പാമ്പിനെ പേടിയില്ല, ചങ്ങാതിമാരാണ്, വ്യത്യസ്തമായ ജീവിതം! വൈറലായി വീഡിയോ...

By Web TeamFirst Published Jul 31, 2021, 12:28 PM IST
Highlights

പോസ്റ്റിന്റെ അടിക്കുറിപ്പിൽ, ഈ ഭീമൻ പാമ്പുകളെ ഒരുമിച്ച് ഒരു വീഡിയോവിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ബാർസിക്ക് എഴുതി. അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ട ആളുകൾ പലരീതിയിലുള്ള പ്രതികരണങ്ങൾ നടത്തി.

പ്രതീക്ഷിക്കാതെ ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക? പേടിച്ച് നിലവിളിക്കും അല്ലെ. എന്നാൽ പാമ്പുകളെ കണ്ടാൽ ഭയപ്പെടാത്ത ചുരുക്കം ചില ആളുകളുമുണ്ട്. അവർ പാമ്പിനെ തോളിലേറ്റിയും കളിപ്പിച്ചും അതിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. അത്തരമൊരു ഉരകപ്രേമിയാണ് ബ്രയാൻ ബാർസിക്ക്. അടുത്തിടെ, അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പങ്കിടുകയുണ്ടായി. അതിൽ അദ്ദേഹം ഒന്നിലധികം പാമ്പുകളുമായി സൗഹൃദത്തിലാണ് എന്ന് കാണാം.

ഒറ്റനോട്ടത്തിൽ റബ്ബർ പാമ്പുകളാണോ എന്ന് കരുതി പോകുവിധം അത്രയ്ക്ക് അനുസരണയോടെ, വിധേയത്തോടെയാണ് അവ ബാർസിക്കിന്റെ ശരീരത്തിലൂടെ ഒഴുകി നടക്കുന്നത്. ഈ പാമ്പുകളെ ബാർസിക്ക് തന്റെ കുടുംബമായി കരുതി സ്നേഹിക്കുന്നു. പാമ്പുകളും വളരെ ലാഘവത്തോടെ അദ്ദേഹത്തോട് ഇടപഴകുന്നു. കുഞ്ഞായിരുന്നപ്പോൾ പാമ്പിനെ എടുക്കാൻ എളുപ്പമായിരുന്നുവെന്നും, ഇപ്പോൾ ഭാരം കൂടിയപ്പോൾ ചുമലിലേറ്റാൻ പ്രയാസമാകുന്നുവെന്നും അദ്ദേഹം വീഡിയോവിൽ പറയുന്നു.  

പോസ്റ്റിന്റെ അടിക്കുറിപ്പിൽ, ഈ ഭീമൻ പാമ്പുകളെ ഒരുമിച്ച് ഒരു വീഡിയോവിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ബാർസിക്ക് എഴുതി. അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ട ആളുകൾ പലരീതിയിലുള്ള പ്രതികരണങ്ങൾ നടത്തി. കൂടുതൽ പേരും ഉരഗങ്ങളോടുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ സ്നേഹത്തെയും കരുതലിനെയും വിലമതിച്ചു. ഈ വീഡിയോ ഇതുവരെ 23,000 -ത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

1989 മുതലാണ് ബാർസിക്ക് പാമ്പുകളെ ശേഖരിക്കാൻ തുടങ്ങിയത്. അദ്ദേഹം റെപ്‌ടൈൽ ആർമി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അത് വഴി അനേകം പാമ്പുകളെ അദ്ദേഹത്തിന് രക്ഷിക്കാനായി. സോഷ്യൽ മീഡിയയിൽ ഈ പാമ്പുകളുടെ വീഡിയോ അദ്ദേഹം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തിന് നിരവധി ഫോള്ളോവെഴ്‌സുമുണ്ട്. പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വെറുമൊരു വിനോദമല്ല. യുഎസ് സംസ്ഥാനമായ മിഷിഗണിലെ യൂട്ടിക്ക നഗരത്തിൽ സ്ഥിതിചെയ്യുന്ന ദി റെപ്റ്റേറിയം എന്ന ഉരഗ മൃഗശാലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് പാമ്പുകളാണ് ഈ മൃഗശാലയിലുള്ളത്.

click me!