വെട്ടുകിളികൾക്കു ശേഷം നാശം വിതയ്ക്കാൻ 'കൊലയാളി കടന്നലുകൾ', കൊറോണകെടുതിക്കിടെ അമേരിക്കയ്ക്ക് അടുത്ത പ്രഹരം

By Web TeamFirst Published May 7, 2020, 2:55 PM IST
Highlights

 സാധാരണ കടന്നലുകളുടെ ഇരട്ടി വലിപ്പമുള്ള ഈ ഭീമൻ കടന്നലുകളുടെ പ്രധാന പണി തേനീച്ചകളുടെ കോളനികൾ ആക്രമിച്ച് അവിടെക്കാണുന്ന സകല തേനീച്ചകളുടെയും തലകൾ കൊയ്തെടുക്കുക എന്നതാണ്. 

കൊറോണ സംഹാര താണ്ഡവമാടുന്ന അമേരിക്കൻ മണ്ണിലേക്ക് അടുത്ത 'കൊലയാളി' വന്നെത്തിയിരിക്കയാണ്. ഏഷ്യയിലേക്ക് വരാനിരിക്കുന്നത് വെട്ടുകിളികൾ ആണെങ്കിൽ, അമേരിക്കയിൽ വ്യാപകമായ നാശം വിതച്ചുകൊണ്ടിരിക്കുന്നത് 'കൊലയാളി'കളെന്നു കുപ്രിസിദ്ധിയാർജ്ജിച്ച ഒരിനം കടന്നലുകളാണ്. കാനഡയുമായി അതിർത്തി പങ്കിടുന്ന വാഷിങ്ടൺ സ്റ്റേറ്റിലാണ് ഈ പുതിയ കൊലയാളി കടന്നലുകളുടെ ആക്രമണം ശക്തമായിരിക്കുന്നത്. 

രണ്ടിഞ്ചോളം നീളം, ഓറഞ്ചുകലർന്ന മഞ്ഞ മുഖം, കറുത്തുരുണ്ട കണ്ണുകൾ - ഒന്ന് ക്ളോസപ്പിൽ പിടിച്ചാൽ ഏതെങ്കിലും കാർട്ടൂണിലെ മോൺസ്റ്റർ കഥാപാത്രങ്ങളുട ഛായയുണ്ട് ഈ കടന്നലുകൾക്ക്. സാധാരണ കടന്നലുകളുടെ ഇരട്ടി വലിപ്പമുള്ള ഈ ഭീമൻ കടന്നലുകളുടെ പ്രധാന പണി തേനീച്ചകളുടെ കോളനികൾ ആക്രമിച്ച് അവിടെക്കാണുന്ന സകല തേനീച്ചകളുടെയും തലകൾ കൊയ്തെടുക്കുക എന്നതാണ്. വളരെ മാരകമായ വിഷം കൊമ്പിലേന്തി വരുന്ന ഈ കടന്നലുകളുടെ പ്രഭവ കേന്ദ്രം കൊറോണയെപ്പോലെ ഏഷ്യ തന്നെയാണ്. ജപ്പാൻ ആണ് വെസ്പ മാൻഡാരിന ജാപ്പണിക്ക എന്നറിയപ്പെടുന്ന ‌ ഈ കടന്നലുകളുടെ പ്രജനന കേന്ദ്രമെന്ന് വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രം പറയുന്നു. ഒരൊറ്റ ജാപ്പനീസ് കൊലയാളി കടന്നലിന് 40 തേനീച്ചകളുടെ തലയെടുക്കാനാകും. 

 

 

തേനീച്ചകളെയാണ് ഇവ ആക്രമിക്കുക. എന്നുകരുതി തേൻകുടി മാത്രമല്ല ഇവ മുട്ടിക്കാൻ പോകുന്നത്. അമേരിക്കയിലെ വിളകളായ ബെറി, ബ്ലൂബെറി, ആപ്പിൾ തുടങ്ങിയ പലതിന്റെയും പരാഗണത്തിന് കർഷകർ ആശ്രയിക്കുന്നത് അതിനായിത്തന്നെ പ്രദേശത്തെ കർഷകർ വളർത്തിക്കൊണ്ടുവരുന്ന തേനീച്ചകളെയാണ്. അമേരിക്കൻ മണ്ണിൽ വർഷാവർഷം തേനീച്ചകളെ ആശ്രയിച്ച് നടത്തപ്പെടുന്നത് 20 മില്യൺ ഡോളറിന്റെ കൃഷിയാണ്. ഈ കൃഷികളുടെ വളരെ നിർണായകമായ ഒരു ഘട്ടം വിളകളിൽ നടക്കുന്ന പരാഗണം എന്ന പ്രക്രിയയാണ്. തേനീച്ചകൾ വഴി പ്രകൃത്യാ നടക്കുന്ന പരാഗണമാണ് ഏറ്റവും ഫലസിദ്ധിയുള്ളത് എന്നതിനാലാണ് കർഷകർ അവയെത്തന്നെ ആശ്രയിക്കുന്നത്. 

