
പൊതുനിരത്തില്‍ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നത് ഇന്ത്യയില്‍ അത്ര പരിചിതമായ ഒന്നല്ല. എന്നാല്‍ വിദേശ രാജ്യങ്ങളിലെ സംഗീത പ്രതിഭകൾ പൊതു നിരത്തില്‍ പാടുകയും ഉപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരിയായ ലൂക്കാസ് എല്ലെർ തന്‍റെ ഗിറ്റാറുമായി പൊതുനിരത്തില്‍ ജാം ചെയ്യാന്‍ തുടങ്ങിയപ്പോൾ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങി.
ഉത്തരേന്ത്യയിലെ ഒരു സ്നാനഘട്ടില്‍ വച്ചായിരുന്നു ലൂക്കാസ് എല്ലെർ തന്‍റെ ഗിറ്റാറില്‍ ജാം ചെയ്തത്. അദ്ദേഹം പാട്ടുപാടുന്നതിനിടെ ഒരു പ്രദേശവാസി പിന്നാലെ കൂടി. പാട്ടിനൊപ്പിച്ച് ചുവട് വച്ചു. ഈ സമയം ലൂക്കാസ് അദ്ദേഹത്തെ ശ്രദ്ധിച്ചു. ലൂക്കാസ് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും മറ്റേയാൾ ഒന്ന് പരുങ്ങുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, വളരെ സൗഹാർദ്ദത്തോടെ ലൂക്കാസ് അദ്ദേഹത്തെ നൃത്തം ചെയ്യാനായി വിളിക്കുന്നു. പിന്നീട് വീഡിയോ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ അങ്ങ് ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആവേശകരമായ ചുവടുകൾ കാഴ്ചക്കാരും ഏറ്റെടുത്തു.
പത്ത് ലക്ഷത്തിലധികം പേർ കണ്ട വീഡിയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും നൃത്തം ചെയ്യുന്നയാൾ തന്നെ. ഇന്ത്യയുടെ യഥാർത്ഥ ആത്മാവ് ഇതാണ്, അപരിചിതർ നിമിഷങ്ങൾക്കുള്ളിൽ സുഹൃത്തുക്കളാകുന്നുവെന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതി. നർത്തകന് നമ്മളെല്ലാവരും ചേർന്നതിനേക്കാൾ കൂടുതൽ താളമുണ്ട്. എന്തൊരു വൈബെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ഇന്ത്യയിൽ മാത്രമേ ഒരു ലളിതമായ ജാം സെഷൻ ഒരു മിനി ആഘോഷമായി മാറാൻ കഴിയൂവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്. നാട്ടുകാരനാണ് വീഡിയോയുടെ യഥാർത്ഥ താരമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞു.