Ghislaine Maxwell : 'സ്കൂൾകുട്ടികളുടെ വേഷംധരിപ്പിച്ച് ശിശുപീഡകനുവേണ്ടി പെൺകുട്ടികളെ നല്‍കി' വെളിപ്പെടുത്തല്‍

By Web TeamFirst Published Dec 7, 2021, 10:43 AM IST
Highlights

മാക്‌സ്‌വെൽ പലപ്പോഴും സംഭാഷണം ലൈംഗിക വിഷയങ്ങളിലേക്ക് തിരിക്കുകയും ദിവസത്തിൽ മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ട ഒരു 'ആവശ്യമുള്ള' ഒരാളായി ജെഫ്രിയെ വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് സാക്ഷി പറഞ്ഞു. 

വ്യവസായിയായ ജെഫ്രി എപ്‌സ്റ്റൈൻ(Jeffrey Epstein) ഒരു ശിശുപീഡകൻ കൂടിയായിരുന്നു. നിരവധി പെൺകുട്ടികളെയും സ്ത്രീകളെയും അയാൾ ദുരുപയോ​ഗം ചെയ്‍തു. ഇപ്പോഴിതാ, അയാൾക്ക് വേണ്ടി 'സുന്ദരികളും, ചെറുപ്പക്കാരികളുമായ' പെൺകുട്ടികളെ കണ്ടെത്താൻ ഗിസ്ലെയ്ൻ മാക്സ്വെൽ(Ghislaine Maxwell) തന്നോട് ആവശ്യപ്പെട്ടതായി ഒരു ബ്രിട്ടീഷ് വനിത കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജെഫ്രിയുടെ കാമുകിയും കൂട്ടുകാരിയുമായിരുന്നു സോഷ്യലൈറ്റായ മാക്സ്വെൽ.

1994 -നും 2004 നും ഇടയിൽ എപ്‌സ്റ്റൈന് ദുരുപയോഗം ചെയ്യുന്നതിന് വേണ്ടി കൗമാരപ്രായക്കാരായ പെൺകുട്ടികളെ ഗ്രൂം ചെയ്‍തെടുക്കുകയായിരുന്നു 59 -കാരിയായ മിസ് മാക്‌സ്‌വെൽ എന്നായിരുന്നു ആരോപണം. മാക്സ്വെൽ പിന്നീട് എല്ലാ ആരോപണങ്ങളിലും കുറ്റസമ്മതം നടത്തി. 17 -ാം വയസ്സിൽ മാക്സ്വെല്‍ താനുമായി ചങ്ങാത്തം കൂടിയതും പലപ്പോഴും അതുവഴി എങ്ങനെയാണ് അവളെ ജെഫ്രിയിഷ്ടപ്പെടുന്ന ആ 'തമാശ' -കളിലേക്ക് നയിച്ചത് എന്നും സ്ത്രീ വിവരിച്ചു. വിചാരണ അവസാനിക്കുന്നതിന് മുമ്പ് രണ്ട് സ്ത്രീകൾ കൂടി സാക്ഷി വാദത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രഞ്ച് പൗരത്വമുള്ള മാക്‌സ്‌വെൽ കഴിഞ്ഞ വർഷം അറസ്റ്റിലായതു മുതൽ യുഎസ് ജയിലിൽ കഴിയുകയാണ്. കുറ്റം തെളിഞ്ഞാൽ 80 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. കഴിഞ്ഞ ആഴ്‌ച ഒരു സ്ത്രീ - തനിക്ക് 14 വയസ്സുള്ളപ്പോൾ എപ്‌സ്റ്റൈന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‍തതിനെ കുറിച്ച് വിവരിക്കുമ്പോൾ കരയുകയായിരുന്നു. മാക്സ്‌വെൽ ചിലപ്പോൾ ആ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയും അതൊന്നും വലിയ കാര്യമല്ല എന്ന പോലെ പ്രവര്‍ത്തിക്കുകയും ചെയ്‍തുവെന്നും അവള്‍ പറയുന്നു. 

തിങ്കളാഴ്ചത്തെ സാക്ഷ്യപത്രത്തിൽ, മറ്റൊരു സാക്ഷി, മാക്സ്വെൽ തന്റെ അതിഥി മുറിയിലെ കട്ടിലിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ വസ്ത്രം വെച്ചതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് പറഞ്ഞു: 'ഈ വസ്ത്രത്തിൽ ജെഫ്രിക്ക് നിങ്ങള്‍ ചായ എടുത്തുകൊടുക്കുന്നത് രസകരമായിരിക്കുമെന്ന് കരുതുന്നു എന്നാണ് അവൾ പറഞ്ഞത്.' തനിക്ക് ആ വസ്ത്രം ധരിക്കേണ്ടി വന്നുവെന്നും ജെഫ്രിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടി വന്നു എന്നും അവര്‍ പറയുന്നു. സ്കൂൾ യൂണിഫോം മുറിയിൽ വച്ചിട്ടുണ്ടായിരുന്നു. അത് ധരിച്ചുകൊണ്ട് അയാളുടെ അടുത്ത് ചെല്ലാനാണ് അവൾ ആവശ്യപ്പെട്ടത്. അവിടെവച്ച് അയാൾ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തുവെന്നും അവർ പറയുന്നു.

