ഉയിഗുർ മുസ്ലിങ്ങളുടെ ഖബറുകൾ തോണ്ടി തലയോട്ടികൾ പുറത്തിട്ട് ചൈന, പരക്കെ പ്രതിഷേധം

By Web TeamFirst Published Oct 10, 2019, 2:53 PM IST
Highlights

ആ ഖബറിടങ്ങൾ നിന്നിടത്ത് ഇന്ന് കോൺക്രീറ്റിൽ തീർത്ത പാണ്ട പ്രതിമകളുണ്ട്, കുട്ടികൾക്കുള്ള യന്ത്രഊഞ്ഞാലുകളുണ്ട്, ഒരു കൃത്രിമ തടാകവുമുണ്ട്. 

തലമുറകളായി ഉയിഗുർ മുസ്ലിങ്ങൾ തങ്ങളുടെ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ അടക്കുന്ന നൂറുകണക്കിന് ശ്മശാനങ്ങളുണ്ട് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ. അവയിൽ മിക്കതും ഇപ്പോൾ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയിരിക്കുകയാണ്. 

മതപരമായ ആചാരവൈവിധ്യങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ, ഉയിഗുറുകൾക്കെതിരെ വർഷങ്ങളായി നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. ഉയിഗുറുകളെ ലക്‌ഷ്യം വെച്ചുള്ള സിസിടിവി നിരീക്ഷണങ്ങളും, അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവണ്മെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും, കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ 'റീഎജുക്കേഷൻ ' ക്യാമ്പുകളിൽ പാർപ്പിച്ചുകൊണ്ടുള്ള ചൈനീസ് വിദ്യാഭ്യാസവും, സാംസ്കാരികമായ തെറ്റുതിരുത്തലും, പുനർവിദ്യാഭ്യാസവും ഒക്കെ ആ നയങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ, ഇങ്ങനെ ഒരു പ്രത്യേക മതവിഭാഗത്തെ ലക്‌ഷ്യം വെച്ചുള്ള ചൈനീസ് സർക്കാരിന്റെ വേട്ടയാടലുകളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഉയിഗുർ മുസ്ലിങ്ങളുടെ  ഖബറുകൾ വിവേചന ബുദ്ധിയില്ലാതെ തോണ്ടി സ്ഥലം മാറ്റിയിരിക്കുന്നു എന്ന വാർത്ത. വികസനം മുതൽ ശ്മശാനങ്ങളുടെ ഏകീകരണം വരെ പല കാരണങ്ങളും സർക്കാർ ഇതിന് പറയുന്നുണ്ട്. 


2014 മുതൽ ചൈനീസ് സർക്കാർ തോണ്ടിനിരത്തിയത് 45  ശ്‌മശാനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതിൽ മുപ്പതെണ്ണവും  തോണ്ടിയത്. ആഗോളതലത്തിൽ പലതരത്തിലുള്ള നടപടികളും ഇതിന്റെ പേരിൽ ചൈനയ്‌ക്കെതിരെ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉയിഗറുകളോടുള്ള വിവേചനത്തിന്റെ പേരിൽ ചൈനയിലെ ചില ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്. 
 


എന്നാൽ ചൈനയിൽ നിന്ന് പലായനം ചെയ്ത് ഉയിഗർ മുസ്ലിങ്ങളിൽ  പലരും ഈ ഖബർ തോണ്ടൽ അടക്കമുള്ള നടപടികളെ മതത്തിന്റെ പേരിലുള്ള വേട്ടയാടലായി മാത്രമല്ല കാണുന്നത്.  " എന്റെ അഞ്ചു തലമുറ പിന്നോട്ടില്ല പൂർവികന്മാരാണ് ആ ഖബറിടങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ആ മണ്ണിനെ തോണ്ടി നിരത്തുമ്പോൾ അറ്റുപോവുന്നത് മണ്ണുമായുള്ള എന്റെ ബന്ധം കൂടിയാണ്" ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ നൂർഗുൽ എന്ന ഉയിഗുർ മുസ്ലിം പറഞ്ഞു. 

