
ഭൂമിയിലെ ഒരു മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂർ. പ്രശസ്തമായ സാംഭാർ ഉപ്പുവെള്ള തടാകത്തിലേക്ക് പറന്നിറങ്ങിയത് ലക്ഷക്കണക്കിന് അരയന്ന കൊക്കുകൾ. നീല നിറം പുതച്ച തടാകത്തിലേക്ക് പിങ്ക് നിറത്തിലുള്ള അരയന്ന കൊക്കുകൾ കൂട്ടത്തോടെ എത്തിയത് പ്രകൃതി സ്നേഹികൾക്ക് വിസ്മയക്കാഴ്ചയായി മാറി.
ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പുവെള്ള തടാകമായ ഇവിടേക്ക് ഓരോ വർഷവും തണുപ്പുകാലത്ത് പിങ്ക് നിറത്തിലുള്ള ഈ അരയന്ന കൊക്കുകൾ കൂട്ടത്തോടെ എത്താറുണ്ട്. ഈ മനോഹരമായ പ്രകൃതി ദൃശ്യം ആസ്വദിക്കാൻ രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ഒഴുകിയെത്തുന്നത്. ഈ തടാകം ദേശാടന കൊക്കുകൾക്ക് പ്രധാനപ്പെട്ട ശീതകാല താമസ കേന്ദ്രവും ഇടത്താവളവുമാണ്. ഈ വർഷം ധാരാളം പക്ഷികൾ തടാകത്തിൽ എത്തിയതിന്‍റെ കാരണം അനുകൂലമായ സാഹചര്യങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. മതിയായ ജലനിരപ്പും സമൃദ്ധമായ ഭക്ഷ്യലഭ്യതയും വലിയ കൂട്ടങ്ങളെ ഇവിടെ തങ്ങാൻ പ്രേരിപ്പിച്ചു.
പ്രദേശത്തെക്കുറിച്ച് പഠനം നടത്തുന്ന പക്ഷി വിദഗ്ദ്ധനായ ഗൗരവ് ദാദിച്ചിന്‍റെ അഭിപ്രായത്തിൽ വാർഷിക ദേശാടനം സാധാരണയായി ഒക്ടോബറിൽ ആരംഭിച്ച് മാർച്ച് വരെ തുടരും. ഏറ്റവും കൂടുതൽ പക്ഷികൾ എത്തുന്നത് തണുപ്പുകാലത്തിന്‍റെ ആദ്യ മാസങ്ങളിലാണ്. ഈ സീസണിൽ, ഏകദേശം 2,00,000 മുതൽ 2,50,000 വരെ ഫ്ലമിംഗോകൾ തടാകത്തിന്‍റെ ആഴം കുറഞ്ഞ ഉപ്പുവെള്ളമുള്ള പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ മറ്റു ദേശാടനപ്പക്ഷികളും ധാരാളമായി ഇവിടേക്ക് എത്തിയിട്ടുണ്ട്. മധ്യേഷ്യൻ ദേശാടനപാതയിലൂടെയുള്ള വാർഷിക പലായനത്തിന്‍റെ ഭാഗമായാണ് പക്ഷികൾ കൂട്ടമായെത്തുന്നത്. റഷ്യ, സൈബീരിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിദേശപക്ഷികൾ കൂട്ടമായി എത്തുന്നത്. 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തടാകത്തിൽ വലിയ അരയന്ന കൊക്കുകൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണുള്ളത്. എന്തായാലും പ്രകൃതി ഒരുക്കിയ ഈ മനോഹര കാഴ്ച മനസ്സിന് കുളിർമ നൽകുന്ന ഒന്നുതന്നെയാണ്