അച്ഛന്റെ ബൈക്കിന് പിന്നിലിരുന്ന് കളിചിരിയോടെ യാത്ര ചെയ്യുന്ന രണ്ട് സഹോദരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ ദൃശ്യം ചിലരിൽ കുട്ടിക്കാല ഓർമ്മകൾ ഉണർത്തിയപ്പോൾ, ഹെൽമറ്റില്ലാത്ത അപകടകരമായ യാത്രയെച്ചൊല്ലി മറ്റുചിലർ രൂക്ഷമായി വിമർശിച്ചു.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് രസകരമായി കളിചിരിയോടെ പോകുന്ന സഹോദരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നഗരത്തിലെ തിരക്കേറിയ ഗതാഗതക്കുരുക്കിനിടയിലും, യാതൊരു പരിഭവവുമില്ലാതെ തങ്ങളുടെ കൊച്ചു ലോകത്ത് ലയിച്ചിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകവും ഒപ്പം വലിയ സുരക്ഷാ ആശങ്കയും ഉണർത്തുന്നു.
സ്കൂൾ യൂണിഫോമിൽ അച്ഛന്റെ ബൈക്കിന്റെ പിന്നിലിരിക്കുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്. പെൺകുട്ടി സഹോദരന് അഭിമുഖമായി പിന്നിലേക്ക് തിരിഞ്ഞിരുന്നും, സഹോദരൻ മുന്നിലേക്ക് നോക്കിയുമാണ് ഇരിക്കുന്നത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾ നീങ്ങുമ്പോൾ, അതൊന്നും ശ്രദ്ധിക്കാതെ അവർ പരസ്പരം കളികളിലും ചിരിയിലുമായി സമയം ചെലവഴിക്കുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ക്യാപ്ഷൻ ഇങ്ങനെയാണ്, 'നഗരം ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോഴും, ബാല്യം അതിന്റേതായ കൊച്ചുലോകത്ത് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു'.
വീഡിയോ കണ്ട പലരും തങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയായി ഇതിനെ കാണുന്നു. 'എത്ര മനോഹരമായ കാഴ്ച', 'ഇതാണ് യഥാർത്ഥ സന്തോഷം' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. തിരക്കുകൾക്കിടയിലും ഇത്തരം നിഷ്കളങ്കമായ നിമിഷങ്ങൾ കണ്ടെത്താൻ കുട്ടികൾക്ക് കഴിയുന്നത് അത്ഭുതമാണെന്ന് പലരും കുറിച്ചു.
അതേസമയം, ഈ വീഡിയോയെ മനോഹരമായി കാണേണ്ടതില്ലെന്ന് വാദിച്ച് മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഹെൽമറ്റ് പോലും ധരിപ്പിക്കാതെ ഇത്രയും അശ്രദ്ധമായ രീതിയിൽ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും, കുട്ടികളുടെ ജീവൻ വെച്ചുള്ള കളിയാണിതെന്നും പലരും വിമർശിച്ചു.
