
ഐഐടി മദ്രാസിലെ തങ്ങളുടെ വിദ്യാർത്ഥി ജീവിതത്തെ കുറിച്ച് ഒരു വിദ്യാര്‍ത്ഥി പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാമ്പസിലെ യഥാര്‍ത്ഥ അവകാശികൾ മൃഗങ്ങളാണെന്നും തങ്ങൾ അവർക്കിടെയിലെ അതിഥികളാണെന്നുമാണ് വിദ്യാര്‍ത്ഥികൾ വീഡിയോയിലൂടെ അവകാശപ്പെട്ടത്. ഹോസ്റ്റൽ മുറികൾ കീഴടക്കിയ പൂച്ചകളും കാമ്പസ് കീടക്കിയ മാനുകളുമായിരുന്നു വീഡിയോയില്‍. ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർത്ഥിയായ ആര്യന്‍ കല എന്ന വിദ്യാര്‍ത്ഥിയാണ് വന്യജീവികളുമൊത്തുള്ള തങ്ങളുടെ കാമ്പസ് ജീവിത്തെ കുറിച്ചുള്ള വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.
ഹോസ്റ്റൽ മുറിയിലെ ബെഡ്ഡിൽ സുഖമായി ചുരുണ്ട് കിടക്കുന്ന ഒരു പൂച്ചയില്‍ നിന്നാണ് ആര്യന്‍റെ വീഡിയോ തുടങ്ങുന്നത്. നവംബർ 20 -ന്, താനും സഹപാഠികളും അവസാന സെമസ്റ്റർ പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോഴാണ് വീഡിയോ എടുത്തതെന്ന് ആര്യന്‍ പറയുന്നു. രാവിലെ പരീക്ഷ എഴുതിയ ശേഷം ഉച്ചയ്ക്ക് ഉറങ്ങുകയും രാത്രിയിൽ ഉണരുകയും ചെയ്യുന്നതായി ആര്യൻ ക്ലിപ്പിൽ വിശദീകരിച്ചു. ഉറക്കമുണർന്നതിന് ശേഷം, താനും സുഹൃത്തുക്കളും ക്യാമ്പസ് ഫുഡ് ട്രക്കിൽ നിന്ന് അത്താഴം കഴിക്കാൻ തീരുമാനിച്ചു.
ദോശക്കട പുലർച്ചെ 3 മണി വരെ തുറന്നിരിക്കും. അതിനാൽ രാത്രി വൈകി ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിക്ക് ഇത് ഒരു മികച്ച ചോയിസാണ്. എന്നാൽ ആര്യനും സുഹൃത്തുക്കളും ഫുഡ് ട്രക്കുകളിൽ തനിച്ചായിരുന്നില്ല. മറ്റ് നിരവധി വിദ്യാർത്ഥികൾക്ക് പുറമേ, ഒരു കഷണം ഭക്ഷണം തേടി ഒരു മാനും കൂടെയുണ്ടായിരുന്നു. മാന്‍ തനിക്കുള്ള ദോശക്കഷ്ണത്തിനായി കുട്ടികളോട് വാശിപിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മാനുകൾക്ക് ഭക്ഷണം നൽകുന്നത് കാമ്പസില്‍ അനുവദനീയമല്ല. അതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മാനിന് ഒന്നും ലഭിച്ചില്ലെന്നും ആര്യൻ വിശദീകരിക്കുന്നു.
കാമ്പസിൽ വന്യജീവികളെ കാണുന്നത് വളരെ സാധാരണമാണെന്നാണ് ആര്യൻ പറയുന്നത്. 600 ഏക്കറിലധികം വിസ്തൃതിയുള്ളതാണ് ഐഐടി മദ്രാസ് കാമ്പസ്. മുമ്പ് ഈ കാമ്പസ്, തൊട്ടടുത്തുള്ള ഗിണ്ടി നാഷണൽ പാർക്കിന്‍റെ ഭാഗമായിരുന്നു. കാമ്പസിൽ 5 മിനിറ്റ് നടക്കാൻ ഇറങ്ങിയാൽ കുറഞ്ഞത് 15-20 മാനുകളെയെങ്കിലും കാണാൻ കഴിയും. ഐഐടി മദ്രാസിൽ 80-90 കൃഷ്ണമൃഗങ്ങളാണ് ഉള്ളത്. ഇത് ഇന്ത്യയിൽ വളരെ അപൂർവമാണ്. ഓരോ ഹോസ്റ്റലിലും ഏകദേശം 10-20 പൂച്ചകൾ ഇവിടെയും അവിടെയും കറങ്ങിക്കൊണ്ടിരിക്കുമെന്നും ആര്യന്‍ പറയുന്നു. കാമ്പസില്‍ പൂച്ചകളെയും മാനുകളു മാത്രമല്ല, കൃഷ്ണമൃഗങ്ങളും കുരങ്ങുകളുമുണ്ട്, ഇവയെ പലപ്പോഴും കാണാം. പാമ്പുകൾ, മുതലകൾ, മറ്റു മൃഗങ്ങളും ഇവിടെയുണ്ട്. എന്നാല്‍ ഇവയൊന്നും കാമ്പസിലേക്ക് കടക്കാറില്ല. അവ മിക്കപ്പോഴും കാമ്പസിനുള്ളിലെ വനപ്രദേശത്ത് തന്നെയാകും.