
തിരുവനന്തപുരം: ഒരു മലയാളി സ്ത്രീ തന്റെ കുടുംബത്തോടൊപ്പം കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് തുടങ്ങിയ കാരവൻ യാത്ര കാഴ്ചക്കാരെ എത്രത്തോളം സ്വാധീനിച്ചു എന്നറിഞ്ഞാൽ മലയാളികൾ ഞെട്ടും.വീഡിയോ വൈറലായി എന്ന് പറഞ്ഞാൽ പോരാ, കൊടൂര മാസ് വൈറൽ എന്ന് പറയുന്നതാകും ശരി. ഇന്ത്യയിലും വിദേശത്തുമായി മുമ്പും നിരവധി യാത്രകൾ നടത്തിയിട്ടുള്ള ഈ കൂടുംബത്തിന്റെ പുതിയ യാത്രയയുടെ നിമിഷങ്ങൾ മാത്രം ദൈര്‍ഘ്യമുള്ള ഒരു ഇൻസ്റ്റഗ്രാം റീൽ വീഡിയോക്ക് ലഭിച്ചത് 54 മില്യണോളം കാഴ്ചക്കാരെയാണ്. ലഡാക്ക് യാത്രയുടെ മറ്റ് വീഡിയോകളും അതിവേഗം കാഴ്ചക്കാരെ സ്വന്തമാക്കുന്നുണ്ട്. ട്രക്കിലും കാരവനിലുമായി നിരവധി യാത്രകൾ നടത്തി വീഡിയോകൾ പങ്കുവയ്ക്കുന്ന മലയാളികളായ ജലജയും രതീഷും കുടുംബവും മലയാളികൾക്ക് ഇപ്പോൾ സുപരിചിതരാണ്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ നിന്നുള്ളവരാണ് ജലജയും രതീഷും. ഇവര്‍ നടത്തുന്ന ഒരു യൂട്യൂബ് ചാനലാണ് പുത്തേട്ട് ട്രാവൽ വ്ലോഗ്. ഈ യൂട്യൂബ് ചാനലിന് 5.63 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 6.5 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇരുവരും ട്രക്ക് ഡ്രൈവർമാരാണ്. ഭര്‍ത്താവിന്റെ യാത്രയിൽ പ്രിയം തോന്നിയാണ് ജലജ ഹെവി ഡ്രൈവിങ് പഠിച്ച് ഒപ്പം കൂടിയത്. ഇന്ത്യയിലും സമീപ രാജ്യങ്ങളിലുമുള്ള തങ്ങളുടെ യാത്രകൾ അവർ വീഡിയോയി പങ്കുവയ്ക്കും. ട്രക്ക് ജീവിതവും പാചകവും വാഹനത്തിലെ താമസവും തുടങ്ങി ഏറെ വ്യത്യസ്തമായ അനുഭവങ്ങളും അവര്‍ പങ്കുവച്ചു.
ഏകദേശം 2018 ലാണ് ഇവരുടെ ചാനൽ ആരംഭിച്ചത്. ശ്രദ്ധേയമായ ഒരു കാശ്മീർ യാത്രയ്ക്ക് ശേഷം ചാനൽ കൂടുതൽ ജനപ്രിയമായി. അവർ പലപ്പോഴായി നേപ്പാൾ, ഹൈദരാബാദ്, പൂനെ, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിൽ ചരക്ക് കൊണ്ടുപോകും. പ്ലൈവുഡ്, ഉള്ളി, റബ്ബർ, കൈതച്ചക്ക തുടങ്ങിയ സാധനങ്ങളായിരുന്നു കൊണ്ടുപോയിരുന്നത്. ഇപ്പോൾ ലഡാക്കിലേക്ക് പുറപ്പെട്ടത് കാരവനിലാണ്. ചെറിയൊരു വീട് പോലെ എല്ലാ സൗകര്യങ്ങളുമുള്ള കാരവനിൽ ഉണ്ട്. ബെഡുകൾ, അടുക്കള, അലമാരകൾ, ഫ്രിഡ്ജ് എന്നിവയടക്കം എല്ലാം. ഈ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ എപ്പിസോഡുകളായി വ്ലോഗിൽ പങ്കുവയ്ക്കുന്നത്.
കാഴ്ച്ചാക്കണക്കുകൾ കണ്ടാൽ തന്നെ മലയാളികൾ മാത്രമല്ല, ഇവരുടെ കാഴ്ചക്കാര്‍ എന്ന് വ്യക്തമാകും. സോഷ്യൽ മീഡയ കമന്റുകളിലും ഇത് കാണാം. എല്ലാം കൊണ്ടും മികച്ചത്. ദയവായി ഹിമാചൽ പ്രദേശിലെ (പാലംപൂർ) എന്റെ ജന്മനാട്ടിലേക്ക് വരൂ എന്നായിരുന്നു ക്ഷണിച്ചുകൊണ്ടുള്ള ഒരാളുടെ കമന്റ്. താങ്കൾ പറയുന്ന ഭാഷ എനിക്ക് മനസിലാകുന്നില്ല, എങ്കിലും ഒരു വീഡിയോ പോലും മിസാക്കാറില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.
കാരവനെ കുറിച്ച് ചോദിക്കുന്നവരും ആശ്ചര്യപ്പെടുന്നവരും കൂട്ടത്തിലുണ്ട്. ഈ വാഹനം ഭാരത്ബെൻസ് അല്ലെങ്കിൽ മെർസിഡസ് ബെൻസ് ബസ് ഷാസിയുടെ കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച കാരവൻ പോലെ തോന്നുന്നു. ആകർഷകമായ ഹെഡ്‌ലൈറ്റുകളോട് കൂടിയ കസ്റ്റമൈസ്ഡ് ബോഡി വർക്കും ഇതിനുണ്ടല്ലോ എന്ന് വിവരിക്കുന്നു ഒരാൾ, വീഡിയോ കണ്ട് പ്രചോദനം ലഭിച്ച്, തന്റെ ആഗ്രഹവും ഇതുപോലെ പൂവണിയും എന്ന് പറയുന്നവരും ഉണ്ട് കൂട്ടത്തിൽ.