
ബിഹാറിലെ ഗയ ജില്ലയിലുള്ള പഹാർപൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന നടുക്കുന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ട്രാക്കിലൂടെ വേഗത്തിൽ പാഞ്ഞുവന്ന ട്രെയിൻ പാളത്തിനരികിൽ കൂട്ടിയിട്ടിരുന്ന മരത്തടികളിൽ ഇടിക്കുകയും, ഇതിലൊന്ന് തെറിച്ച് പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ തലയിൽ അടിക്കുകയുമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഒരു പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് യാത്രക്കാർ നിയമവിരുദ്ധമായി വലിയ മരത്തടികൾ ഇറക്കി ട്രാക്കുകൾക്കിടയിൽ അപകടകരമായ രീതിയിൽ കൂട്ടിയിട്ടത്.
ഈ സമയത്താണ് മറ്റൊരു എക്സ്പ്രസ് ട്രെയിൻ വേഗത്തിൽ ആ പാളത്തിലൂടെ കടന്നുപോയത്. ട്രെയിൻ തടികളിൽ തട്ടിയതോടെ ഒരു വലിയ മരത്തടി വായുവിലൂടെ തെറിച്ചുപോയി പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ തലയിൽ ശക്തിയായി അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ വളരെ ദൂരേക്ക് തെറിച്ചുവീണു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്ത്രീയുടെ അവസ്ഥ നിലവിൽ എത്രത്തോളം ഗുരുതരമാണെന്നത് വ്യക്തമല്ല.
വീഡിയോയിൽ റെയിൽവേ ട്രാക്കിൽ അനേകം തടികൾ ഇട്ടിരിക്കുന്നത് കാണാം. ആ സമയത്ത് ഗുഡ്സ് ട്രെയിൻ കടന്നു പോകുന്നു. പിന്നാലെ മറ്റൊരു ട്രെയിൻ അതിവേഗത്തിൽ മറ്റൊരു ട്രാക്കിലൂടെ കടന്നു പോകുന്നതും കാണാം. ഈ സമയത്ത് സ്ത്രീ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കയറാനായി ട്രാക്കിലൂടെ നടക്കുകയാണ്. അപ്പോഴാണ് കൂട്ടിയിട്ട തടികളിലൊന്ന് ട്രെയിൻ കയറി വായുവിലേക്ക് തെറിച്ചുപൊങ്ങിയതും അത് സ്ത്രീയുടെ ശരീരത്തിലേക്ക് ചെന്ന് പതിച്ചതും. ഇടിയുടെ ആഘാതത്തിൽ അവർ വീഴുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ട്രാക്കിൽ തടികൾ കൂട്ടിയിട്ടതിനെതിരെയും സ്ത്രീ ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചുകടന്നതിനെതിരെയും നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തുന്നത്.