- Home
- Automobile
- Travel
- കേരളത്തിലെ 'ലണ്ടൻ ബ്രിഡ്ജ്'! 148 വർഷങ്ങൾക്കിപ്പുറവും തലയുയർത്തി പുനലൂർ തൂക്കുപാലം, ഈ വിസ്മയം കാണാതെ പോകരുത്
കേരളത്തിലെ 'ലണ്ടൻ ബ്രിഡ്ജ്'! 148 വർഷങ്ങൾക്കിപ്പുറവും തലയുയർത്തി പുനലൂർ തൂക്കുപാലം, ഈ വിസ്മയം കാണാതെ പോകരുത്
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പുരാതനമായ ഒരു തൂക്കുപാലം കേരളത്തിലുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് 1877-ൽ പണിതീർത്ത തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഈ നിർമ്മാണ വിസ്മയം കാണാൻ നിരവധിയാളുകളാണ് എത്തുന്നത്.

തിരക്കേറിയ സിറ്റിയുടെ ഹൃദയഭാഗത്ത്
ഈ പാലത്തിൽ കയറുന്നതോടെ പുനലൂർ പോലെ തിരക്കേറിയ ഒരു സിറ്റിയുടെ ഹൃദയഭാഗത്താണ് നിൽക്കുന്നതെന്ന കാര്യം നിങ്ങൾ മറന്നുപോകും. അത്രയ്ക്ക് മനോഹരവും അത്ഭുതപ്പെടുത്തുന്നതുമാണ് ഈ തൂക്കുപാലത്തിന്റെ നിർമ്മാണ രീതി. തൂക്കുപാലത്തിന്റെ മരപ്പലകകളിൽ പാദങ്ങൾ അമർത്തി മുന്നോട്ട് നീങ്ങുമ്പോൾ താഴെ ആനന്ദത്തോടെ ഒഴുകുന്ന കല്ലടയാറിനെ കാണാം.
സവിശേഷമായ വാസ്തുവിദ്യാ ശൈലി
കേരളത്തിൽ മറ്റൊരിടത്തും കാണാത്ത സവിശേഷമായ ഒരു വാസ്തുവിദ്യാ ശൈലിയാണ് ഇതിന്റേത്. കൂറ്റൻ കൽക്കമാനങ്ങളുള്ള, 400 അടി നീളമുള്ള ഈ സവിശേഷമായ പാലത്തിലൂടെ ഒരുകാലത്ത് വാഹനങ്ങൾ ഓടിയിരുന്നെങ്കിലും ഇപ്പോൾ കാൽനടയാത്രക്കാർക്ക് മാത്രമാണ് പ്രവേശനം.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി
തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് ബ്രിട്ടീഷ് എഞ്ചിനീയർ ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിലാണ് പാലം നിർമ്മിച്ചത്. 1871-ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിന് ആവശ്യമായ മിക്ക വസ്തുക്കളും ഇംഗ്ലണ്ടിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. 1877ൽ നിര്‍മ്മാണം പൂര്‍ത്തിയായി. ഇരുമ്പ്, മരം, കല്ല് എന്നിവയുടെ ഒരു മിശ്രിതമാണിത്. 'കമ്പകം' എന്ന മരമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം
ഇപ്പോൾ കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണ് ഈ പാലം. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2014-ലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലത്തിന് സമീപം ഇരിക്കാനുള്ള സൗകര്യങ്ങളും രാത്രികാലങ്ങളിൽ ധാരാളം വിളക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാഹന തൂക്കുപാലം
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാഹന തൂക്കുപാലം എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യകത. ഒരു കാലത്ത് വാഹനങ്ങൾ ഇതിലൂടെ കടത്തിവിട്ടിരുന്നു. എന്നാൽ ഇന്ന് കാൽനട യാത്രക്കാര്‍ക്ക് മാത്രമേ ഈ പാലത്തിലേയ്ക്ക് പ്രവേശനമുള്ളൂ. ഒരു വശത്ത് നിബിഡ വനത്താൽ ചുറ്റപ്പെട്ട പുനലൂരിലെ ജനവാസ കേന്ദ്രത്തിലെ വന്യമൃഗ ശല്യം തടയുക എന്നതായിരുന്നു ഈ പാലം നിർമ്മിക്കാനുള്ള ഒരു കാരണം.
കൊല്ലത്തിന്റെ മുഖച്ഛായ മാറ്റിയ തൂക്കുപാലം
കൊല്ലത്തിന്റെ മുഖച്ഛായ മാറ്റിയ ഈ തൂക്കുപാലത്തിന് ഒരുപാട് കഥകൾ പറയാനുണ്ടാകും. ഇതിന്റെ ബൃഹത്തായ ഘടന ഇന്നും ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തുന്നതാണ്.

