തേജസ് ട്രെയിനുകള്‍: ഇന്ത്യയില്‍ റെയില്‍ പാളങ്ങളില്‍ ഇനി രണ്ട് സ്വകാര്യ ട്രെയിനുകള്‍

By Web TeamFirst Published Aug 25, 2019, 10:08 AM IST
Highlights

ഈ ട്രെയിന്‍റെ സമയം, സ്റ്റേഷനുകള്‍, ഓടാന്‍ എടുക്കുന്ന സമയം, വേഗത എന്നിവ റെയില്‍വേയുമായി സഹകരിച്ച് തീരുമാനിക്കും. ട്രെയിന്‍ സുരക്ഷയില്‍ ഒത്തുതീര്‍പ്പ് ഇല്ലാതെ ഓപ്പറേറ്റര്‍മാര്‍ക്ക് ട്രെയിനിന്‍റെ സൗകര്യങ്ങളില്‍ മാറ്റം വരുത്താം.

ദില്ലി: രണ്ട് തേജസ് ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമെടുത്ത് റെയില്‍വേ ബോര്‍ഡ്. ആദ്യഘട്ടം എന്ന നിലയില്‍ ലക്നൗ- ദില്ലി, അഹമ്മദബാദ്- മുംബൈ സെന്‍ട്രല്‍ തേജസ് ട്രെയിനുകളാണ് ഐആര്‍ടിസി മുഖേന സ്വകാര്യ മേഖലയ്ക്ക് കൈമാറുക. മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യമേഖലയിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ട്രെയിന്‍ ഓടിക്കാം. ഈ ട്രെയിന്‍റെ ടിക്കറ്റ് നിരക്കുകള്‍ പൂര്‍ണ്ണമായും സ്വകാര്യ ഓപ്പറേറ്റര്‍ക്ക് തീരുമാനിക്കാം. സാധാരണ ട്രെയിനില്‍ കിട്ടുന്ന ടിക്കറ്റ് ഇളവുകള്‍ ഒന്നും സ്വകാര്യ തേജസ് ട്രെയിനില്‍ ലഭിക്കില്ല.

ഈ ട്രെയിന്‍റെ സമയം, സ്റ്റേഷനുകള്‍, ഓടാന്‍ എടുക്കുന്ന സമയം, വേഗത എന്നിവ റെയില്‍വേയുമായി സഹകരിച്ച് തീരുമാനിക്കും. ട്രെയിന്‍ സുരക്ഷയില്‍ ഒത്തുതീര്‍പ്പ് ഇല്ലാതെ ഓപ്പറേറ്റര്‍മാര്‍ക്ക് ട്രെയിനിന്‍റെ സൗകര്യങ്ങളില്‍ മാറ്റം വരുത്താം. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളും എഞ്ചിനും ഉപയോഗിക്കുന്നതിന് ദിവസ വാടക ഇനത്തില്‍ തുക സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ റെയില്‍വേയ്ക്ക് നല്‍കാനായിരിക്കും ധാരണം.

അതേ സമയം ട്രെയിന്‍ അപകടത്തില്‍ പെട്ടാലോ  നിര്‍ത്തലാക്കിയാലോ നല്‍കേണ്ട നഷ്ടപരിഹാര തുക നിലവിലുള്ള റെയില്‍വേ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. ട്രെയിനില്‍ ഏത് ക്ലാസ് വേണം എന്ന് സ്വകാര്യ ഓപ്പറേറ്റര്‍ക്ക് തീരുമാനിക്കാം. ഈ ട്രെയിന്‍റെ ടിക്കറ്റ് ബുക്കിംഗിനുള്ള സംവിധാനം സ്വകാര്യ ഓപ്പറേറ്റര്‍ സ്വയം ഉണ്ടാക്കണം എന്നാണ് വ്യവസ്ത. എന്നാല്‍ തുടക്കത്തില്‍ ഐആര്‍സിടിസിയുടെ സംവിധാനം ഉപയോഗപ്പെടുത്തും. ഇതേ സമയം മറ്റ് ടിക്കറ്റ് വിതരണത്തിന് തടസം നേരിടാത്ത രീതിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സ്വകാര്യ ട്രെയിനുകളുടെ ടിക്കറ്റ് വിതരണം ചെയ്യാനും സംവിധാനം ഉണ്ടാകും. അതേ സമയം ട്രെയിന്‍ വിനോദ സഞ്ചാരത്തിനും, ഒരു ബോഗി മുഴുവനായും ബുക്ക് ചെയ്യാനും സൗകര്യം ലഭിക്കും. 

click me!