ജപ്പാനിലുമുണ്ട് പട്ടാമ്പിയും ചെറുപ്പുളശേരിയും പിന്നെ ചാനകത്ത് തറവാടും

By Web TeamFirst Published Aug 25, 2019, 1:15 PM IST
Highlights

വെട്ടുകല്ലുകൊണ്ടാണ് നിര്‍മ്മാണം. ആദ്യകാഴ്ചയില്‍ തന്നെ മുന്നില്‍ തുളസിത്തറ. പൂമുഖത്ത് ചാരുകസേരയുണ്ട്. വീതി കുറഞ്ഞ നീണ്ട ഇടനാഴി, നാലുകെട്ട്, പഴയകാല മൂത്രപ്പുര, എന്തിന് പ്രസവ മുറി വരെയുണ്ട് ഈ വീടിനുള്ളില്‍. 

നഗോയ: പാലക്കാട് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന അറിയാത്തവരാരും ഉണ്ടാകില്ല. മലയാള സിനിമയില്‍ ഇത്രയധികം ചിത്രീകരിച്ച മറ്റൊരു വീടും കാണില്ലെന്നതുതന്നെ കാരണം. എന്നാല്‍ ജപ്പാനിലെ പട്ടാമ്പി മൈല്‍ക്കുറ്റിയും ചാനകത്ത് തറവാടും എത്ര പേര്‍ക്കറിയാം!

അതേ കേരളത്തെ മുറിച്ചെടുത്തുവച്ചതുപോലെ ഒരു സ്ഥലമുണ്ട് ജപ്പാനില്‍. അവിടെ ഒരു തറാവട് വീടും, ചാനകത്ത് തറവാട്. കല്ലും മണ്ണുംകൊണ്ട് പണിത പഴയ നായര്‍ തറവാടിനെ അനുസ്മരിപ്പിക്കുകയല്ല, മറിച്ച് നമ്മളിപ്പോള്‍ പട്ടാമ്പിയിലെ ആ തറവാട്ടുവീട്ടിലാണോ എന്ന് തോന്നും. ജപ്പാനിലാണെന്ന് ഇടക്കിടയ്ക്ക് മനസിലെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് മറന്നുപോകുമെന്ന് സാരം. 

ജാസിം മൗല കിരിയത്ത് എന്ന യൂട്യൂബറുടെ ജാസ് ലൈവ് എന്ന വ്ളോഗിലാണ് ജപ്പാനിലെ കേരളത്തെ കുറിച്ച് വിശദമാക്കുന്നത്. ജപ്പാനിലെ നഗോയയിലാണ് 1970 ല്‍ സ്ഥാപിക്കപ്പെട്ട ദ ലിറ്റില്‍ വേള്‍ഡ് മ്യൂസിയം ഓഫ് മാനിലാണ് ഈ അത്ഭുതക്കാഴ്ചയുള്ളത്. ലോകത്തിലെ 22 രാജ്യങ്ങളില്‍ നിന്നുള്ള വീടുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ളത് കേരളത്തിലെ തറവാടുവീടാണ്. 

വെട്ടുകല്ലുകൊണ്ടാണ് നിര്‍മ്മാണം. ആദ്യകാഴ്ചയില്‍ തന്നെ മുന്നില്‍ തുളസിത്തറ. പൂമുഖത്ത് ചാരുകസേരയുണ്ട്. വീതി കുറഞ്ഞ നീണ്ട ഇടനാഴി, നാലുകെട്ട്, പഴയകാല മൂത്രപ്പുര, എന്തിന് പ്രസവ മുറി വരെയുണ്ട് ഈ വീടിനുള്ളില്‍. തീന്‍ മേശയില്‍ കേരളത്തിലെ കുഴിപ്പിഞ്ഞാണവും കോലന്‍ ക്ലാസും. അടുക്കളയില്‍ പുകയടുപ്പ്, ചെരുവം, കയ്യിലുകള്‍, ഒപ്പം പ്രവാസികളുടെ നിഡോ പാത്രവും. 

പുറത്തേക്കിറങ്ങിയാല്‍ നായര്‍ തറവാടുവീടിന് ഒഴിച്ചുകൂടാനാകാത്ത കുളം, കുളപ്പുര പിന്നെ കിണറും. മുറ്റത്തൊരു പാലമരവുമുണ്ട്. അങ്ങനെ കേരളമെന്ന് നിസംശയം പറയാവുന്ന തരത്തിലാണ് വീടിന്‍റെ പശ്ചാത്തലവും ഒരുക്കിയിരിക്കുന്നത്. വീട് കണ്ടിറങ്ങിയാല്‍ ചായകുടിക്കാന്‍ കേരള സ്റ്റൈല്‍ ചായക്കടയുണ്ട്. തൊട്ടടുത്ത് ഒരു തപാല്‍പ്പെട്ടിയും. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് - ചെറുപ്പുളശ്ശേരി...
 

click me!