കഴിഞ്ഞ 11 വർഷമായി ജപ്പാനിൽ ജോലി ചെയ്യുന്ന അജയ് പാണ്ഡെ എന്ന യുവാവാണ് ഈ വേറിട്ട വീഡിയോയുമായി രംഗത്തെത്തിയത്. ജപ്പാനിലെ തൊഴിൽ സാഹചര്യങ്ങൾ കാരണം തനിക്ക് ഈ ജോലി മടുത്തു എന്നാണ് യുവാവിന്റെ തമാശരൂപേണയുള്ള വാദം.

ജപ്പാനിലെ ജീവനക്കാർക്ക് അനുകൂലമായ മികച്ച തൊഴിൽ സംസ്കാരത്തെ തികച്ചും വ്യത്യസ്തമായ രീതിയിൽ പരിഹസിച്ചുകൊണ്ട് ഒരു ഇന്ത്യൻ യുവാവ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം, കൃത്യമായ ഓവർടൈം വേതനം, ആരും ശല്യം ചെയ്യാത്ത വീക്കെൻഡുകൾ, വൻതുക ബോണസ് എന്നിവയെല്ലാം തനിക്ക് 'വലിയ ബുദ്ധിമുട്ടുകൾ' ഉണ്ടാക്കുന്നു എന്നാണ് ഇദ്ദേഹം തമാശയായി പറയുന്നത്. കഴിഞ്ഞ 11 വർഷമായി ജപ്പാനിൽ ജോലി ചെയ്യുന്ന അജയ് പാണ്ഡെ എന്ന യുവാവാണ് ഈ വേറിട്ട വീഡിയോയുമായി രംഗത്തെത്തിയത്. ജപ്പാനിലെ തൊഴിൽ സാഹചര്യങ്ങൾ കാരണം തനിക്ക് ഈ ജോലി മടുത്തു എന്നാണ് യുവാവിന്റെ തമാശരൂപേണയുള്ള വാദം.

'ദുസ്സഹമായ' തൊഴിൽ സാഹചര്യങ്ങൾ!

ജപ്പാനിൽ ജോലി ചെയ്യുന്നത് അതീവ ദുഷ്കരമാണെന്ന് ഗൗരവഭാവത്തോടെയാണ് അജയ് വീഡിയോയിൽ പറയുന്നത്. 'ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ ഓഫീസിൽ പോകേണ്ടതുള്ളൂ. ബാക്കി രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. വാരാന്ത്യങ്ങളിൽ ഒരു കാരണവശാലും അധിക ജോലി എടുക്കാൻ കമ്പനി അനുവദിക്കില്ല. അതുകൊണ്ട് നിർബന്ധപൂർവ്വം ക്യാമ്പിംഗിനോ ബൈക്ക് റൈഡിനോ ഒക്കെ പോകേണ്ടി വരുന്നു' അജയ് പറയുന്നു. തന്റെ മാനേജർ ശനിയാഴ്ചയും ഞായറാഴ്ചയും തന്നെ ഫോണിൽ വിളിച്ച് ശല്യം ചെയ്യാറേയില്ലന്നും വല്ലപ്പോഴുമെങ്കിലും ഒന്ന് വിളിച്ച് പണി തരാൻ താൻ ആവശ്യപ്പെടുന്നുണ്ടെന്നും അജയ് വീഡിയോയിൽ പറയുന്നു.

15 മിനിറ്റ് അധികം ജോലി ചെയ്താലും ശമ്പളം!

ജപ്പാനിലെ ഓവർടൈം സമ്പ്രദായത്തെയും അജയ് വെറുതെ വിട്ടില്ല. അധിക ജോലി ചെയ്യാൻ അനുവാദം ചോദിച്ചാൽ വളരെ ബുദ്ധിമുട്ടിയാണ് മാനേജർമാർ സമ്മതിക്കുകയെന്നും, അങ്ങനെ ചെയ്താൽ തന്നെ ജോലി ചെയ്യുന്ന ഓരോ 15 മിനിറ്റിനും കൃത്യമായി ശമ്പളം തന്നുകളയുമെന്നും അജയ് പറയുന്നു. ഇന്ത്യയിലെ ദീപാവലി സമ്മാനങ്ങളുമായി ജപ്പാനിലെ ബോണസിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അടുത്ത പരാതി. 'ഇവിടെ ദീപാവലിക്ക് ഒരു ബോക്സ് ലഡുവോ പേനയോ ഒന്നും സമ്മാനമായി കിട്ടാറില്ല. അതിന് പകരം രണ്ട് അല്ലെങ്കിൽ മൂന്ന് മാസത്തെ ശമ്പളമാണ് ബോണസായി അക്കൗണ്ടിലേക്ക് വരുന്നത്! ഇത്തരം കാര്യങ്ങൾ കൊണ്ട് ഞാൻ ശരിക്കും മടുത്തു' അജയ് തമാശയായി കൂട്ടിച്ചേർത്തു.

View post on Instagram

കയ്യടിച്ച് സോഷ്യൽ മീഡിയ

വീഡിയോ നിമിഷങ്ങൾക്കകം വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 'ഇദ്ദേഹം വിജയത്തിന്റെ പരകോടിയിൽ ഇരുന്ന് കഷ്ടപ്പെടുകയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നിങ്ങൾ ജീവിക്കുന്നത് എന്റെ സ്വപ്നതുല്യമായ ജീവിതമാണ്' എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, 'ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ടോക്സിക് വർക്ക് കൾച്ചർ ഇതാണ്' എന്ന് മറ്റ് ചിലർ കുറിച്ചു.