
ഇന്ത്യയിലെയും യൂറോപ്പിലെയും ഗൃഹപ്രവേശന ചടങ്ങുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ഉക്രേനിയൻ കണ്ടന്റ് ക്രിയേറ്ററായ സാൻഡ്ര. 'ഹൗസ് വാമിംഗ് ഇൻ ഇന്ത്യ വേഴ്സസ് യൂറോപ്പ്' എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യയിലെ ചടങ്ങുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സാൻഡ്ര വിശദീകരിക്കുന്നത്. പുതിയ വീട് വാങ്ങുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുക, ഭക്ഷണം കഴിച്ചു ആഘോഷിക്കുക, വീട് ചുറ്റിക്കാണിക്കുക തുടങ്ങി ലോകത്ത് എവിടെയും ഹൗസ് വാർമിംഗ് ചടങ്ങുകൾ ഒരുപോലെ ആയിരിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്ന് സാൻഡ്ര കുറിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തപ്പോൾ തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായത്.
യൂറോപ്പിൽ സാധാരണയായി വൈകുന്നേരം 6 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നതെങ്കിൽ, ഇന്ത്യയിൽ പുലർച്ചെ 6 മണിക്കുതന്നെ ചടങ്ങുകൾ തുടങ്ങുന്നു എന്നതാണ് സാൻഡ്രയെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്. പ്രഭാതഭക്ഷണത്തിന് മുൻപായി എല്ലാവരും പ്രാർത്ഥനയ്ക്കായി ഒന്നിച്ചിരിക്കുന്നു. വീടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായി പൂജാരിമാരുടെ നേതൃത്വത്തിൽ പൂജകളും പ്രാർത്ഥനകളും നടത്തുന്നു. അതിനുശേഷമാണ് അതിഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നത്. തുടർന്ന് ഭജനകളും മറ്റ് പൂജാവിധികളും. ഈ ചടങ്ങുകൾക്കെല്ലാം ശേഷമാണ് സാധാരണ രീതിയിലുള്ള ഗൃഹപ്രവേശനത്തിന്റെ കാര്യങ്ങളിലേക്ക് മാറുന്നത്.
യൂറോപ്പിൽ ഗൃഹപ്രവേശന ചടങ്ങുകൾ തികച്ചും ലളിതവും സൗഹൃദപരവുമാണ്. വൈകുന്നേരങ്ങളിൽ എത്തുന്ന അതിഥികൾ ഭക്ഷണം കഴിക്കുകയും വീട് കാണുകയും വൈൻ പങ്കുവെച്ച് സംസാരിക്കുകയുമാണ് അവിടെ പതിവ്. 'ഇന്ത്യയിൽ നന്ദിപ്രകടനത്തോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. വീട് എന്നത് പുതിയ വെറുമൊരു അപ്പാർട്ട്മെന്റ് അല്ല, മറിച്ച് ഒരു കുടുംബം അവരുടെ ഭാവിജീവിതം കെട്ടിപ്പടുക്കാൻ പോകുന്ന ഇടമാണ്. യൂറോപ്പിൽ വളർന്ന ഒരാളാണെങ്കിലും ഇന്ത്യയിലെ ഈ രീതി എനിക്ക് ഏറെ മനോഹരമായി തോന്നി' സാൻഡ്ര കുറിച്ചു.
സാൻഡ്രയുടെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ദൈവാനുഗ്രഹം കൊണ്ടാണ് പുതിയ വീട് സ്വന്തമാക്കാൻ സാധിച്ചതെന്ന വിശ്വാസമാണ് ഇത്തരം പ്രാർത്ഥനകൾക്ക് പിന്നിലെന്ന് പലരും കമന്റുകളിൽ കുറിച്ചു.