
അക്വേറിയത്തിൽ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമൻ മത്സ്യം ആക്രമിച്ചു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ ഷിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഈ ഭയാനകമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മത്സ്യകന്യകയായി അക്വേറിയത്തിനുള്ളിൽ പ്രകടനം നടത്തിക്കൊണ്ടിരുന്ന റഷ്യൻ കലാകാരിയ്ക്ക് നേരെയാണ് അക്വേറിയത്തില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് ആക്രമണം നടത്തിയത്.
വീഡിയോ ദൃശ്യങ്ങളിൽ ഒരു വലിയ അക്വേറിയത്തിനുള്ളിൽ മത്സ്യ കന്യകയായി കാഴ്ചക്കാർക്ക് മുൻപിൽ യുവതി കലാപ്രകടനം നടത്തുന്നത് കാണാം. 22 കാരിയായ മാഷാ എന്ന റഷ്യൻ കലാകാരിയാണ് ഇതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കാഴ്ചക്കാർക്ക് മുൻപിൽ മനോഹരമായി മാഷ കലാ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അക്വേറിയത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്ന സ്രാവ് മാഷായെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിലാണ് മത്സ്യം കടിച്ചത്. ഭാഗ്യവശാൽ അതിവേഗത്തിൽ മാഷയ്ക്ക് കുതറി മാറാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിന് സാക്ഷികളായ കാണികൾ നിലവിളിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. മത്സ്യത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തിൽ മുകളിലേക്ക് നീന്തി കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മത്സ്യത്തിന്‍റെ ആക്രമണത്തിൽ യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മാഷായുടെ കലാപ്രകടനത്തിനിടയിൽ കാണികൾ പകർത്തിയ വീഡിയോയിലാണ് ഭയാനകമായ ഈ രംഗങ്ങളും പതിഞ്ഞത്.
Watch Video: 'ഇതിലെങ്ങനെ കുട്ടികളിരിക്കും?' ദില്ലി യൂണിവേഴ്സിറ്റി കോളേജിലെ തകർന്ന ടോയ്‍ലറ്റ് സീറ്റുകളുടെ വീഡിയോ വൈറല്‍
ആക്രമണത്തിന് ഇരയായ ശേഷവും പാർക്ക് അധികൃതർ മാഷയോട് തന്‍റെ പ്രകടനം തുടരാൻ ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയെന്ന് ദി ഡെയ്‌ലി മെയിലിൽ റിപ്പോർട്ട് ചെയ്തു. യുവതിക്ക് ധാർമ്മിക നഷ്ടപരിഹാരമായി 78 പൗണ്ട് പാർക്ക് അധികൃതർ വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കരുതന്ന് മാഷയ്ക്ക് പാര്‍ക്ക് അധിതർ കർശന നിർദേശം നൽകിയതായാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.