
പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വധുവിനെ നടുക്ക് നിർത്തി വരനും കുടുംബാംഗങ്ങളും ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ മുകളിലേക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വധുവിന്റെ കൈപിടിച്ചു നിൽക്കുന്ന വരൻ വലിയ ബാഗുകളിൽ നിന്ന് നോട്ടുകെട്ടുകൾ വാരി അന്തരീക്ഷത്തിലേക്ക് എറിയുന്നത് വീഡിയോയിൽ കാണാം. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇതിൽ പങ്കുചേരുന്നുണ്ട്. കോടികളാണ് എറിഞ്ഞത് എന്നാണ് നെറ്റിസൺസ് പറയുന്നത്. എന്നാൽ, ഏകദേശം രണ്ട് മുതൽ നാല് ലക്ഷം രൂപയാണ് ഇങ്ങനെ എറിഞ്ഞത് എന്നാണ് വരന്റെ കുടുംബവും ചടങ്ങിലുണ്ടായിരുന്ന ഡിജെയും വെളിപ്പെടുത്തുന്നത്!
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. സമ്പന്നതയുടെ ഈ പ്രദർശനം അനാവശ്യമാണെന്നും ഈ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നുവെന്നും പലരും വിമർശിക്കുന്നു. അതേസമയം, തറയിൽ വീണുകിടക്കുന്ന നോട്ടുകൾ ജോലിക്കാർ വാരിക്കൂട്ടുന്നതും വീഡിയോയിൽ കാണാം. നോട്ടുകൾ മുകളിലേക്ക് എറിയുന്ന ഈ രീതി പഞ്ചാബിലെ ചില വിവാഹങ്ങളിൽ കണ്ടുവരുന്ന ഒരു ആചാരമാണെങ്കിലും, ഇത്രയധികം തുക ഉപയോഗിക്കുന്നത് വലിയ നിയമപ്രശ്നങ്ങൾക്കും ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്കും വഴിവെച്ചേക്കാം എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, 'ഇത് അവരുടെ പണമാണ്, അവർക്ക് ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ' എന്ന നിലപാടാണ് ഒരു വിഭാഗം സ്വീകരിച്ചത്. കുടുംബത്തിന്റെ സന്തോഷവും ആഘോഷവും അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഇവർ വാദിക്കുന്നു. ഈ വീഡിയോ യഥാർത്ഥമാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. 'ഇത് എഐ നിർമ്മിതമായ വീഡിയോ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു' എന്നാണ് ഒരാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരുപക്ഷേ കള്ളനോട്ടുകൾ ആയിരിക്കാം എന്നും, അതുകൊണ്ടാണ് ഇത്ര ലാഘവത്തോടെ എറിയുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.