വിദ്വേഷം പരത്തി വോട്ടുപിടുത്തം; പോളാര്‍ യാത്രാ വിജയികളുടെ പ്രഖ്യാപനം നീട്ടി ഫിയല്‍ റാവന്‍

By Web TeamFirst Published Dec 12, 2019, 9:22 AM IST
Highlights

മത്സരാര്‍ത്ഥികള്‍ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ എന്നത് സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണെന്ന് ഫിയല്‍ റാവന്‍

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ വോട്ടിംഗിലൂടെയുള്ള വിജയികളുടെ പ്രഖ്യാപനം നീട്ടിവച്ചു. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍റേതാണ് തീരുമാനം. ജൂറി തെരഞ്ഞെടുക്കുന്നവരെ ഡിസംബര്‍ 13 ന് പ്രഖ്യാപിക്കുമെന്ന് വിശദമാക്കിയ ഫിയല്‍ റാവന്‍ ഓണ്‍ലൈന്‍ വോട്ടിംഗ് മുഖേനെയുള്ള വിജയി പ്രഖ്യാപനമാണ് മാറ്റിവച്ചത്.

മത്സരാര്‍ത്ഥികള്‍ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ എന്നത് സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണെന്ന് ഫിയല്‍ റാവന്‍ വിശദമാക്കി. മത്സരത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് അഭിനന്ദനങ്ങള്‍, അവരുടെ പ്രചാരണങ്ങള്‍ ഈ യാത്രയെ വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിച്ചുവെന്നും അറിയിപ്പില്‍ ഫിയല്‍ റാവന്‍ വ്യക്തമാക്കി. 

എന്നാല്‍ നിയമാവലിയില്‍ നിന്ന് വ്യതിചലിച്ച് തെറ്റായ രീതിയില്‍ വന്‍ രീതിയില്‍ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ യാത്രയുടെ മൂല്യങ്ങളെ ബഹുമാനിക്കാതെയാണ് ഇത്തരം പ്രചാരണങ്ങള്‍. നിരവധിപ്പേരാണ് ഇത്തരം പ്രചാരണങ്ങളെപ്പറ്റി പരാതിപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് ഫിയല്‍ റാവന്‍ കമ്പനിക്ക് ധാരണയുണ്ട്. അതുകൊണ്ടാണ് വിജയിയെ പ്രഖ്യാപിക്കുന്നത് മാറ്റി വക്കുന്നതെന്നും ഫിയല്‍ റാവന്‍ വ്യക്തമാക്കി. 

വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളെ ഒരുതരത്തിലും പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും അത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സരാര്‍ത്ഥികളെ അയോഗ്യരാക്കുമെന്നും ഫിയല്‍ റാവന്‍ വിശദമാക്കി. വോട്ടിംഗിന് വേണ്ടി നടത്തിയ പ്രചാരണങ്ങള്‍ കൃത്യമായി പഠിച്ച ശേഷം ജനുവരി 7ന് വിജയിയെ പ്രഖ്യാപിക്കുമെന്നും ഫിയല്‍ റാവന്‍ വ്യക്തമാക്കി. 

click me!