1994 -ൽ പാരീസിൽ വെച്ച് കൗമാരപ്രായത്തിലായിരിക്കുമ്പോഴാണ് മാക്‌സ്‌വെല്ലിനെ കണ്ടുമുട്ടിയതെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. ഇപ്പോൾ 44 വയസ്സുള്ള സ്ത്രീ, മാക്‌സ്‌വെല്ലിന്റെ ചാരുതയും പരിഷ്കാരിയായിക്കൊണ്ടുള്ള പെരുമാറ്റവുമെല്ലാം തന്നെ തൽക്ഷണം ആകർഷിച്ചതായി കോടതിയിൽ പറഞ്ഞു: 'അവൾ വളരെ ശ്രദ്ധേയയായിരുന്നു. ഞാൻ ആകാൻ ആഗ്രഹിക്കുന്ന എല്ലാം അവളിലുണ്ടായിരുന്നു എന്ന് തോന്നി' എന്നാണ് അവര്‍ പറഞ്ഞത്.

ലണ്ടനിലെ വീട്ടിൽ ചായകുടിക്കുമ്പോഴാണ്, തന്‍റെ കാമുകന്‍ ഒരു 'മനുഷ്യസ്നേഹി'യാണ് എന്നും യുവാക്കളെ സഹായിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് എന്നും മാക്‌സ്‌വെൽ അവരോട് പറയുന്നത്. ആ സമയത്ത് അവർ ഒരു സംഗീത ജീവിതം ആരംഭിക്കുകയായിരുന്നു, അതുകൊണ്ട് തന്നെ അങ്ങനെ ഒരു പുതിയ സുഹൃത്തിനെ കിട്ടിയതിൽ തനിക്ക് ആവേശമുണ്ടായിപ്പോയി എന്നും അവര്‍ പറഞ്ഞു.

മാക്സ്വെല്‍ അവളുടെ കൈകള്‍ വളരെ കരുത്തുള്ളതാണ് എന്നും അവളൊരു നല്ല പെണ്‍കുട്ടിയാണ് എന്നും അവള്‍ക്ക് 'ഫണ്‍' -ന് താല്‍പര്യമുണ്ടോ എന്നും അന്വേഷിച്ചു. മാക്‌സ്‌വെൽ പലപ്പോഴും സംഭാഷണം ലൈംഗിക വിഷയങ്ങളിലേക്ക് തിരിക്കുകയും ദിവസത്തിൽ മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ട ഒരു 'ആവശ്യമുള്ള' ഒരാളായി ജെഫ്രിയെ വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് സാക്ഷി പറഞ്ഞു. 

ജെഫ്രിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്ന ആരെയെങ്കിലും അറിയാമോ എന്ന് മാക്സ്വെല്‍ ഒരിക്കൽ ചോദിച്ചതായി അവർ കൂട്ടിച്ചേർത്തു. 'നിന്നെപ്പോലെ ക്യൂട്ടായ, ചെറുപ്പക്കാരികളായ സുന്ദരികളെയാണ് ജെഫ്രിക്ക് ഇഷ്ടം' എന്ന് തന്നോട് മാക്സ്വെല്‍ പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി. മറ്റ് സ്ത്രീകളെ കണ്ടെത്താൻ താൻ ഒരിക്കലും സഹായിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. എന്നാൽ എപ്‌സ്റ്റൈനുമായി തന്റെ 30 -കളിൽ ആശയവിനിമയം നടത്തിയിരുന്നു, അങ്ങനെ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടാണത് എന്നും അവര്‍ പറഞ്ഞു. ജെഫ്രിയും മാക്സ്വെലും എത്രമാത്രം അടുത്തിരിക്കുന്നുവെന്ന് താന്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. 

കസ്റ്റഡിയിൽ അവളോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട് തിങ്കളാഴ്ച മാക്‌സ്‌വെല്ലിന്റെ കുടുംബാംഗങ്ങൾ അറ്റോർണി ജനറൽ മെറിക്ക് ഗാർലന്റിന് കത്തയച്ചിരിക്കുകയാണ്. എപ്‌സ്റ്റൈന്റെ കുറ്റകൃത്യങ്ങൾക്ക് അവളെ ബലിയാടായി ഉപയോഗിക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകർ അവകാശപ്പെട്ടു. എട്ട് ലൈംഗികാതിക്രമങ്ങളിലും മറ്റ് ആരോപണങ്ങളിലും മാക്സ്വെൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

ലൈംഗിക കടത്ത് ആരോപണത്തിൽ വിചാരണ കാത്ത് കഴിയവെ 2019 ഓഗസ്റ്റ് 10 -ന് ന്യൂയോർക്ക് ജയിൽ സെല്ലിൽ വച്ച് ജെഫ്രി എപ്‌സ്റ്റൈൻ മരിച്ചു. മരണം ആത്മഹത്യയാണെന്ന് പിന്നീട് വിധിച്ചു. 

click me!