ജടായു മുറിവേറ്റു വീണിടം, നിലം തൊടാത്ത തൂണുകൾ; മോദിയെത്തിയ ഈ ക്ഷേത്രത്തിന് പ്രത്യേകതകളേറെ!

Published : Jan 18, 2024, 03:06 PM ISTUpdated : Feb 20, 2024, 11:44 AM IST
ജടായു മുറിവേറ്റു വീണിടം, നിലം തൊടാത്ത തൂണുകൾ; മോദിയെത്തിയ ഈ ക്ഷേത്രത്തിന് പ്രത്യേകതകളേറെ!

Synopsis

കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തിയത്. ശിവന്റെ അഗ്നിരൂപമായ വീരഭദ്രനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. 

യോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‍ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി ആന്ധ്രയിലെ വീരഭദ്ര ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തിയത്. ശിവന്റെ അഗ്നിരൂപമായ വീരഭദ്രനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ, പ്രധാനമന്ത്രി പരമ്പരാഗത വസ്ത്രം ധരിച്ച് ദേവന്റെ "ആരതി" നടത്തുന്നത് കാണാം. ക്ഷേത്രത്തിൽ, തെലുങ്കിലെ രംഗനാഥ രാമായണത്തിലെ ശ്ലോകങ്ങളും അദ്ദേഹം കേട്ടു. മറ്റൊരു വീഡിയോയിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ 'ശ്രീറാം ജയ് റാം' ഭജൻ ആലപിക്കുന്നതായി കാണാം. ഈ ക്ഷേത്രത്തിന്‍റെ ചില വിശേഷങ്ങൾ അറിയാം.

രാമനുമായും രാമായണവുമായും അടുത്ത ബന്ധമുള്ള ക്ഷേത്രമാണിത്. ക്ഷേത്ര സമുച്ചയത്തിൽ മഹാവിഷ്‍ണു, പാപനേശ്വർ, ലക്ഷ്‍മി, ഗണേഷ്, ദുർഗ്ഗ തുടങ്ങിയവരുടെ വിഗ്രഹങ്ങൾ ഉണ്ട്.  ലേപാക്ഷി ക്ഷേത്രത്തിന് രാമായണവുമായി അടുത്ത ബന്ധമുണ്ട്. രാമായണകാലം മുതലുള്ള പുണ്യസ്ഥലമാണ് ലേപാക്ഷി. സീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രാവണനുമായുള്ള യുദ്ധത്തിൽ മഹാനായ ജടായു മുറിവേറ്റു വീണത് ഈ സ്ഥലത്താണ്. സീതയെ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഇവിടെയെത്തുകയും അവസാന ശ്വാസവുമായി ജടായു കാത്തിരിക്കുന്നത് കാണുകയും ചെയ്‍തു.  ജടായുവിനെ കണ്ട ശ്രീരാമൻ പറഞ്ഞു, "ലേ - എഴുന്നേൽക്കൂ, പക്ഷി എന്നു പറഞ്ഞു. നാടോടിക്കഥകൾ അനുസരിച്ച്, വികാരാധീനനായ രാമൻ  തെലുങ്കിൽ "എഴുന്നേൽക്കുക, പക്ഷി" എന്നർത്ഥമുള്ള "ലേ പക്ഷി" എന്ന വാക്കുകൾ ഉച്ചരിച്ചു എന്നാണ്. എന്തായാലും അന്നുമുതൽ ഈ സ്ഥലം ലേപാക്ഷി എന്നറിയപ്പെട്ടു. ശ്രീരാമൻ പിന്നീട് ജടായുവിന് മോക്ഷം നൽകി എന്നാണ് വിശ്വാസം. 

 

തെക്കന്‍ ആന്ധ്രാപ്രദേശിലെ ഈ പക്ഷി ക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ ഇനിയുമുണ്ട്. ഇവിടം ഭക്തരുടെയും സഞ്ചാരികളുടെയുമൊക്കെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. എഴുപത് തൂണുകളാണ്  ഈ ക്ഷേത്രത്തിലുള്ളത്. ഇതില്‍ ഒരു തൂണ് തറയില്‍ തൊട്ടല്ലാ നില്‍ക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നാണിത്. പലരും തുണിയും  കമ്പുകളും ഇതിനടിയിലൂടെ കടത്തിവിട്ട് ഇതിന്‍റെ ആധികാരികത പരീക്ഷിച്ച് നോക്കാറുണ്ട്. 

