
നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ വളരെ രൂക്ഷമായ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. കാട്ടിലും വന്യജീവികൾക്കിടയിലും വരെ അവ എങ്ങനെ എത്തുന്നുവെന്നും എത്രത്തോളം ദോഷകരമായി ബാധിച്ചു തുടങ്ങി എന്നും കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. കർണാടകയിലെ ബ്രഹ്മഗിരി കുന്നുകളിലെ ഷോല വനങ്ങളിൽ നിന്നാണ് ആനയുടെ പിണ്ടത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണിക്കുന്ന വീഡിയോ പകർത്തിയിരിക്കുന്നത്. ഇഷാൻ ഷാനവാസ് എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. കാട്ടിനകത്ത് പോലും മനുഷ്യർ പ്ലാസ്റ്റിക് വലിച്ചെറിയുന്നു എന്നും വന്യമൃഗങ്ങൾ അത് കഴിക്കുന്നു എന്നും കാണിക്കുന്ന വീഡിയോ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
"ഇത് ശരിക്കും അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്. ഇവിടെ ആനപ്പിണ്ടത്തിന്റെ ഒരു കൂമ്പാരം തന്നെയുണ്ട്, സാധാരണയായി ഈ കാഴ്ച എന്നെ ആവേശഭരിതനാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നിങ്ങൾ സൂക്ഷിച്ചുനോക്കിയാൽ, പിണ്ടത്തിനുള്ളിൽ നിങ്ങൾക്ക് പ്ലാസ്റ്റിക് കാണാൻ കഴിയും" എന്ന് ഷാനവാസ് പറയുന്നു. അത് ഒരു പാൽ പാക്കറ്റാണ് എന്നാണ് ഷാനവാസ് സംശയിക്കുന്നത്. ഇത് വളരെ ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. നമ്മൾ ഭൂമിയെ എത്രത്തോളം മാറ്റിമറിച്ചു എന്നതിന്റെയും ഈ ജീവികൾ നമ്മുടെ ഈ ചെയ്തികളെ എങ്ങനെ നേരിടേണ്ടി വരുന്നു എന്നതിന്റെയും വ്യക്തമായ തെളിവാണിത് എന്നാണ് യുവാവ് ആരോപിക്കുന്നത്.
മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മാലിന്യം വലിച്ചെറിയാതിരിക്കേണ്ടുന്നതിന്റെയും കൃത്യമായി സംസ്കരിക്കേണ്ടുന്നതിന്റെയും പ്രാധാന്യം പറഞ്ഞുകൊണ്ടാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.