പഠിപ്പിക്കാനെന്നു പറഞ്ഞ് എട്ടുവയസുകാരിയെ കാനഡയിലേക്ക് കൊണ്ടുവന്നു, ക്രൂരമായി പീഡിപ്പിച്ചു, 60 -കാരന് തടവ്

By Web TeamFirst Published Aug 19, 2021, 10:26 AM IST
Highlights

കുട്ടിയെ ഒരു കോണ്‍‌ട്രാക്ടില്‍ ഇയാള്‍ ഒപ്പുവപ്പിച്ചിരുന്നു. അതുപ്രകാരം അയാള്‍ കുട്ടിയുടെ ട്യൂട്ടറാണെന്നും അയാള്‍ക്ക് അവളെ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നും എഴുതി ഒപ്പുവപ്പിച്ചിരുന്നു. 

ഐവറി കോസ്റ്റിൽ നിന്ന് എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ കാനഡയിലേക്ക് കൊണ്ടുവന്ന് മൂന്ന് വർഷത്തെ ഭീകരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന് 60 വയസുകാരന് തടവുശിക്ഷ. ഈ മോൺട്രിയൽകാരന് 18 വർഷത്തെ തടവാണ് ശിക്ഷയായി വിധിച്ചത്. 

ബുധനാഴ്ച ക്യൂബെക്ക് കോടതി ജഡ്ജി പിയറി ലേബെലാണ് ശിക്ഷ വിധിച്ചത്. ഒരു ഹൈസ്കൂൾ സൈക്കോ എഡ്യൂക്കേറ്റർ ആയി ജോലി ചെയ്തിരുന്ന സിൽവെയ്ൻ വില്ലെമെയറിന് പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 10 വര്‍ഷവും, മനുഷ്യക്കടത്തിന് എട്ട് വർഷവുമാണ് ശിക്ഷ വിധിച്ചത്. ഏകദേശം മൂന്ന് വർഷത്തോളം കുട്ടികളുടെ അശ്ലീലസാഹിത്യം കൈവശം വച്ചതിനും വിതരണം ചെയ്തതിനും ശിക്ഷയുണ്ട്. 

2015 -ല്‍ ഐവറി കോസ്റ്റില്‍ വച്ചാണ് വില്ലെമെയര്‍ കുട്ടിയെ വാങ്ങിയത്. കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് അമ്മയ്ക്ക് വാഗ്ദ്ധാനം നല്‍കിയാണ് കുട്ടിയെ വാങ്ങിയത്. എന്നാല്‍, കാനഡയിലെത്തിയതോടെ കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളാണ്. ഒരാഴ്ചയില്‍ മൂന്നും നാലും തവണ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. അവളുടെ ശരീരത്തില്‍ സെക്സ് ടോയ്കള്‍ ഉപയോഗിക്കുകയും വില്ലമെയറിന് ആ സമയത്ത് ബന്ധമുണ്ടായിരുന്ന സ്ത്രീയുമായി ലൈംഗികബന്ധത്തിന് അവളെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇത് 2018 -ല്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ തുടര്‍ന്നു. 

കുട്ടിയെ ഒരു കോണ്‍‌ട്രാക്ടില്‍ ഇയാള്‍ ഒപ്പുവപ്പിച്ചിരുന്നു. അതുപ്രകാരം അയാള്‍ കുട്ടിയുടെ ട്യൂട്ടറാണെന്നും അയാള്‍ക്ക് അവളെ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നും എഴുതി ഒപ്പുവപ്പിച്ചിരുന്നു. കൂടാതെ, ഇതൊന്നും ആരോടും പറയില്ലെന്ന് സമ്മതിക്കുന്നതായും അതിലെഴുതിയിരുന്നു. 

ഇയാളുടെ അപാര്‍ട്മെന്‍റിലേക്ക് കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന തരത്തിലുള്ള ടോയ്സ് കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മോണ്ട്റിയല്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. അവിടെവച്ച് തന്നെ അയാളെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി അപ്പോള്‍ സ്കൂളില്‍ പോയിരിക്കുകയായിരുന്നു. ഒരു കുട്ടിയെ പഠിക്കാന്‍ എന്നുപറഞ്ഞ് എത്തിച്ചശേഷം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കുകയായിരുന്നു ഇയാളെന്ന് ക്രൌണ്‍ പ്രോസിക്യൂട്ടര്‍ അമേലി റിവാര്‍ഡ് നിരീക്ഷിച്ചു. 

വില്ലെമെയറിന്റെ ശിക്ഷ കനേഡിയൻ മാനദണ്ഡങ്ങളാൽ കഠിനമാണ്. ലാ പ്രസ്സെ പറയുന്നതനുസരിച്ച്, ഒരു കുട്ടിക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ക്യൂബെക്കിൽ 18 വർഷത്തെ ജയിൽ ശിക്ഷ ഒരിക്കലും വിധിച്ചിട്ടില്ല, എന്നിരുന്നാലും മറ്റ് കനേഡിയൻ പ്രവിശ്യകളിൽ കൂടുതൽ കഠിനമായ ശിക്ഷകൾ ചുമത്തിയിട്ടുണ്ട്. 2019 -ൽ, വൈൽഡ്വുഡിലെ ഒരു പാരാമിലിറ്ററി കോംപൌണ്ടില്‍ വച്ച് തന്റെ മൂന്ന് കൗമാരക്കാരായ പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരാൾക്ക് 23 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു

വിചാരണ സമയത്ത് മൂന്നുവര്‍ഷത്തെ തടവ് അനുഭവിച്ചതിനാല്‍ പതിമൂന്നരക്കൊല്ലം തടവനുഭവിച്ചാല്‍ മതിയാകും. ശിക്ഷയ്ക്ക് പുറമെ 25 വര്‍ഷത്തേക്ക് ഇയാള്‍ക്ക് ഇന്‍റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമുണ്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ നിന്ന് ഇയാളെ എന്നേക്കുമായി വിലക്കിയിട്ടുണ്ട്. 

വില്ലെമെയറിനെ അപകടകാരിയായ കുറ്റവാളിയായി മുദ്രകുത്താൻ ആവശ്യപ്പെടുന്ന ഒരു പ്രമേയം ഉടൻ സമർപ്പിക്കുമെന്ന് ക്രൌണ്‍ പറഞ്ഞു, ഇത് ഇയാള്‍ക്ക് പരോളിന് അംഗീകാരം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കും.

click me!