വെള്ളപ്പൊക്കത്തിൽ ജയിലിന്റെ മതിൽ തകർന്നു, രക്ഷപ്പെട്ടത് 281 തടവുകാർ 

Published : Sep 17, 2024, 07:47 PM IST
വെള്ളപ്പൊക്കത്തിൽ ജയിലിന്റെ മതിൽ തകർന്നു, രക്ഷപ്പെട്ടത് 281 തടവുകാർ 

Synopsis

അന്ന് ജയിലിൽ നിന്നും രക്ഷപ്പെട്ട് തിരികെ എത്തിച്ച ഏഴുപേർക്ക് പിന്നാലെ ബാക്കിയുള്ളവരെ കൂടി പിടികൂടി തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അധികൃതർ പറയുന്നത്. 

പല തരത്തിൽ ആളുകൾ ജയിൽ ചാടുകയും ജയിലിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടാവും. എന്നാൽ‌, നൈജീരിയയിൽ വളരെ വ്യത്യസ്തമായൊരു സാഹചര്യത്തിൽ ജയിൽ ചാടിയത് ഒന്നും രണ്ടും പേരല്ല, മറിച്ച് ജയിലിനുള്ളിൽ പാർപ്പിച്ചിരുന്ന ഏറെക്കുറെ മുന്നൂറോളം തടവുകാരാണ്. 

കഴിഞ്ഞയാഴ്ച ആദ്യമാണ് വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലെ ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നത്. ഇതോടെ, 281 തടവുകാർ ഇവിടെ നിന്നും രക്ഷപ്പെട്ടു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. രക്ഷപ്പെട്ട തടവുകാരിൽ ഏഴുപേരെ പിന്നീട് സുരക്ഷാ ഏജൻസികൾ കണ്ടുപിടിച്ച് തിരികെ ജയിലിൽ തന്നെ എത്തിച്ചു എന്നും നൈജീരിയ കറക്ഷണൽ സർവീസസ് വക്താവ് ഉമർ അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു.

“വെള്ളപ്പൊക്കത്തിൽ മീഡിയം സെക്യൂരിറ്റി കസ്റ്റോഡിയൽ സെൻ്റർ ഉൾപ്പെടെയുള്ള കറക്ഷണൽ ഫെസിലിറ്റീസുകളുടെയും നഗരത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെയും മതിലുകൾ തകർന്നു” എന്നും അബൂബക്കർ പറഞ്ഞു. അന്ന് ജയിലിൽ നിന്നും രക്ഷപ്പെട്ട് തിരികെ എത്തിച്ച ഏഴുപേർക്ക് പിന്നാലെ ബാക്കിയുള്ളവരെ കൂടി പിടികൂടി തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അധികൃതർ പറയുന്നത്. 

10 വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കഴിഞ്ഞയാഴ്ച ആദ്യം ബോർണോ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മൈദുഗുരിയിൽ ഉണ്ടായത്. കനത്ത മഴയെത്തുടർന്ന് ഒരു അണക്കെട്ട് കവിഞ്ഞൊഴുകുകയും സർക്കാർ ഉടമസ്ഥതയിലുള്ള മൃഗശാല നശിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും മുതലകളും പാമ്പുകളും അടക്കം ഒഴുകി മറ്റ് സ്ഥലങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. ‌

രാജ്യത്തെ എമർജൻസി ഏജൻസിയുടെ കണക്കനുസരിച്ച് വെള്ളപ്പൊക്കത്തെ തുടർന്ന് കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും ഒരു ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ ക്യാമ്പുകളിലേക്ക് മാറിയതായും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു