
അസ്ഥി പോലും മരവിപ്പിക്കുന്നത്രയും തണുപ്പുള്ള സമുദ്രജലത്തിലൂടെ ഒമ്പത് ദിവസം തുടർച്ചയായി നീന്തുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ചിന്തിക്കുകയല്ല, പ്രവര്‍ത്തിച്ച് കാണിക്കുകയാണ് ഒരു പോളാർ കരടി. വടക്കന്‍ അലാസ്കയ്ക്ക് സമീപത്തെ ബ്യൂഫോർട്ട് കടലിലൂടെയാണ് പെണ്‍ കരടിയുടെ 687 കിലോമീറ്റര്‍ നീണ്ട യാത്ര. 2011 -ല്‍ ചിത്രീകരിക്കപ്പെട്ട ഈ യാത്ര അടുത്തിടെ സമൂഹ മധ്യമങ്ങളില്‍ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനവും വന്യജീവികളുടെ അതിജീവനത്തെ കുറിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾ വാചാലരായി.
നാച്യുർ ഈസ് അമൌസിംഗ് എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആകാശത്ത് നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഒരു വശത്ത് തകർന്ന ചെറുതും വലുതുമായ മഞ്ഞ് പാളികൾ അതിർത്തി തീര്‍ക്കുന്നു. മറുവശത്ത് കടലാണ്. മഞ്ഞു പാളികളുടെ കൂട്ടത്തിന് സമാന്തരമായി സുദ്രത്തിലൂടെ തന്‍റെ മുന്‍പിന്‍ കാലുകൾ ഉപയോഗിച്ച് നീന്തുന്ന വെളുത്ത പോളാര്‍ കരടിയെ കാണാം. അസാധാരണമായ ആ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം നാല് കോടി നാല്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിനാളുകൾ വീഡിയോ വീണ്ടും പങ്കുവച്ചു.
2008 -ല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ, പോളാര്‍ കരടിയുടെ കഴുത്തില്‍ സ്ഥാപിച്ച റേഡിയോ ട്രാന്‍സ്‍മീറ്റര്‍ വഴിയാണ് കരടിയെ ട്രാക്ക് ചെയ്തത്. 2011 -ലാണ് ഈ ധുവക്കരടിയുടെ ഒമ്പത് ദിവസം നീണ്ട് നിന്ന വീഡിയോ ആദ്യമായി ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ ഈ ധ്രുവക്കരടിയുടെ യാത്ര 687 കിലോമീറ്ററില്‍ അവസാനിച്ചില്ല. അല്പ നേരം ഇരതേടിയ ശേഷം അവൾ വീണ്ടുമൊരു 1,800 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചു. അത് സമുദ്രത്തിലേക്ക് പുതിയൊരു ഐസ് വീഴ്ച കണ്ടെത്തുന്നതിനായിരുന്നു. ഇരതേടിയുള്ള ഈ ദീർഘദൂര യാത്രയില്‍ ധ്രുവക്കരടിക്ക് നഷ്ടമായത് 20 ശതമാനം ശരീരഭാരം. വീഡിയോ സമൂഹ മാധ്യമ ഉപയോക്കാക്കളെ അതിശയിപ്പിച്ചു. 'ഒരു തളര്‍ച്ചയുമില്ലാതെയോ?' വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരന്‍ തന്‍റെ അമ്പരപ്പ് പങ്കുവച്ചു. സംഗതി ധ്രുവക്കരടികൾ അസാധാരണ മൃഗങ്ങളാണ്. എന്നാല്‍ ഒരു ചെറിയ ഇടവേള പോലും എടുക്കാതെ അവൾ ഇത്രയും ദിവസം സഞ്ചരിച്ചെന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
Read More: ടിക് ടോക് കളിപ്പാട്ട ചലഞ്ച് അതിരുകടന്നു, മുഖവും നെഞ്ചും പൊള്ളി ഏഴ് വയസുകാരി കോമയില്‍