
പ്രായം വെറും നമ്പറല്ലേ... പറയാനൊക്കെ കൊള്ളാം, പക്ഷെ ശരിക്കും അതങ്ങനെയാണോ... ആണെന്ന് തെളിയിക്കുകയാണ് ഈ അറുപതുകാരന്‍. ബിസിനസ്സില്‍ നിന്നൊക്കെ വിരമിച്ച അമര്‍ജീത്ത് സിങ്ങ് ചെയ്തിരിക്കുന്ന കാര്യം അദ്ദേഹത്തിന്‍റെ പകുതി പ്രായമുള്ളവര്‍ക്ക് പോലും ഒരു സ്വപ്നമായിരിക്കും.. റോഡ് മാര്‍ഗം 33,000 കിലോമീറ്റര്‍, ദില്ലിയില്‍ നിന്നും ലണ്ടനിലേക്ക് യാത്ര പോയ ആളാണ് അമര്‍ജീത് സിങ്ങ്. 150 ദിവസത്തിനുള്ളില്‍ 33 രാജ്യങ്ങളിലൂടെയാണ് അമര്‍ജീത്ത് കടന്നുപോയത്.
2018 ജൂലൈ ഏഴിന് തന്‍റെ 2013 മോഡല്‍ ഓള്‍ഡ് ടൊയോട്ട ഫോര്‍ച്ച്യൂണര്‍ എസ് യു വിയിലാണ് സിങ്ങ് യാത്ര തിരിച്ചത്. 2018 ഡിസംബര്‍ 16 -ന് അദ്ദേഹം ലണ്ടനിലെത്തി.
കഥകള്‍ കേട്ടപ്പോള്‍ എനിക്കും ഈ ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍ ആഗ്രഹം തോന്നി
''ഞാന്‍ തുടങ്ങിയത് ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കാണ്. പിന്നാലെ, ചൈന, കിർഗ്ഗിസ്ഥാൻ, ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, പോളണ്ട്, ലിക്റ്റൻസ്റ്റൈൻ, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലാത്വിയ, സ്വീഡന്‍, നോര്‍വേ, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഹംഗറി, സ്ലോവേനിയ, സ്ലോവാക്കിയ, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, ലക്സംബര്‍ഗ്, മൊണാക്കോ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, ഡെന്മാര്‍ക്ക്, ലണ്ടന്‍...'' തന്‍റെ സഞ്ചാരപഥങ്ങളെ കുറിച്ച് അമര്‍ജീത് തന്നെ പറയുന്നു.
കുടുംബ ബിസിനസ്സില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പാണ് അമര്‍ജീത് വിരമിച്ചത്. 40 വര്‍ഷമായുള്ള സ്വപ്നമായിരുന്നു അമര്‍ജീത്തിന് ഈ യാത്ര. ''1979 -ലാണ് ഒരു ജര്‍മ്മന്‍ ദമ്പതിയെ കണ്ടത്. അവര്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചവരായിരുന്നു. എനിക്കന്ന് 20 വയസ്സ് മാത്രമായിരുന്നു പ്രായം. അവരുടെ യാത്രയെ കുറിച്ചുള്ള കഥകള്‍ കേട്ടപ്പോള്‍ എനിക്കും ഈ ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍ ആഗ്രഹം തോന്നി. ഞാനും സുഹൃത്തുക്കളും ബൈക്കില്‍ ജര്‍മ്മനിയിലേക്ക് ഒരു യാത്ര പോകണം എന്നാണ് കരുതിയിരുന്നത്. അച്ഛനോട് ഞാനീ ആഗ്രഹം പറഞ്ഞപ്പോള്‍ അത് സമ്മതിച്ചില്ല. പക്ഷെ, ആഗ്രഹം എന്നെ വിട്ടുപോയില്ല. കുടുംബ ബിസിനസ്സ് മകനെ ഏല്‍പ്പിച്ചയുടനെ ഞാന്‍ ചിന്തിച്ചത് ഈ യാത്രയെ കുറിച്ചാണ്. ഇപ്പോഴെന്ത് കൊണ്ട് ആയിക്കൂടാ എന്ന് തോന്നി..'' -അമര്‍ജീത് പറയുന്നു.
മൂന്ന് മാസത്തോളം പെര്‍മിഷനും വിസക്കും മറ്റും വേണ്ടി നടന്നു. പിന്നീട്, വീട്ടില്‍ അവതരിപ്പിച്ചു. വീട്ടിലെ ഓരോരുത്തരും അദ്ദേഹത്തെ പിന്തുണച്ചു. ലണ്ടനിലേക്ക് റോഡ് മാര്‍ഗ്ഗമാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഭാര്യക്ക് സന്തോഷമായി. നാല്‍പത് വര്‍ഷങ്ങളായുള്ള നിങ്ങളുടെ ആഗ്രഹമല്ലേ എന്ന് ചോദിച്ചു. മകന്‍ പറഞ്ഞത്, അച്ഛന്‍ ഒന്നിനെ കുറിച്ചും ആലോചിക്കണ്ട. സ്വന്തം സ്വപ്നം നടത്തണം എന്നാണ്.
ഈ യാത്രയിലെ ഏറ്റവും പ്രത്യേകതയുള്ള കാര്യം ഇതായിരുന്നു, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അമര്‍ജീത് ആ ജര്‍മ്മന്‍ ദമ്പതികളെ അവരുടെ വീട്ടില്‍ ചെന്ന് കണ്ടു. 1979 -ലാണ് അമര്‍ജീത് അവരെ കാണുന്നത്. വിലാസമൊന്നും അറിയില്ലായിരുന്നു. അതിനുശേഷം യാതൊരു ബന്ധവുമില്ലായിരുന്നു. പക്ഷെ, അവരുടെ പേരും അവര്‍ ഏത് നഗരത്തിലാണ് ജീവിക്കുന്നത് എന്നതും അമര്‍ജീത്തിന് ഓര്‍മ്മയുണ്ടായിരുന്നു. അമര്‍ജീത് അവര്‍ക്ക് വേണ്ടി അവിടെ തിരഞ്ഞു. ഒടുക്കം അവരെ കണ്ടെത്തി. അവരെ സംബന്ധിച്ചാകട്ടെ അങ്ങേയറ്റം സര്‍പ്രൈസായിരുന്നു അമര്‍ജീത്തിന്‍റെ സന്ദര്‍ശനം.
പലരും വീട്ടിലേക്ക് ക്ഷണിച്ചു. പലയിടത്തും അതിഥിയായി..
യാത്രയില്‍ നേരിട്ട പ്രധാന പ്രശ്നം പ്രായത്തിന്‍റേതായ അസ്വസ്ഥതകളായിരുന്നു. പിന്നെ, അദ്ദേഹം ഒരു വെജിറ്റേറിയനായിരുന്നു. ഭക്ഷണത്തിനും ബുദ്ധിമുട്ടുകളുണ്ടായി. പക്ഷെ, ഓരോ മനുഷ്യരെയും, അവരുടെ ജീവിതത്തേയും അറിയുക എന്നത് എത്ര മനോഹരമായ കാര്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. പലരും വീട്ടിലേക്ക് ക്ഷണിച്ചു. പലയിടത്തും അതിഥിയായി. പലതവണ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ലണ്ടനില്‍ പോയിട്ടുണ്ടെങഅകിലും ഇതൊരു സ്പെഷ്യല്‍ ട്രിപ്പായിരുന്നുവെന്ന് അമര്‍ജീത് പറയുന്നു.