അന്ന് ഒരു തത്ത കാരണം മുടങ്ങി, 40 വർഷത്തിന് ശേഷം മകനൊപ്പം ബിരുദം നേടി 62 -കാരൻ

Published : Jul 30, 2024, 05:43 PM IST
അന്ന് ഒരു തത്ത കാരണം മുടങ്ങി, 40 വർഷത്തിന് ശേഷം മകനൊപ്പം ബിരുദം നേടി 62 -കാരൻ

Synopsis

ഇപ്പോൾ, ജോണിക്ക് 62 വയസ്സായി. ബിരുദം കിട്ടിയില്ലെങ്കിലും ജോണി തന്റെ ജീവിതം നല്ല നിലയിലാണ് കൊണ്ടുപോകുന്നത്. യൂണിവേഴ്സിറ്റിയിൽ വച്ച് പരിചയപ്പെട്ട ഹെലൻ ഹില്ലിനെ അദ്ദേഹം വിവാഹം കഴിച്ചു. ക്വിറ്റോ, ടൈഗർ, കാർട്ടർ എന്നിങ്ങനെ മൂന്ന് മക്കളും ജനിച്ചു. ഇപ്പോൾ, 40 വർഷങ്ങൾക്ക് ശേഷം അന്ന് തത്ത അലങ്കോലമാക്കിക്കളഞ്ഞ തന്റെ ബിരുദം ജോണി നേടിയിരിക്കുകയാണ്. അതും മകന്റെ കൂടെ. 

ഒരു തത്ത കാരണം 40 വർഷത്തിന് ശേഷം മാത്രം തന്റെ ബിരുദം പൂർത്തിയാക്കാൻ സാധിച്ച ഒരാളെ കുറിച്ചാണ് ഇത്. പേര് ജോണി ക്ലോത്തിയർ. 1980 -കളിൽ ബ്രിസ്റ്റോൾ സർവകലാശാലയിൽ പഠിക്കുകയായിരുന്നു ജോണി. തന്റെ കൂടെ താമസിക്കുന്ന ഒരാളുടെ തത്ത കാരണമാണ് 40 വർഷം ജോണി ബിരുദം നേടുന്നതിൽ വൈകിയത്. 

1983 -ൽ, തൻ്റെ ബിരുദദാനത്തിന് തൊട്ടുമുമ്പ് തന്റെ സർവകലാശാലയിലെ താമസസ്ഥലത്തേക്ക് മ‌ടങ്ങിയെത്തിയതായിരുന്നു ജോണി ക്ലോത്തിയർ. എന്നാൽ, കൂടെ താമസിക്കുന്ന സുഹൃത്ത് അവിടെയില്ലായിരുന്നു. അയാളുടെ തത്തയാകട്ടെ ആ സ്ഥലം മുഴുവനും ആകെ അലങ്കോലമാക്കിയിട്ടിയിരുന്നു. വെറുതെ അലങ്കോലമാക്കുകയല്ല. താമസിക്കാൻ പോലും സാധ്യമല്ലാത്ത തരത്തിലുള്ളതാക്കിയിരുന്നു എന്ന് പറയുന്നതാണ് സത്യം.  

അതോടെ ജോണിക്കും സുഹൃത്തിനും താമസിക്കാൻ ഒരു പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. എന്നാൽ പിന്നീടാണ് ആകെ പ്രശ്നമായത്. ബിരുദം നേടുന്നതിന് മുമ്പ് ജോണിയോട് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി £ 64.80 (ഇന്ന് ഏകദേശം 6,979 രൂപ) വാടകയായി ആവശ്യപ്പെട്ടു. അത് നൽകാൻ ജോണിയുടെ കയ്യിൽ ഇല്ലായിരുന്നു. അങ്ങനെ, ദേഷ്യം വന്ന ജോണി ആ തുക നൽകാൻ തയ്യാറല്ല എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ബിരുദം വെള്ളത്തിലായി. 

ഇപ്പോൾ, ജോണിക്ക് 62 വയസ്സായി. ബിരുദം കിട്ടിയില്ലെങ്കിലും ജോണി തന്റെ ജീവിതം നല്ല നിലയിലാണ് കൊണ്ടുപോകുന്നത്. യൂണിവേഴ്സിറ്റിയിൽ വച്ച് പരിചയപ്പെട്ട ഹെലൻ ഹില്ലിനെ അദ്ദേഹം വിവാഹം കഴിച്ചു. ക്വിറ്റോ, ടൈഗർ, കാർട്ടർ എന്നിങ്ങനെ മൂന്ന് മക്കളും ജനിച്ചു. ഇപ്പോൾ, 40 വർഷങ്ങൾക്ക് ശേഷം അന്ന് തത്ത അലങ്കോലമാക്കിക്കളഞ്ഞ തന്റെ ബിരുദം ജോണി നേടിയിരിക്കുകയാണ്. അതും മകന്റെ കൂടെ. 

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മകൻ കാർട്ടർ ബിരുദം നേടാനിരിക്കെ, ജോണിക്ക് അപ്രതീക്ഷിതമായി ഒരു ഓഫർ ലഭിച്ചത്. നാല് പതിറ്റാണ്ടിലേറെയായ അദ്ദേഹത്തിൻ്റെ ആ പഴയ ബിൽ അസാധുവാക്കാൻ സർവകലാശാല തീരുമാനിച്ചു. അങ്ങനെ, മകനൊപ്പം ജോണിയും ബിരുദം നേടിയപ്പോൾ വീട്ടുകാർക്ക് അത് ഇരട്ടി സന്തോഷമായി മാറുകയായിരുന്നു. 

ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ എവ്‌ലിൻ വെൽച്ച് പറഞ്ഞത്, "41 വർഷത്തിന് ശേഷം, ഒടുവിൽ ആ ബിൽ ഒഴിവാക്കാനുള്ള സമയമായി എന്ന് ഞങ്ങൾക്ക് തോന്നി. ജോണി ഔദ്യോഗികമായി ബിരുദം നേടിയത് കാണാൻ കഴിഞ്ഞത് വളരെ സന്തോഷകരമാണ്" എന്നാണ്.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