
ജയ്പൂരിലെ തിരക്കേറിയ റോഡിൽ വെച്ച് ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. എക്സിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന ആശങ്കയും കടുത്ത രോഷവുമാണ് വീഡിയോ കാണ്ടെവരിൽ നിന്നും ഉയരുന്നത്.
ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിലാണ് സംഭവം നടന്നത്. ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് പിന്നിലായി മോട്ടോർ സൈക്കിളിലെത്തിയ രണ്ട് യുവാക്കൾ അതിക്രമം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവാഹനങ്ങളും ഓടിക്കൊണ്ടിരിക്കെ, പിന്നിലിരുന്ന യുവാവ്, ബൈക്ക് ടാക്സിൽ പോവുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന് പിടിക്കാൻ ശ്രമിക്കുന്നു. യുവതി ഇയാളെ തല്ലാനായി വിഫലമായൊരു ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം ബൈക്കിന് പിന്നിലിരുന്നയാൾ ആഹ്ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ബൈക്കിൽ സഞ്ചരിച്ച് അക്രമികളുടെ സുഹൃത്തുക്കൾ തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് എന്നത് കടുത്ത ഞെട്ടലിനും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിലുണ്ടാക്കിയത്.
വീഡിയോ വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നുമുയരുന്നത്. അക്രമികളെ കർശനമായി ശിക്ഷിക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. "ഓരോ ദിവസവും ഇതേ പീഡനങ്ങൾ തുടരുന്നു, സ്ത്രീ സുരക്ഷ എന്നത് വെറും തമാശയായി മാറിയിരിക്കുന്നു," എന്നും "പകൽ വെളിച്ചത്തിൽ തിരക്കേറിയ റോഡിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷിതമെന്ന് പറയാനുള്ളത്?" എന്നും ഉൾപ്പെടെയുള്ള രോഷാകുലമായ കമന്‍റുകളാണ് ഉയരുന്നത്. നിരവധി പേർ ജയ്പൂർ പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.
വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവത്തിൽ ഇടപെടുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും, സ്ത്രീകൾക്കിടയിൽ വലിയ ഭയമുണ്ടാക്കുന്നതാണെന്നും ഏജൻസി വ്യക്തമാക്കി.
സംഭവത്തിൽ തുടർ നടപടികൾക്കായി വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് ജയ്പൂർ പോലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടോങ്ക് ജില്ലയിൽ നിന്നുള്ള പ്രതികളായ മൻരാജ് മീണ, സുദാമ മീണ എന്നിവരെ തിരിച്ചറിഞ്ഞതായും, ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് രാജർഷി രാജ് വർമ്മ വ്യക്തമാക്കി. അന്വേഷണ സംഘം ബൈക്ക് ടാക്സി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അവർ നിലവിൽ ജയ്പൂരിന് പുറത്താണെന്നും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയാലുടൻ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉറപ്പ് നൽകി.