ജോലി രാജിവെച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ഡോക്ടര്‍ തോറ്റശേഷം പ്രധാനമന്ത്രിയായി മാറിയ കഥ!

By Aby TharakanFirst Published Mar 9, 2019, 4:50 PM IST
Highlights

താന്‍  രാജിവെച്ച് ഇറങ്ങിയ അതേ ആശുപത്രിയിലേക്ക് വളണ്ടിയര്‍ ആയി അദ്ദേഹമെത്തി. പ്രതിഫലം വാങ്ങാത്ത ജനസേവനം. പിന്നീടുണ്ടായത് ചരിത്രം.

 

ഇതോടൊപ്പമുള്ള ചിത്രത്തില്‍ വലത് വശത്ത് കാണുന്ന ആളാണ് ഡോ ലൊട്ടെ ഷറിങ്ങ്, ഭൂട്ടാന്‍ പ്രധാനമന്ത്രി. എല്ലാ ശനിയാഴ്ചകളിലുമെന്ന പോലെ തിംപുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയും അദ്ദേഹം എത്തിയപ്പോഴുള്ള പടമാണിത്.

photo: 

ഏകദേശം പത്ത് മൂവായിരം പേര്‍ദിവസവും എത്തുന്ന ആശുപത്രിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു അഞ്ച് കിലോമീറ്റര്‍ ഉണ്ട്. ആ ഓഫീസിലാവട്ടെ, അദ്ദേഹത്തിന്റെ കറങ്ങുന്ന കസേരയില്‍ തൂങ്ങി ഒരു വെള്ളക്കോട്ടും ഉണ്ടാവും.

പത്ത് വര്‍ഷം മാത്രമേ പ്രായമുള്ളൂ ഭൂട്ടനിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്. പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ മിനിമം ബിരുദം വേണം. അതുകാരണം, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുമാണ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രധാനമായും തപ്പിയെടുത്തത്. 2008ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സര്‍ക്കാര്‍ ജോലി രാജിവെച്ച രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഷെറിങ്ങ് തോബ്ഗെ, 5 വര്‍ഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം 2013ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി. ആ വര്‍ഷം രാഷ്ട്രീയത്തിലിറങ്ങാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ ജോലി രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. ഫലം വന്നപ്പോള്‍ അത് ഡോക്ടര്‍ക്കെതിരെ ആയിരുന്നു. തോറ്റു. അനന്തരം, ഫേസ്ബുക്ക് തെറികളില്‍ പെട്ടെന്ന് ഉലഞ്ഞ് പോവുന്ന ഒരു മനുഷ്യനായി നിന്ന ലോട്ടെ് ഷറിങ്ങിനെ എനിക്കോര്‍മ്മയുണ്ട്.

സര്‍വീസില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങി പോന്നത് കാരണം വിദേശത്ത് വിട്ട് പഠിപ്പിക്കാന്‍ ചെലവാക്കിയ 60 ലക്ഷം രൂപയും തിരിച്ച് പിടിച്ചിട്ടാണ് സിവില്‍ സര്‍വീസ് കമീഷന്‍ നേരത്തെ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചത്. എന്നാല്‍ ആ പരീക്ഷണം പാളി. ആ തെരഞ്ഞെടുപ്പിലെ പ്രാഥമിക റൗണ്ടില്‍ തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി തോറ്റു. ജോലിയും പോയി; രാഷ്ട്രീയ ഭാവിയും പോയി. രാജ്യത്തെ ഏറ്റവും മിടുക്കനായ യൂറോളജിസ്റ്റായിരുന്നു രാജി വെക്കുമ്പോള്‍ അദ്ദേഹം

വ്യക്തിപരമായും രാഷ്ട്രീയമായും വലിയ ആശങ്കകള്‍ നില്‍ക്കുന്ന അവസ്ഥ. എന്നാല്‍, അദ്ദേഹം കുലുങ്ങിയില്ല. താന്‍  രാജിവെച്ച് ഇറങ്ങിയ അതേ ആശുപത്രിയിലേക്ക് വളണ്ടിയര്‍ ആയി അദ്ദേഹമെത്തി. പ്രതിഫലം വാങ്ങാത്ത ജനസേവനം. പിന്നീടുണ്ടായത് ചരിത്രം. ദിവസം 12 മണിക്കൂറെങ്കിലും അദ്ദേഹം സൗജന്യമായി ജോലി  ചെയ്തു. പ്രതിഫലം ഒന്നുമില്ലാതെ രോഗികളെ പരിശോധിച്ചു. ശമ്പളം ഇല്ലാത്ത നാലു വര്‍ഷങ്ങള്‍ ആ ജീവിതം മുന്നോട്ടുപോയി.

ആ പരീക്ഷണം വെറുതെ ആയില്ല. വീണ്ടും തെരഞ്ഞെടുപ്പ് വന്നു. അദ്ദേഹം മല്‍സരിച്ചു. ഇത്തവണ അദ്ദേഹം നേതൃത്വം നല്‍കിയ പാര്‍ട്ടി ഭൂരിപക്ഷം നേടി.  2018ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച അദ്ദേഹം പ്രധാനമന്ത്രി കസേരയിലേക്കെത്തി. പ്രധാനമന്ത്രി ആയിട്ടും അദ്ദേഹം പതിവു ലംഘിച്ചില്ല. എല്ലാ ശനിയാഴ്ചകളിലും തിംപുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അദ്ദേഹം എത്തുന്നു. രോഗികളെ കാണുന്നു. ചികില്‍സ നല്‍കുന്നു. ഒപ്പം പ്രധാനമന്ത്രി എന്ന നിലയിലുള്ള ജോലിയും നിര്‍വഹിക്കുന്നു. 

click me!