
യുഎസിലെ കോളറാഡോ സ്വദേശിയായ 40 -കാരന്‍റെ കാലുകൾ പൊള്ളലേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധ മൂലം മുറിച്ച് മാറ്റി. പൊള്ളലില്‍ നിന്നും അണുബാധ കാലുകളെ ബാധിക്കുകയും പഴുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവാവിന്‍റെ കാലുകൾ മുറിച്ച് മാറ്റിയത്. 2024 ഡിസംബറില്‍ മാക്സ് ആംസ്ട്രോംഗും സുഹൃത്തുക്കളും കാട്ടിലേക്ക് വേട്ടയ്ക്ക് പോയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം.
കാട്ടില്‍ വച്ച് വേട്ടയാടലും പാസ്ത പാചകം ചെയ്യലുമൊക്കെയായി ആഘോഷമായിരുന്നു. ഇതിനിടെ അടുപ്പത്തിരുന്ന പാത്രത്തില്‍ നിന്നും മാക്സ് ആംസ്ട്രോംഗിന് പൊള്ളലേറ്റു. ആഘോഷത്തിന്‍റെ ഭാഗമായി മാക്സ് ആദ്യം അത് കാര്യമാക്കിയില്ല. സംഘാംഗങ്ങൾ ആഘോഷങ്ങൾ തുടർന്നു. എന്നാല്‍, രണ്ട് ദിവസങ്ങൾക്ക് ശേഷം കാലില്‍ പഴുപ്പ് കണ്ടു. പിറ്റേന്ന് കാല്‍ നഖങ്ങളില്‍ ചെറിയ നിറ വ്യത്യാസവും. മാക്സ് ആശുപത്രിയിലെത്തി. കാലില്‍ സ്ട്രെപ്പ് എ ബാക്ടീറിയ ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ മാക്സിനെ അറിയിച്ചു. ഒപ്പം അത് ഭേദമാക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാമെന്നും.
Watch Video: തുറന്ന ജീപ്പില്‍ തെരുവ് പട്ടിയുടെ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം യുവാക്കൾ; വീഡിയോ വൈറൽ
ഈ സമയമാകുമ്പോഴേക്കും കാലിലെ വ്രണം പഴുത്തു തുടങ്ങിയിരുന്നു. പിന്നാലെ മാക്സ് കോമയിലായി. ഏതാണ്ട് ആറ് ദിവസത്തോളം മാക്സ് കോമയില്‍ കിടന്നു. ബോധം വന്നപ്പോഴേക്കും കാലുകൾക്ക് കറുപ്പ് ബാധിച്ച് തുടങ്ങിയിരുന്നു. മുറിച്ച് മാറ്റുകയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ മാക്സിന്‍റെ ഇരുകാലുകളും മുറിച്ച് നീക്കി. മൂന്ന് ആഴ്ചകൾക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് മുമ്പ് മാക്സ് വീല്‍ച്ചെയര്‍ ഉപയോഗിക്കാന്‍ പഠിച്ചു.
'സുഹൃത്തുക്കളോടൊത്തുള്ള ഒരു വേട്ടയാടലായിരുന്നു അത്. പാത്രം തെറ്റായി പിടിച്ചപ്പോൾ കാൽ പൊള്ളുന്നതായി തോന്നിയിരുന്നു. പക്ഷേ, അപ്പോൾ അത് കാര്യമാക്കിയില്ല. അന്ന് രാത്രി തിരിച്ച് പോകുന്നതിന് മുമ്പായി പൊളിയ തള്ളവിരലുകൾ കഴുകി വൃത്തിയാക്കി ബാൻഡേജ് ചെയ്തിരുന്നു. പിന്നെ ഒന്ന് രണ്ട് ദിവസത്തേക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അത് ഇത്രയും വലിയൊരു ദുരന്തമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും മാക്സ് പറഞ്ഞു. ബോധം വന്നപ്പോഴും കാലുകൾ അവിടെ ഉണ്ടെന്നാണ് ആദ്യം കരുതിയത്. പക്ഷേ, രണ്ട് കാലും മുറിച്ച് മാറ്റിയെന്ന് നേഴ്സ് പറഞ്ഞെന്നും മാക്സ് കൂട്ടിച്ചേര്‍ത്തു.
Watch Video: പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്