വീരഭദ്രന്റെ പേരിൽ അറിയപ്പെടുന്ന ലേപാക്ഷി വീരഭദ്ര ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ വിരുപ്പണ്ണയാണ് നിർമ്മിച്ചത്. വിജയനഗര സാമ്രാജ്യത്തിലെ പ്രഗത്ഭനായ രാജാവായിരുന്ന കൃഷ്ണദേവരായരുടെ ഇളയ സഹോദരനായ അച്യുത ദേവരായരുടെ കൊട്ടാരത്തിലെ ഖജാൻജിയായിരുന്നു വിരൂപണ്ണ. അദ്ദേഹം വീരഭദ്രന്റെ കടുത്ത ഭക്തനായിരുന്നു. അച്യുത ദേവരായൻ ക്ഷേത്രനിർമ്മാണത്തിന്റെ ചുമതല വിരൂപണ്ണനെ ഏൽപ്പിച്ചു. വിരുപണ്ണയുടെ പൂർണ്ണമായ പരിശ്രമത്താൽ ക്ഷേത്രം മനോഹരമായി രൂപം പ്രാപിക്കാൻ തുടങ്ങി. എന്നിരുന്നാലും, വിരുപ്പണ്ണയുടെ പ്രശസ്തിയിൽ അസൂയയുള്ള ചിലർ ഉണ്ടായിരുന്നു. അവർ രാജാവിനെ സമീപിച്ച് വിരൂപണ്ണ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് പൊതുഖജനാവ് ദുരുപയോഗം ചെയ്യുന്നുവെന്ന് കള്ളം പറഞ്ഞു.

രാജാവ് സത്യം അന്വേഷിക്കുന്നതിനുപകരം വിരൂപണ്ണനെ ചങ്ങലയിൽ ബന്ധിക്കാൻ ഉത്തരവിട്ടു. തന്റെ നിരപരാധിത്വം തെളിയിക്കാൻ, വിരൂപണ്ണൻ തന്റെ കണ്ണുകൾ ചുഴന്നെടുത്ത് ക്ഷേത്രത്തിന്റെ ചുവരുകളിൽ അടിച്ചു. ഈ പ്രവർത്തിയിൽ സകലരും ഞെട്ടി. ഇതറിഞ്ഞ രാജാവ് തന്റെ തീരുമാനത്തിൽ പശ്ചാത്തപിക്കുകയും കൊട്ടാരത്തിലെ സ്ഥാനവും പദവിയും വിരുപ്പണ്ണന് തിരികെ നൽകുകയും ചെയ്തു. പക്ഷേ, വിരൂപണ്ണയുടെ മണ്ഡപത്തിന്റെ ചുവരുകൾ ഇന്നും പൂർത്തിയാകാതെ കിടക്കുന്നു. സത്യവിശ്വാസിയായ ഭക്തന്റെ കണ്ണുകളുടെ അടയാളങ്ങളായി ചുവരുകളിൽ ഇന്നും രണ്ട് കറുത്ത പാടുകൾ കാണാമാത്രെ. സംസ്‍കൃതത്തിൽ ലേപാക്ഷി എന്നാൽ കീറിയ കണ്ണുകൾ എന്നും അർത്ഥമുണ്ട്. അതിനാൽ ഈ ക്ഷേത്രം ലേപാക്ഷി ക്ഷേത്രം എന്ന പേരിലും പ്രസിദ്ധമായി എന്നും കഥകൾ. 

ഒരു വലിയ സമുച്ചയമുള്ള ഒരു വലിയ ഘടനയാണ് ക്ഷേത്രം. ഏഷ്യയിലെ ഏറ്റവും വലിയ മോണോലിത്ത് (ഒറ്റ കല്ലിൽ കൊത്തിയെടുത്ത) നന്ദി പ്രതിമയും ഇവിടെയുണ്ട്. ഒറ്റ ദിവസം കൊണ്ട് കൊത്തിയുണ്ടാക്കിയതെന്നു കരുതപ്പെടുന്ന കൂറ്റൻ നാഗലിംഗവും ക്ഷേത്ര പരിസരത്തുണ്ട്. ശിവലിംഗത്തെ കിരീടമണിയിക്കുന്ന അഞ്ച് തലയുള്ള പാമ്പിന്റെ ചുരുളുകളാൽ നാഗലിംഗം ചുറ്റപ്പെട്ടിരിക്കുന്നു. ഒരു ദിവസം കൊണ്ട് ആ കൂറ്റൻ രൂപം കൊത്തിയ മകനെ ഓർത്ത് ശില്പിയുടെ അമ്മ അഭിമാനം കൊള്ളുന്നതായി ഒരു കഥയുണ്ട്. അഹങ്കാരം ഭഗവാൻ ശിവന് ഇഷ്ടപ്പെടാത്ത ഗുണമായതിനാൽ, അവളുടെ അഭിമാനത്തെ തകർത്തുകൊണ്ട് ശിൽപത്തിന്റെ നടുവിൽ ഒരു വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇന്നും ആ ശിൽപത്തിൽ വിള്ളൽ കാണാമാത്രെ. രാമായണവുമായി ബന്ധപ്പെട്ട അത്തരം അത്ഭുതകരമായ കഥകളും കഥകളുമായി ലേപാക്ഷി ക്ഷേത്രം തലമുറകളായി മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി നിലകൊള്ളുന്നു.

youtubevideo

PREV
Read more Articles on
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..