Latest Videos

'തൊട്ടാല്‍ പൊള്ളും'; ബ്രിട്ടനില്‍ ശവസംസ്കാര ചെലവ് കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published May 4, 2024, 2:47 PM IST
Highlights

ശവസംസ്കാര ചടങ്ങുകളെ സംബന്ധിച്ച് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇപ്പോഴത്തേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കുടിയേറ്റം ശക്തമായതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വീടിനും സ്ഥലത്തിനും പൊന്നുവിലയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒപ്പം താമസിക്കാന്‍ വാടകവീട് പോലും കിട്ടാനില്ലെന്നുള്ള പരാതികളും. എന്നാല്‍ ബ്രിട്ടനില്‍ നിന്ന് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതാണ്. ശവസംസ്കാര ചടങ്ങുകള്‍ക്കുള്ള ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും മുകളിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാന്തര ചടങ്ങുകൾ നടത്താൻ ആളുകൾക്ക് കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.  2021 മുതൽ യുകെയിൽ ശവസംസ്കാര ചടങ്ങുകളുടെ മൊത്തം ചെലവ് 3.8 ശതമാനം വർധിച്ച് 9,200 പൗണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ഏകദേശം 9.6 ലക്ഷം രൂപ. 2023 -ൽ മൊത്തത്തിലുള്ള ചെലവ് വീണ്ടും  9,658 പൗണ്ടായി വർദ്ധിച്ചെന്ന് സൺലൈഫിന്‍റെ റിപ്പോർട്ടുകൾ പറയുന്നു. അതായത് ഏകദേശം ഒരു മരണാനന്തര ചടങ്ങ് നടത്താന്‍ 10 ലക്ഷം രൂപ ആകുമെന്ന്. ശവസംസ്കാര ചടങ്ങുകളെ സംബന്ധിച്ച് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇപ്പോൾ ബ്രിട്ടനിൽ ജീവിക്കാൻ മാത്രമല്ല മരിക്കാനും ലക്ഷങ്ങൾ വേണ്ട അവസ്ഥയാണെന്ന് ചിലര്‍ ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ശവസംസ്കാര ചടങ്ങുകൾ പെട്ടന്ന് നടത്താൻ സാധിക്കാത്തവർക്ക് മൃതദേഹങ്ങൾ കുറച്ചു ദിവസത്തേക്ക് ആശുപത്രിയിൽ സൂക്ഷിക്കാം. എന്നാൽ, അത് ഗ്രാന്‍റുകളിൽ കർശന നിയന്ത്രണങ്ങളോടെ വെറും 21 ദിവസത്തേക്ക് മാത്രമാണ്. കൂടാതെ ശവസംസ്കാര ചെലവിന്‍റെ പകുതി തുക മുൻകൂറായി മൃതദേഹം സൂക്ഷിക്കുന്നവർക്ക് നൽകുകയും വേണം. അത് തന്നെ ഏകദേശം 4 ലക്ഷം രൂപയാകും. 

ശവസംസ്കാര ചടങ്ങുകൾക്കായി സർക്കാർ ആനുകൂല്യങ്ങളും പെൻഷനേഴ് ഡിപ്പാർട്ട്മെന്‍റിന്‍റെ ആനുകൂല്യങ്ങളും രാജ്യത്ത് നൽകുന്നുണ്ടെങ്കിലും ഇത് എല്ലാവർക്കും ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഈ ആനൂകൂല്യം ലഭിക്കണമെങ്കിൽ മൂന്ന് മുതൽ ആറ് മാസം വരെ കാലതാമസവുമുണ്ടാകും. എതായാലും മൃതദേഹ സംസ്കരണ ചെലവിലുണ്ടായ വർദ്ധനവ് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

click me!