വീഡിയോ വൈറലായതോടെ വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും സേവനങ്ങളെ താരതമ്യം ചെയ്തുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇന്ത്യയിൽ എത്ര പെട്ടെന്നാണ് സാധാരണക്കാർക്ക് പോലും ഡോക്ടർമാരെ നേരിട്ട് കണ്ട് ചികിത്സ തേടാൻ സാധിക്കുന്നതെന്ന് നെറ്റിസൺസ് ഓർമ്മിപ്പിക്കുന്നു.
ജർമ്മനിയിലെ ഹെൽത്കെയർ സംവിധാനം പ്രതീക്ഷിച്ചത്ര കാര്യക്ഷമമല്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതി പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിമ്രാൻ കൗൾ അറോറ എന്ന യുവതിയാണ് തൻ്റെ ഭർത്താവിന് കണ്ണിന് അണുബാധയുണ്ടായപ്പോൾ ഡോക്ടറുടെ അപ്പോയിന്റ്മെൻ്റ് ലഭിക്കാൻ നേരിടേണ്ടി വന്ന കടുത്ത ബുദ്ധിമുട്ടുകൾ വീഡിയോയിലൂടെ തുറന്നുപറഞ്ഞത്. വലിയ തോതിൽ നികുതിയും ഉയർന്ന ഇൻഷുറൻസ് പ്രീമിയവും നൽകിയിട്ടും സമയത്തിന് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് സിമ്രാൻ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.
സിമ്രാൻ കൗൾ അറോറയുടെ വാക്കുകൾ: 'ജർമ്മനിയിലേക്ക് മാറുന്നതിന് മുമ്പ് ഇവിടുത്തെ ആരോഗ്യ മേഖല വളരെ വേഗതയേറിയതും കാര്യക്ഷമവുമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അടുത്തിടെയുണ്ടായ അനുഭവം എൻ്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു. ഭർത്താവ് ശിവത്തിന് കണ്ണിന് ഒരു ഇൻഫെക്ഷൻ വന്നപ്പോൾ പെട്ടെന്ന് ചികിത്സ കിട്ടുമെന്നാണ് കരുതിയത്. എന്നാൽ ഡോക്ടറുടെ അടുത്തെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആദ്യം ഞങ്ങൾ എമർജൻസി വിഭാഗത്തിലാണ് പോയത്. അവിടെനിന്ന് വീട്ടിൽ നിന്ന് ഒരു മണിക്കൂർ ദൂരമുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് അയച്ചു. ഒടുവിൽ വലിയ ബുദ്ധിമുട്ടി ഒരാഴ്ചയ്ക്ക് ശേഷമാണ് ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്മെൻ്റ് ലഭിച്ചത്. അപ്പോയിന്റ്മെന്റ് ദിവസം ആശുപത്രിയിൽ എത്തിയപ്പോഴും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഉയർന്ന ഇൻഷുറൻസും ടാക്സും നൽകുന്ന ഒരു രാജ്യത്ത് ഒരു ഡോക്ടറെ കാണാൻ ഇത്രയധികം കഷ്ടപ്പെടേണ്ടി വരുന്നത് ശരിക്കും നിരാശാജനകമാണ്.'
വീഡിയോ വൈറലായതോടെ വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും സേവനങ്ങളെ താരതമ്യം ചെയ്തുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇന്ത്യയിൽ എത്ര പെട്ടെന്നാണ് സാധാരണക്കാർക്ക് പോലും ഡോക്ടർമാരെ നേരിട്ട് കണ്ട് ചികിത്സ തേടാൻ സാധിക്കുന്നതെന്ന് നെറ്റിസൺസ് ഓർമ്മിപ്പിക്കുന്നു. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിലും എളുപ്പത്തിലും ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും, എന്നാൽ അവിടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്ക് പലപ്പോഴും അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
