
സമൂഹ മാധ്യമങ്ങളില്‍ അതിസാഹസികതകളും നിയമലംഘനങ്ങളും ഏറ്റവും കൂടുതലായി പങ്കുവയ്ക്കപ്പെടുന്നത് ഉത്തർപ്രദേശില്‍ നിന്നാണ്. റോഡ് സ്റ്റണ്ടുകൾ മുതല്‍ ബോണറ്റ് റൈഡ് വരെ എന്ത് അഭ്യാസവും ഉത്തര്‍പ്രദേശ് റോഡുകളില്‍ ഏത് സമയത്തും നിങ്ങൾക്ക് കാണാന്‍ കഴിയും. ഇന്നലെ വൈകീട്ടോടെ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമാനമായ രീതിയില്‍ അല്പം സാഹസികത നിറഞ്ഞ നിയമ ലംഘനം ചിത്രീകരിച്ചു.
'യുപിയില്‍ മൊറാദാബാദിൽ ചെറിയ തർക്കത്തെ തുടർന്ന് യുവാവിനെ കാറിന്‍റെ ബോണറ്റിലിരുത്തി കിലോമീറ്ററുകളോളം ഓടിച്ചു,' സച്ചിന്‍ ഗുപ്ത എന്ന എക്സ് ഹാന്‍റിലില്‍ നിന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. തിരക്കേറിയ ഒരു റോഡിലൂടെ അത്യാവശ്യം വേഗതയില്‍ പോകുന്ന ഒരു ഹ്യുണ്ടായി ഓറ കാറിന്‍റെ ബോണറ്റില്‍ ഒരു യുവാവ് അള്ളിപ്പിടിച്ച് കിടക്കുന്നത് വീഡിയോയില്‍ കാണാം. ഓടുന്ന കാറില്‍ നിന്നും റോഡിലേക്ക് വീഴാതിരിക്കാന്‍ ഇയാൾ ഏറെ പാടുപെടുന്നു. ഇതിനിടെ മറ്റ് വാഹനങ്ങള്‍ കാറിനെ കടന്ന് പോകുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ നിര്‍ത്തിയിട്ട കാറില്‍ നിന്നും ഇറങ്ങിയ ഡ്രൈവറെ, കാറിന്‍റെ ബോണറ്റില്‍ കിടന്നിരുന്ന ആൾ കോളറിന് പിടിച്ച് ഒരാൾക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുക.
അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് കാശ് വലിച്ചെറിഞ്ഞ് നാട്ടുകാർ, വീഡിയോ വൈറൽ
തർക്കത്തിന്‍റെ കാരണമോ, ഇത് സംബന്ധിച്ച് കേസെടുത്തോ തുടങ്ങിയ കാര്യങ്ങളൊന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം എപ്പോൾ നടന്നതാണെന്നും പറയുന്നില്ല. വീഡിയോ പെട്ടെന്ന് തന്നെ ജനപ്രീയ അക്കൌണ്ടുകളും റീട്വീറ്റ് ചെയ്തു. ഇതോടെ 'മൊറാദാബാദി കളി കാണാനിരിക്കുന്നതേയുള്ളൂ' എന്ന് തുടങ്ങിയ സിനിമാ സ്റ്റൈൽ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളുമെത്തി. വീഡിയോ വൈറലായതിന് പിന്നാലെ മൊറാദാബാദ് പോലീസിന്‍റെ ഔദ്ധ്യോഗിക ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും, 'കേസുമായി ബന്ധപ്പെട്ട് കട്ഘർ പോലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചെന്ന് 'എഴുതി.