പ്രസിദ്ധ ഉയിഗുർ കവി ലുട്ട്പുള്ള മുട്ടലിപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഒരു വലിയ ഖബറിസ്ഥാനുണ്ടായിരുന്നു അക്സുവിൽ. ഇപ്പോൾ അത് ചൈനീസ് സർക്കാറിന്റെ വക ഒരു അമ്യൂസ്മെന്റ് പാർക്കായി മാറിയിട്ടുണ്ട്.  'ഹാപ്പിനെസ്സ് പാർക്ക്' എന്നാണ് പുതിയ പേര്.ആ ഖബറിടങ്ങൾ നിന്നിടത്ത് ഇന്ന് കോൺക്രീറ്റിൽ തീർത്ത പാണ്ട പ്രതിമകളുണ്ട്, കുട്ടികൾക്കുള്ള യന്ത്രഊഞ്ഞാലുകളുണ്ട്, ഒരു കൃത്രിമ തടാകവുമുണ്ട്. ആ പ്രദേശം, മുമ്പ് ഉയിഗുറുകളെ സംബന്ധിച്ചിടത്തോളം ഒരു തീർത്ഥാടന കേന്ദ്രത്തിനു സമമായിരുന്ന ഇടമാണ്. അവിടെ മണ്ണിൽ ഉണ്ടായിരുന്ന എല്ലും തലയോട്ടികളും എല്ലാം ഒന്നിച്ച് ജെസിബിക്ക് വാരി ട്രക്കുകളിൽ കയറ്റി,ദൂരെയെങ്ങോ ഒരു മരുഭൂമിയിലുള്ള പുതിയ ശ്‌മശാനത്തിലേക്ക് മാറ്റിയിട്ടുണ്ട് സർക്കാർ. 
 


ചൈനയിലെ വ്യവസായികവും നാഗരികവുമായ വളർച്ച ഇങ്ങനെ പരശ്ശതം ചരിത്രസ്മാരകങ്ങൾ നിർദ്ദയം വിസ്മൃതിയിലാഴ്ത്തിയിട്ടുണ്ട്. ഓരോ മതത്തിലും വിശ്വസിക്കുന്നവരുടെ തനത് മരണാന്തര ചടങ്ങുകളോടുള്ള ചൈനീസ് സർക്കാരിന്റെ നിർമമതയും പുച്ഛവും മുമ്പും ചർച്ചാവിഷയമായിട്ടുണ്ട്. സാംസ്കാരികവും, ആത്മീയവുമായ അംശങ്ങളുടെ തുടച്ചുനീക്കലും, ഏകതാനവും ചൈനീസ് വത്കൃതമായ ജീവിതവുമാണ് ഈ പരിഷ്കാരങ്ങളിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. 
 


ഉയിഗുറുകൾക്ക് അവരുടെ പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കുകയും പൂക്കളും മറ്റും കൊണ്ടുവെക്കുകയും ഒക്കെ ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറുകൾ അവർ എന്നും നല്ലപോലെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാത്തുസൂക്ഷിച്ചു പോന്ന ഖബറിടങ്ങളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി, തോണ്ടി മാറ്റിയിരിക്കുന്നത്. അവിടെയിപ്പോൾ അവശേഷിക്കുന്നത് തൊണ്ടിമാറ്റിയവർ കൊണ്ടുപോകാൻ മടിച്ച, ഒറ്റപ്പെട്ട ചില തലയോട്ടികളും എല്ലുകളും മാത്രമാണ്. ഇനിയവർക്ക് ചെന്നിരുന്ന് പ്രാർത്ഥിക്കാൻ ഒരിടമില്ല. അതുതന്നെയാണ് സർക്കാരിന്റെയും ലക്‌ഷ്യം.  

click me!