
ഫിലിപ്പീൻസിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയുടെ മുഖത്ത് നീരാളി ചുറ്റിപ്പിടിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കടലിൽ നിന്നും മത്സ്യബന്ധനത്തിനിടെ പിടികൂടിയ നീരാളി പെട്ടെന്ന് മുഖത്തേക്ക് പാഞ്ഞെത്തി മത്സ്യത്തൊഴിലാളിയുടെ മുഖത്ത് ഒട്ടിപ്പിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ മത്സ്യത്തൊഴിലാളി പരിഭ്രാന്തനാകുന്നതും നീരാളിയെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഫിലിപ്പീൻസിലെ മത്സ്യബന്ധനത്തിനിടെയാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. മത്സ്യത്തൊഴിലാളി നീരാളിയെ കൈകാര്യം ചെയ്യുന്നതിനിടെയാണ് അത് അദ്ദേഹത്തിന്‍റെ കൈയിൽ നിന്നും വഴുതി മത്സ്യത്തൊഴിലാളിയുടെ മുഖത്ത് തന്‍റെ നീരാളിക്കൈ ഉപയോഗിച്ച് പിടിത്തമിടുന്നത്. നീരാളിയുടെ കൈകൽ മത്സ്യത്തൊഴിലാളിയുടെ മുഖത്തും തലയിലും ശക്തമായി ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തിന് പെട്ടെന്ന് അതിനെ വിടുവിക്കാൻ കഴിഞ്ഞില്ല. ഒരു നീരാളിക്കൈ മാറ്റുമ്പോൾ അടുത്തത് വന്ന് മുഖം മറയ്ക്കുമെന്നതായിരുന്നു അവസ്ഥ.
Un pêcheur philippin piégé par un poulpe sur le visage.
Le céphalopode s’accroche.
Lui répond à coups de bâton.
Images Daily Mail. pic.twitter.com/ylRYmoRZXW— Camille Moscow 🇷🇺 🌿 ☦️ (@camille_moscow) August 13, 2026
ഈ സമയമത്രയും അദ്ദേഹം കടലിന് നടുവിൽ ഒരു വള്ളത്തിൽ ഇരിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നീരാളിയുടെ കൈകൾ മത്സ്യത്തൊഴിലാളിയുടെ മുഖത്തും കഴുത്തിനോടു ചേർന്നും ചുറ്റിയിരിക്കുന്നതായി കാണാം. അതിനെ വലിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി അസ്വസ്ഥനാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടയ്ക്ക് അദ്ദേഹം ഒരു മുളവടി ഉപയോഗിച്ച് നീരാളിയെ തല്ലുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ അദ്ദേഹത്തിന് നീരാളിയെ തന്‍റെ മുഖത്തുനിന്ന് വേർപെടുത്താൻ സാധിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ അദ്ദേഹത്തിന് വലിയ പരിക്കേറ്റതായി റിപ്പോർട്ടിലില്ല.
നീരാളികളുടെ കൈകളുടെ അടിഭാഗത്ത് നിരവധിയായ സക്ഷൻ കപ്പുകളുണ്ട്. സ്പർശനവും രുചിയും തിരിച്ചറിയാൻ നീരാളികളെ സഹായിക്കുന്ന അതീവ സംവേദനക്ഷമമായ ഘടനകളാണിവ. നീരാളിക്കൈ ഒരു വസ്തുവിൽ പിടിമുറുക്കുമ്പോൾ ഈ സക്ഷൻ കപ്പുകൾ ഉപയോഗിച്ച് അവ മുറുക്കെ പിടിക്കുന്നു. ഇതിനാൽ നീരാളിക്കൈയിൽ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമല്ല. ശക്തമായ ഈ പിടിത്തമാണ് 'നീരാളിപ്പിടിത്തം' എന്ന വാക്കിന്‍റെ ഉത്ഭവത്തിന് കാരണം. സാധാരണയായി നീരാളികൾ മനുഷ്യരെ ആക്രമിക്കാൻ ശ്രമിക്കാറില്ലെങ്കിലും, തങ്ങൾക്ക് ഭീഷണി നേരിടുന്ന സമയങ്ങളിൽ അവ സ്വാഭാവികമായും ഒരു പ്രതിരോധ പ്രവർത്തനമെന്ന നിലയിൽ പെരുമാറുന്നു.