സാധാരണഗതിക്ക് മണ്ണിനടിയിലുള്ള കൂടുകളിൽ ശാന്തരായി കഴിഞ്ഞുകൂടുന്ന ഈ ഭീമൻ കടന്നലുകൾ പുറത്തിറങ്ങുന്നത് അവയുടെ കൂടുകൾ ആരെങ്കിലും തകർത്താലോ ഭക്ഷണത്തിനു മുട്ടുണ്ടായാലോ ഒക്കെയാണ്. തേനീച്ചക്കുത്തിന്റെ ഏഴിരട്ടി വിഷമുണ്ട് ഈ കടന്നലുകളുടെ കുത്തിന്. കുത്തും മുമ്പ് ഒരു മൂളക്കം വഴി മുന്നറിയിപ്പ് നൽകും ഈ അക്രമികൾ. കുത്തുകിട്ടിയപാടെ ശരീരം ഒരു അനാഫിലിറ്റിക്കൽ ഷോക്കിലേക്ക് പോകും. ഒന്നിലധികം കുത്തുകിട്ടിയാൽ മരിച്ചുപോകാൻ വരെ സാധ്യതയുണ്ട് മനുഷ്യർ പോലും. കൊല്ലത്തിൽ 50 പേരെങ്കിലും ഇവയുടെ കുത്തുകൊണ്ട് ചാവാറുണ്ട്‌. 

 


 
എല്ലാവർഷവും ഏപ്രിൽ മാസം ഭക്ഷണം തേടി കടന്നൽ റാണി അതിന്റെ സുദീർഘ നിദ്രവെടിഞ്ഞ് പുറത്തിറങ്ങും. ചെടികളുടെ തണ്ടുകളിലെ നീരും, പഴങ്ങളുമൊക്കെയാണ് റാണിയുടെ ഇഷ്ടഭോജനം. അതിനുശേഷം ഇണചേർന്ന് മണ്ണിനടിയിൽ കൂട്ടിനുള്ളിൽ തന്റെ കുഞ്ഞുങ്ങളുടെ കോളനിയുമായി കുറച്ചുകാലം അടങ്ങിയിരിക്കും. വേനൽക്കാലത്തിന്റെ അവസാനത്തോടെ അവയ്ക്ക് കടുത്ത പ്രോട്ടീൻ ഡിമാൻഡ് ഉണ്ടാകും. അപ്പോഴാണ് അവ കൂട്ടത്തോടെ പുറത്തിറങ്ങി തേനീച്ചകളുടെ കോളനി ആക്രമിച്ച് തല കുത്തിയെടുത്ത് ആഹരിക്കുന്നത്. 

 


 
സ്വാഭാവികമായി പസിഫിക് തീരാത്ത കാണപ്പെടാത്ത ഈ ഭീകരകടന്നലുകൾ ഇത്തവണ വന്നെത്തിയത് ഒരു കണ്ടെയ്‌നർ ഷിപ്പിലേറിയാണ് എന്ന് സംശയിക്കുന്നു. ഈ കടന്നലുകളുടെ വിഷം പലരും വീര്യത്തിനായി മദ്യത്തിലും മറ്റും കലർത്താറുള്ളതുകൊണ്ട് മനഃപൂർവ്വമായി കള്ളക്കടത്തിലൂടെ അമേരിക്കൻ മണ്ണിലേക്ക് എത്തിയതാകാനും സാധ്യത നിലനിൽക്കുന്നുണ്ട്. 

തേനീച്ചകൾക്ക് ഈ കൊലയാളി കടന്നലുകളെ, ഒന്നൊന്നായി വട്ടത്തിൽ വളഞ്ഞുപിടിച്ച് നിന്ന് ചിറകടിച്ച് ഉള്ളിലെ പ്രാണവായു കളഞ്ഞ് ശ്വാസം മുട്ടിച്ച് കൊള്ളുന്ന ഒരു സവിശേഷ യുദ്ധതന്ത്രം ഉള്ളതാണ്. അമേരിക്കൻ മണ്ണിലെ ഭീഷണി കടുത്തതോടെ എന്തുകൊണ്ടാണ് അവിടത്തെ തേനീച്ചയ്ക്ക് ഈ ടെക്നിക് പ്രയോഗിച്ച് കൊലയാളി കടന്നലിനെ പ്രതിരോധിക്കാനാകാത്തത് എന്നതു സംബന്ധിച്ച പഠനവും നടക്കുന്നുണ്ട്. ചൈനയിൽ നാട്ടുകാർ ഈ കടന്നലുകളെ ചാക്കിട്ടുപിടിച്ചും, തീയിട്ടും, പുകച്ചും, വിഷം കൊടുത്തും ഒക്കെ കൊല്ലാൻ ശ്രമിക്കാറുണ്ട്. ഒട്ടിപ്പിടിക്കുന്ന ജെല്ലി തേച്ച ഒരു തോക്കും ചില രാജ്യങ്ങളിൽ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഇങ്ങനെ ഭീഷണി നിലനിൽക്കുന്ന സാഹചര്യമുള്ളതിനാൽ ഹീറ്റ് മാപ്പിംഗ് പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കടന്നൽക്കൂട്ടത്തിലെ റാണിമാരെ ഒറ്റപ്പെടുത്തി പിടികൂടാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. 
 

click me!