെട്ടത്. പരസ്യങ്ങള്‍ നല്‍കുന്നതിനായി ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു കൈമാറുന്നതിനായിരുന്നു പോളിസി അപ്‌ഡേഷന്‍. ഉപയോക്താവ് ഇത് അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 25നു ശേഷം വാട്ട്‌സ്ആപ്പ് സേവനം ലഭിക്കില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 

click me!