2022ലെ ശാസ്ത്ര വാർത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

By Arun Raj K MFirst Published Dec 26, 2022, 9:00 AM IST
Highlights

ന്ദ്രനിലേക്ക് തിരികെ പോകണം, പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കണം. ഊർജ്ജോത്പാദത്തിന് പുത്തൻ വഴി കണ്ടെത്തണം. എല്ലാത്തിനും ഉപരി നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ വഴി കണ്ടു പിടിക്കണം. മാസ്കഴിച്ച വർഷത്തിൽ നിന്ന് വീണ്ടും മാസ്കിടേണ്ട നാളുകളിലേക്ക് കാൽവയ്ക്കുമ്പോൾ കഴിഞ്ഞുപോയ വർഷത്തെ ശാസ്ത്ര വാർത്തകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. 

ഫ്ലുറോണയെന്ന വാക്കിലാണ് 2022 ന്‍റെ ശാസ്ത്രലോകം ഉണര്‍ന്നത്. കൊറോണയും ഇൻഫ്ലുവൻസയും ചേർന്ന് വരുന്ന രോഗാവസ്ഥ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു വാർത്ത. പക്ഷേ, കൊവിഡ് സുനാമിക്ക് ശമനമുണ്ടായി. വാക്സിനും, ആർജ്ജിത പ്രതിരോധവും ചേർന്നപ്പോൾ ലോകം മെല്ലെ മാസ്കഴിച്ചു. എന്നാല്‍, വർഷാന്ത്യത്തിൽ ചൈനയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ലെങ്കിലും ലോക്ഡൗണുകൾ ഇനിയുണ്ടാവില്ലെന്നാണ് പ്രതീക്ഷ. 

ബഹിരാകാശ ദൗത്യങ്ങൾ വാർത്തകളിൽ നിറ‌ഞ്ഞ വർഷമായിരുന്നു 2022. ‍ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് മിഴി തുറന്നു. പ്രപഞ്ചത്തിന്‍റെ ഇന്നേ വരെ കാണാത്ത ചിത്രങ്ങൾ കണ്ട് ലോകം ഒന്നാകെ കീഴ്മേല്‍ മറഞ്ഞു. അനന്തം... അവർണ്ണനീയം... 

ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹം വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഡാർട്ട് പരീക്ഷണത്തിലൂടെ ഒരുത്തരമായി. നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്ന് നടത്തിയ ബഹിരാകാശ കൂട്ടിയിടിയിലൂടെ ഛിന്നഗ്രഹങ്ങളുടെ ദിശ, കൂട്ടിയിടിയിലൂടെ മാറ്റാമെന്ന് തെളിഞ്ഞു. 

വീണ്ടുമൊരുവട്ടം ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള മത്സരം മറ്റൊരുവശത്ത് ചൂട് പിടിക്കുകയായിരുന്നു. നാസയുടെ ആർട്ടിമിസ് ഒന്നാം ദൗത്യം വിജയകരമായി പൂർത്തിയാക്കി. എസ്എൽഎസ് എന്ന ലോകത്തിലെ എറ്റവും കരുത്തേറിയ റോക്കറ്റ് കഴിവ് തെളിയിച്ചു. ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരിച്ചെത്തിയ ഒറൈയോൺ സമീപ ഭാവിയിൽ തന്നെ മനുഷ്യരുമായി യാത്ര പുറപ്പെടും.

മറ്റൊരു വശത്ത് ചൈന 2030 -ൽ മനുഷ്യനെ ചന്ദ്രനിലിറക്കാൻ കോപ്പ് കൂട്ടുന്നു. അവരുടെ പുതിയ ബഹിരാകാശ നിലയം ടിയാൻഗോങ്ങിന്‍റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. 

ചന്ദ്രനെ ലക്ഷ്യമാക്കി  ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും, ഐ സ്പേസ് അടക്കമുള്ള സ്വകാര്യ കമ്പനികളും ഇതേ ദൗത്യങ്ങളിലേക്ക് കണ്ണുവച്ചു തുടങ്ങി. 2023 ലറിയാം ഇതിലേതെല്ലാം ശ്രമങ്ങൾ വിജയിക്കുമെന്ന്.

ഇന്ത്യയും 2022 മോശമാക്കിയില്ല... ഐഎസ്ആർഒ വീണ്ടും ട്രാക്കിലായ വർഷം കൂടിയാണ് ഇത്. ആകെ അഞ്ച് വിക്ഷേപണങ്ങൾ, മൂന്ന് പിഎസ്എൽവിയും, വിജയം കാണാതെ പോയ എസ്എസ്എൽവിയും വൻവിജയമായ എൽവിഎം 3 ദൗത്യവും. സ്കൈറൂട്ട് എയറോസ്പേസിലൂടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണവും ഇതിനിടെ നടന്നു.

നീണ്ട ഗവേഷണത്തിനൊടുവിൽ ഗ്രാഫൈൻ എന്ന പുതിയ കാർബൺ രൂപാന്തരത്തെ വികസിപ്പിക്കുന്നതിൽ ഗവേഷകർ വിജയിച്ചതും 2022 ലാണ്.   

ക്വാണ്ടം എൻടാംഗൾമെന്‍റിന് ഭൗതിക ശാസ്ത്ര നോബേൽ ലഭിച്ചതും. ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഉപയോഗിച്ചതിലും കൂടുതൽ ഊ‌ർജ്ജം ആദ്യമായി തിരികെ കിട്ടിയതും ഭൗതിക ശാസ്ത്ര ഗവേഷണത്തിലെ നാഴികക്കല്ലുകളായി. ലിവമോറിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിൽ നടന്ന പരീക്ഷണമാണ് വിജയം കണ്ടത്. എന്നാൽ, ഈ സാങ്കേതിക വിദ്യ പ്രയോഗത്തിൽ വരാൻ ഇനിയും കാലമേറെയെടുക്കും. സോഡിയം അടിസ്ഥിത ബാറ്ററികൾക്കായുള്ള ഗവേഷണവും നല്ല ഫലം നൽകുന്നു. ലിഥിയത്തിന് പകരം സോഡിയം ബാറ്ററികൾ യാഥാർത്ഥ്യമായാൽ വിലകുറയും, നിർമ്മാണം മൂലമുള്ള പാരിസ്ഥിതക ആഘാതവും.  

ചെടികളിലെ പ്രകാശസംശ്ലേഷണത്തെ അനുകരിക്കുന്ന പുതിയ ഗവേഷണത്തിലൂടെ സൗരോർജ്ജ ഉത്പാദനത്തിൽ പുത്തൻ വഴിവെട്ടുന്നു ഐഐടി ഇൻഡോറും തിരുവനന്തപുരം ഐസറും. 

കാലാവസ്ഥ മാറ്റത്തെയും ആഗോളതാപനത്തെയും ചെറുക്കാനുള്ള ശ്രമങ്ങളും ചർച്ചകളും എങ്ങുമെത്താതെ പോയ ഒരു വർ‍ഷം കൂടിയായിരുന്നു 2022.  

മരണത്തെ ജയിക്കാനുള്ള മനുഷ്യ ശ്രമങ്ങളും അത്ഭുതാവഹമായ പുരോഗമനമുണ്ടാക്കി. യേൽ സർവകലാശാലയുടെ ഓർഗൻ എക്സ് പരീക്ഷണങ്ങൾ മരിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിൽ വിജയം കണ്ടത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്. 

അങ്ങനെ ഒരു വശത്ത് പ്രതീക്ഷകളും മറുവശത്ത് ആശങ്കകളുമായി ലോകം പുതുവ‍ർഷത്തിലേക്ക്...

click me!