
മിക്കവരും വീട്ടിലെത്തുമ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും മറന്ന് ഒന്ന് റീലാക്‌സ്ഡ് ആവുന്നത്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് തന്നെ വീടിനുള്ളില്‍ നിന്നായിരിക്കും. ചൈനക്കാരനായ വെയ് ജിയാങ്യുവിന് ഒരു ഘട്ടമെത്തിയപ്പോള്‍ വീട്ടുകാരുടെ ഇടപെടലുകള്‍ അസഹനീയമായി തീര്‍ന്നു. തുടര്‍ന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം വീട് വിട്ടിറങ്ങി. പോകാന്‍ മറ്റിടമില്ലാതിരുന്ന അദ്ദേഹം എന്നാല്‍ ചെന്നെത്തിയത് ഒരു വിമാനത്താവളത്തിലാണ്. പിന്നെ അവിടെ അങ്ങ് സ്ഥിരതാമസമാക്കി.
ഇപ്പോള്‍ 14 വര്‍ഷമായി അദ്ദേഹത്തിന്റെ വീട് ഈ വിമാനത്താവളമാണ്. ബീജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് അദ്ദേഹമുള്ളത്. യാത്രക്കാരുടെ ഇടയിലാണ് അദ്ദേഹത്തിന്റെ ഉറക്കവും, താമസവും എല്ലാം. പലപ്പോഴും വെയ്റ്റിംഗ് റൂമിന്റെ വെറും നിലത്ത് കിടക്ക വിരിച്ച് ഉറങ്ങും.
പെട്ടിയും കിടക്കയും മറ്റ് സാധനങ്ങളും എല്ലാം അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത് ഈ വെയ്റ്റിംഗ് റൂമിലാണ്. എല്ലാ ദിവസവും രാവിലെ അദ്ദേഹം അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകും. അവിടെ നിന്ന് ആവിയില്‍ വേവിച്ച പന്നിയിറച്ചി ബണ്ണുകളും, പ്രഭാതഭക്ഷണത്തിനുള്ള ഒരു പാത്രം കഞ്ഞിയും ഉച്ചഭക്ഷണവും മദ്യവും വാങ്ങും. തുടര്‍ന്ന്, വിമാനത്താവളത്തിലേക്ക് മടങ്ങും. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഇലക്ട്രിക് കുക്കര്‍ ഉപയോഗിച്ച് അദ്ദേഹം ഒരു മൊബൈല്‍ അടുക്കളയും അവിടെ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ അകലെയുള്ള വാങ്ജിംഗിലാണ് അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ മാതാപിതാക്കളും താമസിക്കുന്നത്. എന്നാലും തനിക്ക് അവിടേയ്ക്ക് മടങ്ങാന്‍ ഒട്ടും താല്പര്യമില്ലെന്നും, വീട്ടില്‍ ഒരു സ്വാതന്ത്ര്യവുമില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടിലെത്തിയാല്‍ മദ്യപാനവും പുകവലിയും ഉപേക്ഷിക്കേണ്ടി വരുമെന്ന ഭയമാണ് അദ്ദേഹത്തിന്റെ വീടുപേക്ഷിക്കാനുള്ള കാരണത്തിന് പിന്നില്‍.
പ്രതിമാസ സര്‍ക്കാര്‍ അലവന്‍സായ 1,000 യുവാന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തന്റെ ചിലവുകള്‍ അദ്ദേഹം നടത്തുന്നത്. വീട്ടില്‍ താമസിക്കണമെങ്കില്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്ന ഭാര്യ ഭീഷണി മുഴക്കിയപ്പോള്‍ എന്നാപ്പിന്നെ കാണിച്ച് തരാമെന്ന മട്ടില്‍ അദ്ദേഹം വീട് വിട്ടിറങ്ങുകയായിരുന്നു. വീട്ടില്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കിട്ടുന്ന പ്രതിമാസ സര്‍ക്കാര്‍ അലവന്‍സ് വീട്ടില്‍ കൊടുക്കേണ്ടി വരും. പിന്നെ എങ്ങനെയാണ് താന്‍ സിഗരറ്റും മദ്യവും വാങ്ങുക എന്നും വെയ് ചോദിക്കുന്നു.
20 വര്‍ഷത്തോളം ഇയാള്‍ ഒരു ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ തന്റെ 40-കളില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് ചില്ലറ ജോലികള്‍ ചെയ്തെങ്കിലും വയസ്സായി എന്ന കാരണത്താല്‍ പലയിടത്ത് നിന്നും പുറത്താക്കപ്പെട്ടു. അങ്ങനെ, ജോലി നോക്കുന്നത് നിര്‍ത്തി. കുടുംബവുമായി പിണങ്ങി ഇറങ്ങിപ്പോന്ന അദ്ദേഹം ആദ്യം റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും ഉറങ്ങി. ഒടുവില്‍ ടെര്‍മിനല്‍ -രണ്ടില്‍ സ്ഥിരതാമസമാക്കി. ഇനി അടുത്തൊന്നും അവിടെ നിന്ന് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.