
ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവ് ഞെട്ടലുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കി ഒരു യുവതി പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 'നീറ്റ് സെന്റ്സ്' എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായ ട്രിഷ സിദ്വാനിയാണ് കഴിഞ്ഞ ആഗസ്റ്റ് മാസത്തെ തന്റെ ഭീമമായ ചെലവുകളുടെ കണക്കുകൾ പുറത്തുവിട്ടത്. ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേയൗട്ടിലാണ് ഇവർ താമസിക്കുന്നത്.
സെപ്റ്റംബർ 3 -ാം തീയതി കണക്കുകൾ പരിശോധിച്ചപ്പോൾ ആഗസ്റ്റ് മാസത്തിൽ താൻ ആകെ 1.8 ലക്ഷം ചെലവഴിച്ചതായി ട്രിഷ തിരിച്ചറിഞ്ഞു. 'ഇത് സാധാരണമാണോ? ബെംഗളൂരുവിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ എന്താണ് തെറ്റ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളെല്ലാം എത്രയാണ് മാസം ചെലവഴിക്കുന്നത്?' എന്ന് അവർ തന്റെ വീഡിയോയിൽ ചോദിക്കുന്നു. ഈ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും നിരവധി പേർ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
ബെംഗളൂരുവിൽ ഈ തുക ചെലവഴിക്കുന്നത് തികച്ചും സാധാരണമാണെന്ന് ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്തു. ചിലർ തങ്ങളുടെ പ്രതിമാസ ചെലവ് 3 ലക്ഷം കവിയുന്നുണ്ടെന്ന് കാണിച്ച് സ്ക്രീൻഷോട്ടുകളും പങ്കുവെച്ചു. 'ഈ രീതിയിൽ പണം ചെലവഴിക്കണമെങ്കിൽ നിങ്ങൾ എത്രയാണ് സമ്പാദിക്കുന്നത്? എനിക്ക് ഉടൻ തന്നെ ജോലി മാറണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് യഥാർത്ഥ ചെലവല്ലെന്നും നിക്ഷേപങ്ങളോ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയ പണമോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
ഇത്രയധികം പണം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന് വാദിക്കുന്നവരും കുറവല്ല. താൻ ബെംഗളൂരുവിൽ ഒരു 1ആർ.കെ (1RK) റൂമിലാണ് താമസിക്കുന്നതെന്നും മാസം പരമാവധി 15,000 മാത്രമാണ് ചെലവഴിക്കുന്നതെന്നും ഒരാൾ പറഞ്ഞു. ബെംഗളൂരു ആളുകൾ ചിത്രീകരിക്കുന്നത് പോലെ അത്രയധികം ചെലവേറിയ സ്ഥലമല്ലെന്നും, അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം അമിതമായി പണം ചെലവഴിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.