
സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കും റീച്ചും ലഭിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ഇന്നത്തെ യുവതലമുറ തയ്യാറാണ്. അത്തരം റീല്‍സ് ചിത്രീകരണം പക്ഷേ എല്ലാ നിയമങ്ങളും ലംഘിച്ചും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാണെങ്കിൽ എന്തു ചെയ്യും? ദില്ലി നഗരത്തിൽ അത്തരത്തിൽ ഒരു നിയമ ലംഘനം കഴിഞ്ഞ ദിവസം അരങ്ങേറി. നോർത്ത് ദില്ലിയിലെ പശ്ചിം വിഹാറിന് സമീപമുള്ള മേൽപ്പാലത്തിൽ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ കാർ നിറുത്തിയിട്ട് വീഡിയോ റീൽ ചിത്രീകരിക്കുന്ന ഒരു സാമൂഹിക മാധ്യമ താരത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങൾക്കാണ് വഴി തുറന്നത്.
പ്രദീപ് ധാക്ക (@pradeep_dhakajaat) എന്ന വ്യക്തിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. "റോഡ് ബ്ലോക്ക്" എന്ന ക്യാപ്ഷനോടെയായിരുന്നു പ്രദീപ് തന്‍റെ സ്റ്റണ്ട് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. വീഡിയോയിൽ ഒരു ഗോൾഡൻ കളർ പിക്കപ്പ് ട്രക്ക് റോഡിന്‍റെ മധ്യത്തിൽ മറ്റ് വാഹനങ്ങൾക്ക് ഒരു തരത്തിലും കടന്നു പോകാൻ സാധിക്കാത്ത വിധം പെട്ടന്ന് നിറുത്തുന്നു. അതോടെ പിന്നാലെ വന്ന എല്ലാ വാഹനങ്ങളും നിർത്താൻ നിർബന്ധിതരാകുന്നു. തുടർന്ന് രണ്ടുപേർ വാഹത്തിൽ നിന്ന് ഇറങ്ങി ക്യാമറകൾക്ക് മുൻപിൽ പോസ് ചെയ്യുന്നു. വീഡിയോ പുരോഗമിക്കുമ്പോൾ, അവർ ഫ്ലൈ ഓവറിൽ ഗേറ്റുകൾ തുറന്ന് വാഹനം ഓടിച്ചു കൊണ്ട് പോകുന്നതും കാണാം.
'ചേച്ചിമാരെ ഞാനൂടെ...', 'ന്‍റുമ്മാ...'; ഷൂട്ടിനിടെ തെരുവ് നായ എത്തിയ റീല്‍സ് വൈറല്‍ !
'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
വീഡിയോ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ സാമൂഹിക മാധ്യമത്തില്‍ വൈറലാകുകയും സാമൂഹിക മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിക്കുകയും ചെയ്തു. ട്രാഫിക് തടസ്സപ്പെടുത്തുന്നതിനും നിയമം ലംഘിക്കുന്നതിനും പൊതുജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്നതിനും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടു. നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ എക്‌സിൽ ക്ലിപ്പ് പങ്കിടുകയും കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇതിനിടെ പ്രദീപ് ധാക്ക, ദില്ലി പോലീസിന്‍റെ ബാരിക്കേഡിന് തീയിട്ട് കൊണ്ട് ഷൂട്ട് ചെയ്ത റീല്‍സ് വീഡിയോയ്ക്കെതിരെ പോലീസ് നടപടിയെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ കേസില്‍ ഇയാളെ വെള്ളിയാഴ്ച ദില്ലി പോലീസ് അറസ്റ്റ് ചെയ്തെന്നാണ് എഎന്‍ഐ തങ്ങളുടെ എക്സ് അക്കൈണ്ടിലൂടെ വ്യക്തമാക്കിയത്.