യുവതി പൊതിരെ തല്ലിയ ടാക്സി ഡ്രൈവറെ ഓർമ്മയില്ലേ? രാഷ്ട്രീയത്തിൽ പ്രവേശിച്ച് സാദത്ത് അലി

By Web TeamFirst Published Nov 26, 2021, 11:57 AM IST
Highlights

അലിയുടെ അഭിപ്രായത്തിൽ, നിരവധി കേസുകളിൽ പുരുഷന്മാർക്ക് അർഹിക്കുന്ന നീതി ലഭിച്ചിട്ടില്ല. തന്റെ അനുഭവമെടുത്താൽ, തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല എന്നദ്ദേഹം പറയുന്നു. തനിക്ക് നീതി ലഭിക്കാനും മറ്റുള്ളവരെ സഹായിക്കാനുമാണ് താൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഗസ്റ്റിൽ ലഖ്നോ നഗരത്തിലെ തിരക്കേറിയ തെരുവിൽ വെച്ച് ഒരു സ്ത്രീ ഒരു ടാക്‌സി ഡ്രൈവറെ(Cab Driver) പൊതിരെ തല്ലുന്നതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ(social media) വൈറലായിരുന്നു. അതിലെ ഡ്രൈവറെ ഓർക്കുന്നുണ്ടോ? സാദത്ത് അലി(Saadat Ali) എന്നാണ് അദ്ദേഹത്തിന്റെ പേര്. യുവതി ടാക്‌സിയുടെ മിറർ തകർക്കുകയും, സാദത്തിന്റെ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. അതോടെ വണ്ടിയിൽ നിന്ന് വെളിയിൽ ഇറങ്ങിയ അദ്ദേഹത്തെ ജനം നോക്കിനിൽക്കെ യുവതി പൊതിരെ തല്ലുകയായിരുന്നു.  

കാബ് ഡ്രൈവറെ പരസ്യമായി മർദ്ദിക്കുകയും അപമാനിക്കുകയും ഫോൺ തകർക്കുകയും ചെയ്ത സംഭവത്തിൽ പലരും യുവതിക്കെതിരെ രംഗത്ത് വന്നിരുന്നു. #ArrestLucknowGirl എന്ന ഹാഷ്ടാഗും സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷം താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതായി സാദത്ത് അലി പറയുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.  

അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയപ്രവേശനത്തിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. പുരുഷന്മാർക്ക് വേണ്ടി ശബ്ദം ഉയർത്താനാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് സ്ത്രീകളാൽ പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാർക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, രാജ്യത്തുടനീളമുള്ള ക്യാബ് ഡ്രൈവർമാർക്കൊപ്പം താനുണ്ടാകുമെന്നും അലി പറഞ്ഞു. തനിക്ക് സംഭവിച്ചത് ഒരിക്കലും മറക്കാനാകില്ലെന്നും പാർട്ടിയിൽ ചേർന്നതിന് ശേഷം സാദത്ത് അലി പറഞ്ഞു.  

യുപി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവപാൽ സിംഗ് യാദവ് രൂപീകരിച്ച പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയിലാണ് സാദത്ത് ചേരുന്നത്. അലിയുടെ അഭിപ്രായത്തിൽ, നിരവധി കേസുകളിൽ പുരുഷന്മാർക്ക് അർഹിക്കുന്ന നീതി ലഭിച്ചിട്ടില്ല. തന്റെ അനുഭവമെടുത്താൽ, തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല എന്നദ്ദേഹം പറയുന്നു. തനിക്ക് നീതി ലഭിക്കാനും മറ്റുള്ളവരെ സഹായിക്കാനുമാണ് താൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ പോലെ ദുരനുഭവങ്ങളിലൂടെ കടന്ന് പോകുന്ന മറ്റ് പുരുഷന്മാർക്ക് വേണ്ടി താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  
 

pic.twitter.com/1ISeSUGEpc

— Saadatali.official (@Saadatalioffic1)
click me!