ഐഐടി ബോംബെയിലെ ഒരു ക്ലാസ് മുറിയിൽ തെരുവ് നായ കയറിയതിന്‍റെ വീഡിയോ വൈറൽ. ക്ലാസിലെ ഡെസ്കിന് മുകളിൽ നിൽക്കുന്ന നായയെ 'ഡോഗേഷ് ഭായ്' എന്നും 'യഥാർത്ഥ ടോപ്പർ' എന്നും വിശേഷിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പിയുഷ് ജെയ്സ്വാളാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
വിദ്യാഭ്യാസം മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ള ഒന്നാണോ? യഥാർത്ഥത്തിൽ അങ്ങനെയല്ല. കാരണം മിക്ക ജീവി വർഗവും തങ്ങളുടെ കുട്ടികളെ എങ്ങനെ വേട്ടയാടണം, ശത്രുക്കളിൽ നിന്നും ഏങ്ങനെ സ്വയം സംരക്ഷിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം അവർ തങ്ങളുടെ കുട്ടികൾക്കും പറഞ്ഞ് കൊടുക്കുന്നു. അങ്ങനെ ഓരോ ജീവി വർഗവും തങ്ങളുടെ അതിജീവനത്തിനായുള്ള മാർഗങ്ങൾ തലമുറകളിലൂടെ പകരുന്നു. അതേസമയം മനുഷ്യരുടെ വിദ്യാഭ്യാസമെന്നത് നിലവിലെ സമൂഹിക സാഹചര്യങ്ങളിൽ ഒരു തൊഴിലാളിയോ അതല്ലെങ്കിൽ ഒരു ബ്യൂറോക്രാറ്റോ ആകാനുള്ള വിദ്യാഭ്യാസമാണ് പ്രധാനമായും നൽകുന്നത്. അത്തരമൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു നായയ്ക്ക് എന്താണ് കാര്യം. അതെ, സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നത് അത് തന്നെയാണ് നായയ്ക്കെന്താണ് ഐഐടിയിൽ കാര്യമെന്ന്?
ഡോഗേഷ് ഭായിക്ക് സീറ്റ് കിട്ടിയില്ല, ഡസ്ക് കിട്ടി
പിയുഷ് ജെയ്സ്വാൾ എന്ന ഐഐടി ബോംബെ ക്യാമ്പസിലെ വിദ്യാർത്ഥി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയാണ് ഈ ചോദ്യം ഉയർത്തിയത്. തന്‍റെ ക്ലാസ് റൂമിൽ തങ്ങൾ വിദ്യാർത്ഥികൾക്കൊപ്പം ഒരു നായ കൂടി പഠിക്കാനെത്തിയതിന്‍റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിലൂടെ അദ്ദേഹം പങ്കുവച്ചത്. മറ്റ് വിദ്യാർത്ഥികൾ ക്ലാസിലിരിക്കാൻ നോക്കുമ്പോൾ കഴിത്തിൽ പട്ടയുള്ള ഒരു തെരുവ് നായ വിദ്യാർത്ഥികൾക്കുള്ള ഡസ്കിന് മുകളിൽ കയറി നിന്ന് എന്താണ് ചെയ്യേണ്ടതെന്ന സംശയത്തിൽ ക്ലാസ് മുറിക്ക് ചുറ്റം നോക്കുന്നതും വീഡിയോയിൽ കാണാം. അവസാനം ഡോഗേഷ് ഭായിക്ക് ഒരു സീറ്റ് കിട്ടിയില്ല. പക്ഷേ ടേബിൾ കിട്ടി അതും ഐഐടി ബോംബെയിൽ എന്ന് വീഡിയോയിൽ പീയൂഷ് കുറിച്ചു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്.
ഇവനാണ് ടോപ്പർ
ഡോഗേഷ് ഭായ് പോലും എനിക്ക് മുമ്പ് ഐഐടിയിലെത്തി എന്നായിരുന്നു ഒരു ഹതഭാഗ്യൻ എഴുതിയത്. കുറഞ്ഞത് ഒരാളെങ്കിലും ഗൗരവത്തോടെ പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ക്ലാസിലെ പകുതിയേക്കാൾ ആത്മവിശ്വാസമുള്ളവനായി അവൻ കാണപ്പെടുന്നുവെന്നായിരുന്നു മറ്റൊരാളുടെ നിരീക്ഷണം. ഇതാണ് ഐഐടി ബോംബെയിലെ യഥാർത്ഥ ടോപ്പറെന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു. അവനും ബിരുദം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.


