
പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ ഓട്ടോറിക്ഷാ ഡ്രൈവറെ തല്ലി പൊലീസുകാരൻ. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് പൊലീസുകാരനെതിരെ ഉയരുന്നത്. മെയ് 26 ന് ബെംഗളൂരു സുധമ നഗറിന് സമീപത്താണ് സംഭവം നടന്നത്. സംഭവം കണ്ടുനിന്ന ഒരാളാണ് ഇത് വീഡിയോയിൽ പകർത്തിയത്. പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിളിൽ ചെറുതായി ഇടിക്കുകയായിരുന്നു ഓട്ടോ. ഇതേത്തുടർന്ന് പൊലീസുകാരന് ദേഷ്യം വരികയായിരുന്നു എന്ന് കണ്ടുനിന്ന ഒരാൾ പറയുന്നു. ഓട്ടോ ഡ്രൈവർ ഉടനെ തന്നെ കൈകൂപ്പി ക്ഷമാപണം നടത്തിയെങ്കിലും ഉദ്യോഗസ്ഥൻ അയാളെ തല്ലുകയായിരുന്നു. ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്തുകൊണ്ട്, കർശന നടപടിയെടുക്കണം എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
'ഒരു ട്രാഫിക് പൊലീസുകാരൻ ഓട്ടോ ഡ്രൈവറെ ഇടിക്കുന്നത് ഞാൻ കണ്ടു, വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ട്രാഫിക് പൊലീസുകാരൻ ഓട്ടോ ഡ്രൈവറെ ഇടിക്കാൻ കാരണം, പൊലീസുകാരൻ ബൈക്ക് പാർക്ക് ചെയ്യുകയായിരുന്നു, ഓട്ടോ ഡ്രൈവർ ഓട്ടോയിൽ യാത്രക്കാരുമായി എത്തിയപ്പോൾ അബദ്ധത്തിൽ ഈ ബൈക്കിൽ ചെറുതായി ഇടിച്ചു. ട്രാഫിക് പൊലീസുകാരൻ ദേഷ്യപ്പെട്ട്, ഓട്ടോ നിർത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവർ കൈകൾ കൂപ്പി പൊലീസുകാരനോട് ക്ഷമ ചോദിച്ചു, അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും കണ്ടിരുന്നില്ല എന്നും പറഞ്ഞു. എന്നിട്ടും പൊലീസുകാരന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല, വീഡിയോയിൽ കാണുന്നതുപോലെ ഓട്ടോ ഡ്രൈവറെ പൊലീസുകാരൻ അടിക്കുകയായിരുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്.
'ഞാൻ റെക്കോർഡ് ചെയ്യുന്നത് കണ്ട പൊലീസ്, ഓട്ടോ ഡ്രൈവർ ബൈക്കിലിടിച്ചപ്പോൾ അതെന്താണ് ഞാൻ റെക്കോർഡ് ചെയ്യാത്തത് എന്ന് എന്നോട് ചോദിച്ചു. റെക്കോർഡിംഗിനെക്കുറിച്ച് പൊലീസുകാരൻ എന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നു, പരസ്യമായി ഒരാളെ എങ്ങനെ ഇടിക്കാൻ കഴിയുമെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടി വന്നു. ഇക്കാലത്ത് അധികാരമുള്ള ആളുകളുടെ ഗുണ്ടാ പെരുമാറ്റം നമ്മൾ കാണുന്നു. അധികാരമുണ്ടെങ്കിൽ എന്തും ചെയ്യാൻ കഴിയുമെന്ന് എവിടെയും പറയുന്നില്ല' എന്നും യുവാവ് കുറിച്ചു. വീഡിയോ വൈറലായി മാറിയതോടെ കടുത്ത ഭാഷയിലാണ് ആളുകൾ പൊലീസുകാരനെ വിമർശിച്ചത്.