വധുവിന്റെ അച്ഛൻ ബൈക്കും സ്വർണച്ചെയിനും വാങ്ങി നൽകിയില്ല, വിവാഹവേദിയില്‍ പൊരിഞ്ഞ തല്ല്

By Web TeamFirst Published Mar 20, 2024, 2:29 PM IST
Highlights

വരന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്ക് കഴിയില്ലന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെ വിവാഹവേദി സംഘർഷഭൂമിയായി മാറുകയായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കവും വരൻ വധുവിന്റെ അച്ഛനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമായാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ഒരുമിച്ച് മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനുള്ള അവസരം കൂടിയാണിത്. എന്നാൽ, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീധനം പോലുള്ള കാരണങ്ങളാൽ ചിലർക്ക് ഈ ദിവസം ഒരു പേടിസ്വപ്നമായി മാറുന്നു. അടുത്തിടെ ന‌ടന്ന, ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, മധ്യപ്രദേശിലെ ഒരു വരൻ, വധുവിൻ്റെ പിതാവ് താൻ‍ ആവശ്യപ്പെട്ട ബൈക്കും സ്വർണചെയിനും വാങ്ങി നൽകാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി.

റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 4 -നായിരുന്നു വിവാഹം. അന്നേദിവസം വിവാഹ ചടങ്ങുകൾക്കായി വധുവിന്റെയും വരന്റെയും വീട്ടുകാർ നിശ്ചയിച്ച സമയത്തു തന്നെ മണ്ഡപത്തിൽ എത്തി. എന്നാൽ, വധൂവരന്മാരുടെ മാല കൈമാറ്റത്തിന് തൊട്ടുമുൻപായി സ്ത്രീധനമായി ആവശ്യപ്പെട്ട ബൈക്കും സ്വർണമാലയും നൽകണമെന്ന് വരൻ നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ, വധുവിന്റെ വീട്ടുകാർ അത് രണ്ടും കരുതിയിരുന്നില്ല. ഇതോടെ രോഷാകുലനായ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.

വരന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്ക് കഴിയില്ലന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെ വിവാഹവേദി സംഘർഷഭൂമിയായി മാറുകയായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കവും വരൻ വധുവിന്റെ അച്ഛനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വരനും സംഘവും വിവാഹം വേണ്ടന്ന് വെച്ച് വിവാഹവേദി വിട്ടു. ഇനി സ്ത്രീധന തുക നൽകാൻ കഴിഞ്ഞാലും ഇത്തരത്തിലൊരാളെ വിവാഹം കഴിക്കില്ലന്ന് വധുവും നിലപാട് സ്വീകരിച്ചു.

സ്ത്രീധനത്തിൻ്റെ പേരിൽ വിവാഹം അവസാന നിമിഷം മുടങ്ങുന്നത് ഇതാദ്യമല്ല. അടുത്തിടെ വധു പണം ആവശ്യപ്പെട്ടതിനാൽ ഒരു വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട വാർത്ത ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. വിപരീത സ്ത്രീധനം എന്ന ആചാരപ്രകാരം വധുവിൻ്റെ കുടുംബത്തിന് വരൻ 2 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, നൽകിയ പണത്തിൽ വധു പൂർണ തൃപ്തയായില്ല, ഒടുവിൽ തനിക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്ന് വധു പൊലീസിനെ അറിയിച്ചതോടെ ഇരുകൂട്ടരും വിവാഹം വേണ്ടന്നു വെയ്ക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!