
ജോലി സമ്മർദ്ദം മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്ന് വലിയ ചർച്ചയാണ് ജോലി സമ്മർദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന അന്ന ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ജോലിയുടെ സമ്മർദ്ദമാണ് മകൾ മരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് വലിയ വാർത്തയായതോടെ ജോലി സമ്മർദ്ദത്തെ കുറിച്ചും ജോലി സ്ഥലത്ത് അധികം മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്നതിനെ കുറിച്ചും വലിയ ചർച്ചകളാണ് ഉണ്ടായി വരുന്നത്.
എന്നാലിപ്പോൾ, റെഡ്ഡിറ്റിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് മറ്റൊരു പോസ്റ്റാണ്. 15 മണിക്കൂർ ഒരു ജോലി ഇന്റർവ്യൂ നീണ്ടുനിന്നു എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. SaaS-അധിഷ്ഠിത കമ്പനിയായ UKG (യുണൈറ്റഡ് ക്രോണോസ് ഗ്രൂപ്പ്) -ലേക്കുള്ള ഇന്റർവ്യൂവിനെ കുറിച്ചാണ് റെഡ്ഡിറ്റ് യൂസർ കുറിച്ചത്. 5 റൗണ്ടുകളിലായി 15 മണിക്കൂറിലധികം നീണ്ടുനിന്ന ഇന്റർവ്യൂവാണ് ഉണ്ടായത് എന്നാണ് ഇയാൾ ആരോപിക്കുന്നത്. അവസാന ഘട്ടത്തിലേക്ക് 8 പേരെയാണ് അഭിമുഖത്തിനായി തിരഞ്ഞെടുത്തത് എന്നും ഇയാൾ പറയുന്നു.
രാവിലെ 9 മണി മുതൽ രാത്രി 12.30 വരെയാണ് ഈ അഭിമുഖം നീണ്ടുനിന്നത്. ഇൻ്റർവ്യൂവിനുള്ള ഷോർട്ട്‌ലിസ്റ്റ് തലേദിവസമാണ് പുറത്തിറങ്ങിയത്. തൻ്റെ കോളേജിൽ നിന്ന് ഇൻ്റർവ്യൂവിന് തിരഞ്ഞെടുത്ത എട്ട് പേരിൽ തൻ്റെ പേരും കണ്ടതിൽ ശരിക്കും സന്തോഷം തോന്നി. വിവിധ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ എത്തിച്ചേരുകയും ജോലിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.
8 മണിക്കാണ് കോളേജിൽ എത്താൻ പറഞ്ഞത്. ഇന്റർവ്യൂവിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതിനാൽ തലേദിവസം ശരിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. PPT (Pre Placement Talk) 9 മണിക്ക് തുടങ്ങി. ഇത് ഒരു മണിക്കൂർ നീണ്ടുനിന്നു. പിന്നീട്, 2 സാങ്കേതിക റൗണ്ടുകൾ, 1 ഡയറക്‌ടറൽ റൗണ്ട്, 1 മാനേജർ റൗണ്ട്, 1 HR റൗണ്ട് എന്നിവയും ഉണ്ടായി എന്നും യുവാവ് പറയുന്നു.
പിന്നീട്, യുവാവ് വിശദമായി എത്ര മണിക്കാണ് തന്റെ ഓരോ അഭിമുഖങ്ങളും ഉണ്ടായതെന്നും കുറിച്ചിട്ടുണ്ട്. അവസാനം തനിക്ക് മാത്രം അതിൽ ജോലി ലഭിച്ചില്ല എന്നും ഇത്ര മണിക്കൂർ നീണ്ടുനിന്ന അഭിമുഖം തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നുകൂടി യുവാവ് കുറിക്കുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഇത്രയും മണിക്കൂറുകൾ നീണ്ടുനിന്ന അഭിമുഖത്തെ പലരും വിമർശിച്ചു. ഒപ്പം അത് തുറന്നെഴുതാൻ ധൈര്യം കാണിച്ചതിന് യുവാവിനെ പലരും അഭിനന്ദിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് യുവാവിന് ജോലി ലഭിക്കുമെന്നും പലരും പറഞ്ഞു.